ഒന്നര മാസത്തിനുശേഷം കമാൽ അദ്‍വാൻ ആശുപത്രി ഡയറക്ടറെക്കുറിച്ച് വിവരം; അബു സാഫിയ നേരിട്ടത് ഇസ്രായേലിന്‍റെ ക്രൂരപീഡനം
text_fieldsഗസ്സ: ഇസ്രായേൽ സൈനിക തടവറയിൽ ഗസ്സയിലെ കമാൽ അദ്‍വാൻ ആശുപത്രി ഡയറക്ടർ മനുഷത്വരഹിതമായ പീഡനങ്ങൾക്ക് ഇരയായെന്ന് അഭിഭാഷകൻ. അൽ ജസീറയോടാണ് അഭിഭാഷകൻ വെളിപ്പെടുത്തൽ നടത്തിയത്. 51കാരനായ ഡോ.ഹുസ്സാം അബു സഫിയയെ ഡിസംബറിലാണ് ഇസ്രായേൽ സൈന്യം കസ്റ്റഡിയിലെടുക്കുന്നത്.
ഇതിന് ശേഷം ഇസ്രായേലിലെ നെഗെവ് മരുഭൂമിയിലുള്ള ക്യാമ്പിലേക്കാണ് ആദ്യം കൊണ്ടുപോയത്. പിന്നീട് റാമള്ളക്ക് സമീപമുള്ള ഓഫെർ ജയിലിലേക്ക് മാറ്റുകയായിരുന്നുവെന്നും അഭിഭാഷകൻ പറഞ്ഞു. ബലംപ്രയോഗിച്ചാണ് സാഫിയയെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ സാമിർ അൽ-മനാമെ വെളിപ്പെടുത്തി.
വസ്ത്രങ്ങൾ അഴിക്കാൻ അദ്ദേഹം നിർബന്ധിതനായി. സാഫിയക്ക് ഉയർന്ന രക്തസമ്മർദ്ദവും ഹൃദയത്തിന് പ്രശ്നവുമുണ്ടായിരുന്നു. എന്നാൽ, അദ്ദേഹത്തിന് ചികിത്സ നൽകാൻ ഇസ്രായേൽ തയാറായില്ലെന്നും അഭിഭാഷകൻ പറഞ്ഞു. 25 ദിവസമാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. ഇതുകൂടാതെ എല്ലാ ആരോപണങ്ങളും നിഷേധിച്ചിട്ടും ഇലക്ട്രിക് സ്റ്റിക് കൊണ്ട് അടിച്ച് കുറ്റം സമ്മതിപ്പിക്കാനായിരുന്ന ശ്രമം.
അബു സാഫിയയുടെ അറസ്റ്റിന് ഒരു ന്യായീകരണവുമില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എതൊരു ആരോപണത്തിനും തെളിവ് വേണം. ഇതുവരെ അബു സഫിയക്കെതിരെ ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും സാമിർ അൽ-മനാമെ പറഞ്ഞു. മെഡിക്കൽ സഹായം നൽകാതെ തണുത്ത ജയിലറകളിലെ താമസം അദ്ദേഹത്തിന്റെ ശാരീരികമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് അഭിഭാഷകൻ കൂട്ടിച്ചേർത്തു..
47 ദിവസത്തേക്ക് അദ്ദേഹത്തിന് നിയമസഹായം നൽകിയില്ലെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു. ഡിസംബർ 27ാം തീയതിയാണ് കമാൽ അദ്‍വാൻ ആശുപത്രി ഡയറക്ടറെ ഇസ്രായേൽ കസ്റ്റഡിയിലെടുക്കുന്നത്. ആശുപത്രിയിലെ രോഗികളെ ഉൾപ്പടെ ഒഴിപ്പിച്ച് സർജറി വിഭാഗത്തിന് തീവെച്ചതിന് ശേഷമായിരുന്നു നടപടി. ആശുപത്രിയിലുണ്ടായിരുന്ന 75 രോഗികളേയും 180 ജീവനക്കാരേയുമാണ് ഇസ്രായേൽ ഒഴിപ്പിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.