ഹമാസ് നാലു മൃതദേഹങ്ങൾ ഇസ്രായേലിന് കൈമാറി; ബന്ദികൾ കൊല്ലപ്പെട്ടത് ഇസ്രായേൽ ആക്രമണത്തിൽ
text_fieldsഖാൻ യൂനിസ്: ഗസ്സ വെടിനിർത്തൽ കരാറിന്‍റെ ഭാഗമായി നാല് ഇസ്രായേലികളുടെ മൃതദേഹങ്ങൾ ഹമാസ് കൈമാറി. മാതാവിന്‍റെയും രണ്ടു കുട്ടികളുടെയും 83കാരന്‍റെയും മൃതദേഹങ്ങളാണ് കൈമാറിയത്. ഖാൻ യൂനിസിൽ വച്ചാണ് വൻജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹങ്ങൾ റെഡ്ക്രോസ് പ്രതിനിധികൾക്ക് ഹമാസ് കൈമാറിയത്.
ബന്ദികളായ ഷിരി ബിബാസ്, മക്കളായ കഫീർ ബിബാസ്, ഏരിയൽ, ഒഡെഡ് ലിഫ്ഷിറ്റ്സ് എന്നീ നാലു പേരും ഇവരുടെ കാവൽക്കാരും ഇസ്രായേൽ ഗസ്സയിൽ നടത്തിയ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് ഹമാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഹമാസ് ബന്ദിയാക്കിയപ്പോൾ ഒരു കുഞ്ഞിന് ഒമ്പത് മാസവും സഹോദരന് നാലു വയസുമായിരുന്നു പ്രായം.
ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു രക്തരക്ഷസ്സായി ചിത്രീകരിച്ച ബാനർ സ്ഥാപിച്ച വേദിയിലാണ് മൃതദേഹങ്ങൾ അടങ്ങിയ പേടകം വച്ചിരുന്നത്. അതേസമയം, പതിവിൽ നിന്ന് വിപരീതമായി മൃതദേഹങ്ങൾ കൈമാറുന്നത് ഇസ്രായേൽ ചാനലുകൾ സംപ്രേക്ഷണം ചെയ്തില്ല.
30 കുട്ടികൾ ഉൾപ്പെടെ 251 പേരെയാണ് ഹമാസ് ബന്ദികളാക്കിയിരുന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഇവരിൽ പകുതിയിലേറെ പേരെ കൈമാറി. ശനിയാഴ്ച ആറു ഇസ്രായേലികളെയും അടുത്തയാഴ്ച നാലു മൃതദേഹങ്ങളും ഹമാസ് കൈമാറും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.