കൽക്കരി ഖനനം: ആസ്ട്രേലിയയിൽ അദാനിക്കെതിരെ വൻ പ്രക്ഷോഭം
text_fieldsസിഡ്നി: ഇന്ത്യൻ വ്യവസായി അദാനിയുടെ ഉടമസ്ഥതയിലുള്ള നിർദിഷ്ട കാർമിഷേൽ കൽക്കരി ഖനിക്കെതിരെ ആസ്ട്രേലിയയിൽ ആയിരങ്ങൾ പെങ്കടുത്ത വൻ പ്രതിഷേധ പ്രകടനങ്ങൾ. പരിസ്ഥിതി, സാമ്പത്തിക പ്രശ്നങ്ങളിൽ കുടുങ്ങി ഇനിയും ഉൽപാദനം ആരംഭിക്കാത്ത ഖനിക്കെതിരെ പരിസ്ഥിതി സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധ ജ്വാല.
ആസ്ട്രേലിയയിൽ നിർമിക്കുന്ന ഏറ്റവും വലിയ ഖനിയായേക്കാവുന്ന ഇത് ആഗോള താപനത്തിനിടയാക്കുമെന്നും ആസ്ട്രേലിയയിലെ പ്രശസ്തമായ പവിഴപ്പുറ്റുകൂട്ടത്തിന് ഭീഷണിയാകുമെന്നുമാണ് ആക്ഷേപം. ‘അദാനിയെ തടയുക’ എന്ന പേരിൽ ആരംഭിച്ച കാമ്പയിനിൽ ഇതുവരെ നാൽപത്തഞ്ചോളം പ്രതിഷേധ പരിപാടികളാണ് രാജ്യത്ത് നടന്നത്. കഴിഞ്ഞ ദിവസം സിഡ്നി തീരത്ത് ആയിരങ്ങൾ പെങ്കടുത്ത പരിപാടിയും സംഘടിപ്പിച്ചു. ആസ്ട്രേലിയയിൽ പൊതുജന വികാരം ഖനിക്കെതിരാണെന്ന് സർവേ റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിറകെയാണ് പരിസ്ഥിതി സംഘടനകൾ പ്രതിഷേധം കൂടുതൽ ശക്തമാക്കിയത്.
ക്യൂൻസ്ലാൻഡിൽ 400 കോടി ഡോളർ പ്രാഥമിക നിക്ഷേപവുമായി പദ്ധതിയിട്ട ഖനിക്കാവശ്യമായ ഫണ്ട് കണ്ടെത്താനാകുമോ എന്ന ആശങ്കയും വിദഗ്ധർ പങ്കുവെച്ചുതുടങ്ങിയിട്ടുണ്ട്. ഫോസിൽ ഇന്ധനങ്ങളിൽ വൻനിക്ഷേപങ്ങളിറക്കാൻ സ്ഥാപനങ്ങൾ മടിക്കുന്നതാണ് വില്ലനാകുന്നത്. നികുതിയായും ജോലിയായും ആസ്േട്രലിയക്ക് ശതകോടികൾ നൽകുന്ന വൻവ്യവസായമായി ഖനി മാറുമെന്ന് അദാനി അവകാശപ്പെടുന്നുവെങ്കിലും ആസ്ട്രേലിയയിൽ കാര്യമായ വിശ്വാസ്യത ഉറപ്പാക്കാനായിട്ടില്ല.
ഖനിയിലേക്ക് റെയിൽ പാത നിർമാണത്തിന് ആസ്ട്രേലിയൻ ഇൻഫ്രാസ്ട്രക്ചർ ഫെസിലിറ്റിയിൽ നിന്ന് 90 കോടി ഡോളർ വായ്പക്കു ശ്രമം നടത്തിവരികയാണ്. ഇതും മുടങ്ങുമോയെന്ന അഭ്യൂഹവും നിലനിൽക്കുന്നുണ്ട്. ആഗോള താപനം തടയാനുള്ള നടപടികൾക്ക് ശക്തമായ വ്യവസ്ഥകളുള്ള പാരിസ് ഉടമ്പടിയിൽ ആസ്ട്രേലിയ ഒപ്പുവെച്ചതോടെ ലോകത്തെ വലിയ ഖനികളിലൊന്നിന് തുടർ അനുമതി നൽകുന്ന കാര്യത്തിൽ രാജ്യം പുനഃപരിശോധന നടത്തിയേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.