ധാന്യം കയറ്റിയ ആദ്യ യുക്രെയ്ൻ കപ്പൽ പുറപ്പെട്ടു
text_fieldsകിയവ്: റഷ്യൻ ഉപരോധത്തെ തുടർന്ന് മാസങ്ങളായി മുടങ്ങിക്കിടന്ന കരിങ്കടൽ വഴിയുള്ള ധാന്യ കയറ്റുമതി പുനരാരംഭിച്ച് യുക്രെയ്ൻ. ഭക്ഷ്യക്ഷാമവും വിലക്കയറ്റവും വലക്കുന്ന ലോകത്തിന് ആശ്വാസമായി കരിങ്കടൽ തീരത്തെ ഒഡേസ തുറമുഖത്തുനിന്നാണ് കപ്പൽ പുറപ്പെട്ടത്. സിയറ ലിയോൺ പതാക വഹിക്കുന്ന റസോണി കപ്പൽ ബോസ്ഫറസ് കടൽ വഴി ലബനാനിലെത്തും. 26,000 മെട്രിക് ടൺ ചോളമാണ് കപ്പലിലുള്ളത്.
ധാന്യ കയറ്റുമതിയിൽ ലോകത്ത് ഏറ്റവും മുന്നിലുള്ള രാജ്യങ്ങളിലൊന്നായിട്ടും യുക്രെയ്നിൽനിന്ന് ഫെബ്രുവരി അവസാനത്തോടെ ചരക്കു കപ്പലുകൾ മുടങ്ങിക്കിടക്കുകയായിരുന്നു. തുർക്കിയുടെയും യു.എന്നിന്റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്കൊടുവിൽ സുരക്ഷിത യാത്രക്ക് റഷ്യയും യുക്രെയ്നും കരാറിലെത്തിയതോടെയാണ് ചരക്കുകപ്പലുകൾക്ക് വീണ്ടും യാത്രയൊരുങ്ങിയത്. ലോക ഗോതമ്പ് കയറ്റുമതിയുടെ മൂന്നിലൊന്നും റഷ്യ, യുക്രെയ്ൻ രാജ്യങ്ങളിൽനിന്നാണ്. എന്നാൽ, റഷ്യൻ അധിനിവേശത്തിന്റെയും യൂറോപ്യൻ ഉപരോധത്തിന്റെയും തുടർച്ചയായി ഇത് നിലച്ചുകിടക്കുകയായിരുന്നു. പുതിയ കരാർ പ്രകാരം യുക്രെയ്നിലെ ഒഡേസക്കു പുറമെ ചോർണോമോർസ്ക്, പിവ്ഡെനിൽ തുറമുഖങ്ങൾ വഴിയും ചരക്കുകടത്തിന് അനുമതിയുണ്ട്.
ടഗ് ബോട്ടുകൾ വലിച്ച് ഒഡേസ തുറമുഖത്തുനിന്ന് പുറത്തുകടന്ന കപ്പൽ കരിങ്കടലിൽ അപകടമൊരുക്കി റഷ്യ വിതച്ച കുഴിബോംബുകൾ കാരണം വളരെ പതുക്കെയാണ് സഞ്ചരിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ചൊവ്വാഴ്ച ഉച്ചയോടെ ഇസ്തംബൂളിലെത്തുന്ന കപ്പൽ റഷ്യ, യുക്രെയ്ൻ, യു.എൻ, തുർക്കി എന്നിവയുടെ പ്രതിനിധികൾ പരിശോധന നടത്തിയ ശേഷമാകും തുടർ യാത്ര നടത്തുക. ചരക്കുകയറ്റലും ഈ പ്രതിനിധികളുടെ മേൽനോട്ടത്തിലായിരുന്നു. ആറു ലക്ഷം ചരക്കുമായി 17 കപ്പലുകൾ കരിങ്കടലിൽ കുടുങ്ങിക്കിടക്കുന്നതായി യുക്രെയ്ൻ അധികൃതരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് പറയുന്നു.
അതേസമയം, ചരക്കുകയറ്റുമതി പുനരാരംഭിച്ചതിനിടെയും യുക്രെയ്നിൽ റഷ്യൻ ആക്രമണം തുടരുകയാണ്. ഡോണെറ്റ്സ്കിലെ ബഖ്മൂതിലും സൊളെഡറിലുമുണ്ടായ ആക്രമണങ്ങളിൽ മൂന്നു സിവിലിയന്മാർ കൊല്ലപ്പെട്ടു. ബഖ്മൂതിൽ വ്യവസായ കേന്ദ്രവും ആക്രമണത്തിനിരയായി. സെർബിയയും കൊസോവയും സ്വതന്ത്രമായെങ്കിലും ഇരു രാജ്യങ്ങൾക്കുമിടയിൽ സംഘർഷം തുടരുകയാണ്. യുദ്ധമൊഴിവാക്കാൻ 3,770 സൈനികരുടെ സാന്നിധ്യവുമായി യു.എൻ സംഘം ഇവിടെ ക്യാമ്പ് ചെയ്യുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.