മുന്നറിയിപ്പില്ലാതെ വീണ്ടും ഗസ്സയിലെ യു.എൻ സ്കുൾ ആക്രമിച്ച് ഇസ്രായേൽ; 20 പേർ കൊല്ലപ്പെട്ടു
text_fieldsഗസ്സ: യു.എൻ നടത്തുന്ന സ്കൂളിന് നേരെ വീണ്ടും ആക്രമണവുമായി ഇസ്രായേൽ. തെക്കൻ ഗസ്സയിലെ സ്കൂളിന് നേരെയാണ് ആക്രമണമുണ്ടായത്. 20 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് മുമ്പ് ബെയ്ത് ഹാനൂൺ, ഡെയർ ഇൽ-ബലാഹ്, നുസ്റേത്ത് തുടങ്ങിയ അഭയാർഥി ക്യാമ്പുകൾക്ക് നേരെയും ഇസ്രായേൽ ആക്രമണമുണ്ടായിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 60 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം, ഇസ്രായേൽ ഫലസ്തീനിൽ നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 45,000 കടന്നിട്ടുണ്ട്. ഫലസ്തീനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 45,028 പേരാണ് ഇന്നുവരെ കൊല്ലപ്പെട്ടത്. 106,962 പേർക്കാണ് ആക്രമണങ്ങളിൽ പരിക്കേറ്റത്. ഒക്ടോബർ ഏഴിന് ശേഷം നടന്ന ആക്രമണങ്ങളിലാണ് ഇത്രയും പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതത്.
ഞായറാഴ്ച ഖാൻ യൂനിസിലെ ദെയിർ എൽ-ബലാഹിലെ സ്കൂളിന് നേരെ നടന്ന ആക്രമണം മുന്നറിയിപ്പില്ലാതെയായിരുന്നുവെന്ന് അൽ ജസീറ റിപ്പാർട്ട് ചെയ്തു. ഉറങ്ങുകയായിരുന്നു കുട്ടികളും സ്ത്രീകളുമാണ് ആക്രമണത്തിന് ഇരയായതെന്നും അൽ ജസീറ ലേഖകൻ വ്യക്തമാക്കി.
ഇസ്രായേലിന്റെ ഫലസ്തീൻ അധിനിവേശത്തിന് ശേഷം യു.എൻ.ആർ.ഡബ്യു.എയെ ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങൾ നടന്നിരുന്നു. ഇതിൽ അവസാനത്തെ സംഭവമാണ് സ്കൂളിന് നേരെ നടന്ന ആക്രമണം. യു.എൻ ഏജൻസിയായ യു.എൻ.ആർ.ഡബ്യു.എയെ തകർക്കാൻ ആസുത്രിതമായി തന്നെ ഇസ്രായേൽ ശ്രമങ്ങൾ നടത്തുകയും ചെയ്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.