ഇറാഖും ഒമാനും തുടങ്ങി; ചൈന പൂർത്തിയാക്കി
text_fieldsസൗദി ദേശീയ സുരക്ഷ ഉപദേഷ്ടാവും സഹമന്ത്രിയുമായ മുസാഇദ് ബിൻ മുഹമ്മദ് അൽ അയ്ബാൻ, ചൈനീസ് വിദേശകാര്യ കമീഷൻ ഡയറക്ടർ വാങ് യീ, ഇറാൻ ദേശീയ സുരക്ഷ സമിതി സെക്രട്ടറി അലി ശംഖാനി എന്നിവർ ബെയ്ജിങ്ങിൽ
ബെയ്ജിങ്: 2021 ഏപ്രിലിൽ ഇറാഖും ഒമാനും മുൻകൈയെടുത്തു തുടങ്ങിയ ചർച്ചകളാണ് ചൈനയുടെ നേതൃത്വത്തിൽ ഇപ്പോൾ ഫലപ്രാപ്തിയിലെത്തിയിരിക്കുന്നത്. സുരക്ഷ, ഇന്റലിജൻസ് ഉദ്യോഗസ്ഥതലത്തിലുള്ള ചർച്ചകൾക്കാണ് ബഗ്ദാദ് കളമൊരുക്കിയിരുന്നത്. പുരോഗതി കണ്ട ആ ചർച്ചകൾ പിന്നീട് ബെയ്ജിങ്ങിലേക്കു നീങ്ങുകയായിരുന്നു. ബെയ്ജിങ്ങിൽ നടന്ന ചർച്ചക്കു പിന്നാലെയാണ് നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ സൗദി അറേബ്യയും ഇറാനും തമ്മിൽ ധാരണയായത്.
2016ൽ സൗദി അറേബ്യയിലെ ശിയാ പണ്ഡിതനായിരുന്ന നമിർ അന്നമിറിന് വധശിക്ഷ വിധിച്ചതിനെ തുടർന്ന് ഇറാനിൽ ശക്തമായ പ്രതിഷേധമുയർന്നിരുന്നു. പ്രതിഷേധക്കാർ സൗദി നയതന്ത്ര കേന്ദ്രങ്ങൾ ആക്രമിച്ചതിനെ തുടർന്ന് റിയാദ് തെഹ്റാനുമായുള്ള നയതന്ത്രബന്ധം വിഛേദിച്ചു. വെള്ളിയാഴ്ച ബെയ്ജിങ്ങിൽ സമാപിച്ച ഉഭയകക്ഷി ചർച്ച വ്യക്തവും സുതാര്യവും സമഗ്രവും നിർമാണാത്മകവുമായിരുന്നുവെന്ന് ഇറാൻ ദേശീയ സുരക്ഷ സമിതി സെക്രട്ടറി അലി ശംഖാനിയെ ഉദ്ധരിച്ച് ഇറാൻ വാർത്ത ഏജന്‍സി ‘ഇർന’ റിപ്പോർട്ട് ചെയ്തു.
തെറ്റിദ്ധാരണകൾ നീങ്ങി ഭാവിപ്രവർത്തനങ്ങൾ ശക്തിപ്പെടുന്നതോടെ മേഖലയുടെ സ്ഥിരതക്കും സുരക്ഷക്കും അത് മുതൽക്കൂട്ടാകും. പേർഷ്യൻ ഗൾഫിലെ മുസ്ലിം നാടുകൾ തമ്മിലെ സഹകരണം വർധിക്കുന്നത് ഭാവി ഭീഷണികൾ നേരിടാൻ പര്യാപ്തമാകുമെന്നും ശംഖാനി പ്രത്യാശിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.