ഷിറീ ബീബസിന്റെ യഥാർഥ മൃതദേഹം വിട്ടുനൽകി ഹമാസ്; പരിശോധിച്ചുറപ്പിക്കാൻ ഇസ്രായേൽ
text_fieldsതെൽ അവീവ്: ബന്ദിയായിരിക്കെ മരിച്ച ഷിറീ ബീബസിന്റെ യഥാർഥ മൃതദേഹം ഹമാസ് കൈമാറിയതായി റിപ്പോർട്ട്. റെഡ്ക്രോസ് അധികൃതർക്കാണ് മൃതദേഹം കൈമാറിയത്. മൃതദേഹം പരിശോധിച്ച് ഷിറീ ബീബസ് തന്നെയാണോ എന്ന് ഉറപ്പാക്കാൻ ഇസ്രായേൽ നടപടികൾ തുടങ്ങി.
ഹമാസിന്റെ ബന്ദിയായിരിക്കെ ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് ഷിറി മരിച്ചത് എന്നാണ് ഹമാസ് പറയുന്നത്. ഷിറീ ബീബസിന്റെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ ഇസ്രായേൽ വ്യോമാക്രമത്തിൽ ചിതറിയ മറ്റ് മൃതദേഹ അവശിഷ്ടങ്ങളുമായി കലർന്നുവെന്ന് കരുതുന്നതായാണ് ഹമാസിന്റെ വിശദീകരണം.ഇതെ ചൊല്ലി ഇസ്രായേലും ഹമാസും തമ്മിലും തർക്കം തുടരുകയാണ്. ഷിറീ ബിബാസിന്റെ മൃതദേഹം വിട്ടുനൽകുന്നതിൽ പരാജയപ്പെട്ടതിന് ഹമാസിനോട് പ്രതികാരം ചെയ്യുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു.
വെടിനിർത്തൽ കരാറിനെ തുടർന്ന്, ഗസ്സയിൽ തടവിലായിരിക്കെ കൊല്ലപ്പെട്ട നാല് ഇസ്രായേലികളുടെ മൃതദേഹങ്ങൾ വ്യാഴാഴ്ച ഹമാസ് വിട്ടുകൊടുത്തിരുന്നു. 2023 ഒക്‌ടോബർ 7ന് ഹമാസിന്റെ നടപടിയിൽ കിബ്ബൂട്ട്‌സ് നിർ ഓസിൽ നിന്നുള്ള ബന്ദികളിൽപ്പെട്ട ഷിറീ ബിബാസും മക്കളായ ഏരിയലും കഫീറും ഒപ്പം മറ്റൊരാളായ ഒഡെഡ് ലിഫ്‌ഷിറ്റ്‌സും ആണ് ഇവരെന്നും ഹമാസ് പറഞ്ഞിരുന്നു. നാലു പേരും ഇസ്രായലിന്റെ ഗസ്സ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നും ഹമാസ് പുറത്തുവിട്ടു.
എന്നാൽ, ഹമാസ് കൈമാറിയ നാലു മൃതദേഹങ്ങളിൽ ഒന്ന് അജ്ഞാത സ്ത്രീയാണെന്നും ബന്ദിയാക്കിയ ഷിറീ ബിബാസ് അല്ലെന്നും അവരുടെ രണ്ട് മക്കളായ കഫീറിനെയും ഏരിയലിനെയും തിരിച്ചറിഞ്ഞെന്നും ഇസ്രായേൽ അറിയിച്ചു.
യു.എസ് പിന്തുണയോടെയും ഖത്തർ-ഈജിപ്ത് മധ്യസ്ഥരുടെയും സഹായത്തോടെ കഴിഞ്ഞ മാസം ഉണ്ടാക്കിയ ദുർബലമായ വെടിനിർത്തൽ കരാർ അട്ടിമറിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഇസ്രായേലിന്റെ ആരോപണത്തെക്കുറിച്ച് ഹമാസ് ഇതുവരെ പരസ്യമായ അഭിപ്രായ പ്രകടനം നടത്തിയിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.