ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്റിന്റെ മകൾ ഭീകരവാദ കേസിൽ അറസ്റ്റിൽ
text_fieldsജൊഹാനസ് ബർഗ്: ദക്ഷിണാഫ്രിക്കയുടെ മുൻ പ്രസിഡന്റ് ജേക്കബ് സുമയുടെ മകളെ ഭീകരവാദ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തു. ദക്ഷിണാഫ്രിക്കൻ പാർലമെന്റംഗംകൂടിയായ ഡൂഡ്സിലെ സുമ-സംബുഡ്ലയാണ് അറസ്റ്റിലായത്.
2021 ജൂലൈയിൽ കോടതിയലക്ഷ്യ കേസിൽ ജേക്കബ് സുമയെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് രാജ്യവ്യാപകമായി കലാപം നടന്നതിന്റെ പിന്നിൽ ഡൂഡ്സിലെയാണെന്നാണ് പൊലീസ് ആരോപണം. അന്നത്തെ പ്രക്ഷോഭത്തിനിടെ 350ൽ ഏറെ പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.
ഗുരുതര സംഘടിത കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന വിഭാഗം നടത്തിയ അന്വേഷണത്തെ തുടർന്നാണ് ഡൂഡ്സിലെയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വക്താവ് ബ്രിഗേഡിയർ താൻഡി എംബാംബോ പറഞ്ഞു. കൂടുതൽ നാശനഷ്ടങ്ങൾ വരുത്താൻ കലാപക്കാരെ പ്രേരിപ്പിക്കുന്ന ഡൂഡ്സിലെയുടെ ‘എക്സ്’ പോസ്റ്റുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
2009 മുതൽ 2018 വരെ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റായിരുന്ന സുമ അഴിമതി ആരോപണങ്ങളെ തുടർന്നാണ് രാജിവെച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.