ഗസ്സയിൽ ഇസ്രായേൽ സൈനിക കമാൻഡറെ വധിച്ചു; ടാങ്കുകൾ തകർത്തു
text_fieldsഗസ്സ സിറ്റി: ഇസ്രായേൽ പ്രതിരോധ സേനയുടെ (ഐ.ഡി.എഫ്) 401 ബ്രിഗേഡിന്റെ കമാൻഡർ കേണൽ എഹ്സാൻ ദഖ്സ വടക്കൻ ഗസ്സയിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഗസ്സയിൽ നരനായാട്ട് ആരംഭിച്ച ശേഷം ഇസ്രായേൽ സേനയിൽ കൊല്ലപ്പെട്ട ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥരിൽ ഒരാളാണ് ദഖ്സ.
ജബലിയയിലെ സൈനിക നീക്കത്തിനിടെ ദഖ്സ സഞ്ചരിച്ച ടാങ്കിനും മറ്റൊരു ടാങ്കിനും നേർക്ക് സ്ഫോടനം ഉണ്ടാവുകയായിരുന്നു. ആക്രമണത്തിൽ മറ്റൊരു സൈനികന് ഗുരുതര പരിക്കേറ്റു. 41 കാരനായ ദഖ്സ ജൂണിലാണ് 401-ാം ബ്രിഗേഡിന്റെ കമാൻഡറായത്. സംഭവത്തിൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അടക്കം അനുശോചനം അറിയിച്ച് രംഗത്തെത്തി.
അതേസമയം, ബൈത് ലാഹിയയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 87 പേരുടെ മരണം സ്ഥിരീകരിച്ചു. പരിക്കേറ്റവരും കാണാതായവരുമായി 100ലേറെ പേരുണ്ട്. ഇവിടെ ഒരു ബഹുനില കെട്ടിടത്തിലും പരിസരങ്ങളിലെ നിരവധി വീടുകളിലും കൂട്ടമായി ബോംബുവർഷിച്ചാണ് സമീപനാളുകളിലെ ഏറ്റവും വലിയ കൂട്ടക്കൊല നടത്തിയത്. മുന്നറിയിപ്പില്ലാതെയായതിനാൽ ആളുകൾക്ക് പുറത്തുകടക്കാനാവും മുമ്പ് കെട്ടിടങ്ങൾ ഒന്നാകെ നിലംപൊത്തിയത് ആളപായം കൂട്ടി. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ തിരച്ചിൽ നടത്താൻ സംവിധാനങ്ങളില്ലാത്തതിനാൽ മരണസംഖ്യ കുത്തനെ ഉയരുമെന്ന ആശങ്ക നിലനിൽക്കുകയാണ്.
ഗസ്സ സിറ്റിയിൽ അൽശാത്വി അഭയാർഥി ക്യാമ്പിലെ അസ്മ സ്കൂൾ ബോംബിട്ട് തകർത്ത് ഏഴുപേരെ ഇസ്രായേൽ വധിച്ചു. യു.എൻ അഭയാർഥി ക്യാമ്പായി ഉപയോഗിച്ചുവന്ന സ്കൂളാണ് തകർത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.