ഫുമിയോ കിഷിദ ജപ്പാെൻറ 100ാം പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു
text_fieldsടോക്യോ: ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (എൽ.ഡി.പി) നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ ഫുമിയോ കിഷിദ ജപ്പാെൻറ 100ാം പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. തിങ്കളാഴ്ച നടന്ന വേട്ടെടുപ്പിൽ കിഷിദയെ പ്രധാനമന്ത്രിയായി പാർലമെന്‍റിന്‍റെ ഇരുസഭകളും ഔദ്യോഗികമായി തെരഞ്ഞെടുത്തു. നിലവിലുള്ളവരെയും പുതുമുഖങ്ങളെയും ഉൾപെടുത്തി പുതിയ ക്യാബിനറ്റ് ഇന്ന് പ്രഖ്യാപിച്ചേക്കും.
തിങ്കളാഴ്ച പാർലമെന്‍റിന്‍റെ അധോസഭയിൽ നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.പിയടങ്ങുന്ന ഭരണമുന്നണി 311 വോട്ടുകൾ നേടി. അതേസമയം പ്രതിപക്ഷ നേതാവ് യൂകിയോ എഡാനോക്ക് 124 വോട്ടാണ് നേടാനായത്.
ഉപരിസഭയും വോട്ടുചെയ്യുമെങ്കിലും അധോസഭയുടെ തീരുമാനമാണ് പ്രധാനം. തൊട്ടുപിന്നാലെ നടന്ന വോട്ടെടുപ്പിൽ ഉപരിസഭയും അദ്ദേഹത്തെ അംഗീകരിച്ചു. ഒരു വർഷത്തെ ഭരണത്തിനുശേഷമാണ് മുൻ പ്രധാനമന്ത്രി യൊഷിഹിദെ സുഗ കഴിഞ്ഞ തിങ്കളാഴ്ച രാജിവെച്ചത്.
കഴിഞ്ഞ ആഴ്ച നടന്ന സ്ഥാനാർഥിത്വ മത്സരത്തിൽ ജനപ്രിയനായിരുന്ന എതിർസ്ഥാനാർഥി ടാരോ കൊനോയെ കിഷിദ പിന്തള്ളിയിരുന്നു. പാർലമെൻറിൽ നടന്ന വോട്ടെടുപ്പിൽ 64കാരനായ കിഷിദക്ക് 257 വോട്ടുകൾ ലഭിച്ചു. 2020 ൽ നടന്ന സ്ഥാനാർഥിത്വ മത്സരത്തിൽ ഇദ്ദേഹം സുഗയോട് പരാജയപ്പെട്ടിരുന്നു.
2012-17 കാലയളവിൽ വിദേശകാര്യമന്ത്രിയായും എൽ.ഡി.പി നേതാവായും പ്രവർത്തിച്ചു. നവംബറിൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ എൽ.ഡി.പിയെ വിജയിപ്പിക്കുക എന്നതായിരിക്കും പ്രധാനമന്ത്രിപദം ഏറ്റെടുത്തശേഷം കിഷിദക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി.
കോവിഡിനു ശേഷം രാജ്യത്തെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുക, ഉത്തര കൊറിയയുടെ വെല്ലുവിളി നേരിടുക എന്നിവയും പുതിയ പ്രധാനമന്ത്രിയെ കാത്തിരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.