ഗസ്സ: രണ്ടാംഘട്ട ചർച്ചകൾക്ക് ഇസ്രായേലും ഹമാസും
text_fieldsഗസ്സ സിറ്റി: വെടിനിർത്തൽ കരാറിെന്റ രണ്ടാം ഘട്ടം ആരംഭിക്കുന്നതിനുള്ള ചർച്ചകൾക്ക് തുടക്കംകുറിക്കാൻ സന്നദ്ധത അറിയിച്ച് ഇസ്രായേലും ഹമാസും. ചർച്ചകൾക്കായി പ്രതിനിധിസംഘത്തെ തിങ്കളാഴ്ച ഖത്തറിലേക്ക് അയക്കുമെന്ന് ഇസ്രായേൽ അറിയിച്ചു. ഈജിപ്തിെന്റയും ഖത്തറിെന്റയും മധ്യസ്ഥരുമായി ചർച്ചകൾക്ക് തയാറാണെന്ന് ഹമാസും പ്രതികരിച്ചു. രണ്ടാം ഘട്ട വെടിനിർത്തലിനുള്ള ചർച്ച ഒരു മാസം മുമ്പ് ആരംഭിക്കേണ്ടിയിരുന്നതാണ്.
യു.എസ് പിന്തുണയുള്ള മധ്യസ്ഥരുടെ ക്ഷണം സ്വീകരിച്ചെന്ന് മാത്രമാണ് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചത്. കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടാൻ ഇസ്രായേൽ തയാറായില്ല. ഹമാസ് വക്താവ് അബ്ദുല്ലത്തീഫ് അൽ ഖനൂഅയും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയില്ല. ചർച്ചയെക്കുറിച്ച് വൈറ്റ് ഹൗസ് പ്രതികരണം നടത്തിയിട്ടില്ല.
കഴിഞ്ഞയാഴ്ച അവസാനിച്ച ഒന്നാംഘട്ട വെടിനിർത്തൽ ദീർഘിപ്പിക്കുന്നതിന് പകരമായി ബന്ദികളിൽ പകുതി പേരെ വിട്ടയക്കണമെന്ന് ഇസ്രായേൽ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ ഹമാസിൽ സമ്മർദം ചെലുത്തുന്നതിനായി കഴിഞ്ഞയാഴ്ച ഗസ്സയിലേക്കുള്ള എല്ലാ സഹായ വിതരണവും ഇസ്രായേൽ തടഞ്ഞിരുന്നു. നിലവിൽ ഹമാസിെന്റ പക്കൽ 24 ബന്ദികൾ ജീവനോടെയും 35 പേരുടെ മൃതദേഹങ്ങളും ഉള്ളതായാണ് കണക്കാക്കുന്നത്. സഹായ വിതരണം തടഞ്ഞ ഇസ്രായേൽ നടപടി ശേഷിക്കുന്ന ബന്ദികളെയും ബാധിക്കുമെന്ന് ഹമാസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഒന്നാംഘട്ട വെടിനിർത്തൽ കാലത്ത് 25 ബന്ദികളെയും എട്ട് ബന്ദികളുടെ മൃതദേഹങ്ങളുമാണ് ഹമാസ് വിട്ടുനൽകിയത്. പകരമായി, 2000ത്തോളം ഫലസ്തീൻ തടവുകാരെ ഇസ്രായേൽ മോചിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.