ലോകമറിയാത്ത ക്രൂരതയിൽ അഭിരമിച്ച് ഇസ്രായേൽ; 17 വയസ്സുള്ള ഫലസ്തീൻ തടവുകാരനെ കൊലപ്പെടുത്തി
text_fieldsവാലിദ് ഖാലിദ് അഹമ്മദ്
ടെൽ അവീവ്: ഇസ്രായേൽ ജയിലുകളിലെ ഫലസ്തീൻ തടവുകാരുടെ ലോകമറിയാത്ത ഭയാനകമായ അവസ്ഥ വെളിപ്പെടുത്തി മറ്റൊരു കൊലപാതകം കൂടി പുറത്ത്. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ സിൽവാദ് പട്ടണത്തിൽ നിന്നുള്ള വാലിദ് ഖാലിദ് അഹമ്മദ് എന്ന 17കാരൻ ഇസ്രായേലിലെ മെഗിദ്ദോ ജയിലിൽ കൊല്ലപ്പെട്ടതായി ഫലസ്തീനിയൻ പ്രിസണേഴ്സ് ആന്റ് ഡീറ്റെയ്നീസ് കമീഷനും ഫലസ്തീനിയൻ പ്രിസണേഴ്സ് സൊസൈറ്റിയും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.
മരണം ഇസ്രായേൽ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചെങ്കിലും അതിലേക്കു നയിച്ച സാഹചര്യം സംബന്ധിച്ച് അവർ വിശദാംശങ്ങൾ നൽകിയില്ലെന്ന് പ്രസ്താവനയിൽ പറയുന്നു. എന്നാൽ, ഷോക്കടിപ്പിച്ചും നായ്ക്കളെക്കൊണ്ട് കടിപ്പിച്ചുമാണ് ആൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് സമൂഹ മാധ്യമ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
2024 സെപ്റ്റംബർ 30നാണ് അഹമ്മദിനെ കസ്റ്റഡിയിലെടുത്തത്. 2023 ഒക്ടോബറിൽ ഗസ്സക്കെതിരായ വംശഹത്യാ യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രായേൽ ജയിലുകളിൽ കൊല്ലപ്പെടുന്ന 63-ാമത്തെ ഫലസ്തീൻകാരനാണ് അഹമ്മദ്. ഇക്കാലയളവിൽ കൊല്ലപ്പെട്ട തടവുകാരിൽ 40 പേരെങ്കിലും ഗസ്സയിൽ നിന്നുള്ളവരാണ്.
ഇസ്രായേൽ ജയിലുകളിലെ ഫലസ്തീൻ തടവുകാരുടെ എണ്ണം 2025 മാർച്ച് ആദ്യത്തിൽ 9,500 കവിഞ്ഞതായി ഫലസ്തീൻ തടവുകാരുടെ സംഘടന റിപ്പോർട്ട് ചെയ്തു. നിലവിൽ 350ലധികം കുട്ടികളും 21 സ്ത്രീ തടവുകാരും തടവറയിൽ കഴിയുന്നുണ്ടെന്നും അവർ പറഞ്ഞു. ഇതനുസരിച്ച് ഗസ്സയിൽ നിന്നുള്ള തടവുകാരുടെ മൊത്തം എണ്ണം 1,555 ആയി.
അഹമ്മദിന്റെ മരണത്തിന് ഇസ്രായേൽ അധിനിവേശമാണ് പൂർണ ഉത്തരവാദിയെന്ന് പി.പി.എസും കമ്മീഷനും കുറ്റപ്പെടുത്തി. ഈ ലംഘനങ്ങൾ അവസാനിപ്പിക്കാനും ഉത്തരവാദികളായവർക്കെതിരെ അടിയന്തരമായ അന്താരാഷ്ട്ര ഇടപെടൽ നടത്തണം. ഫലസ്തീൻ തടവുകാർക്കെതിരായ ഇസ്രായേലിന്റെ ദീർഘകാല പീഡന ചരിത്രത്തിലെ മറ്റൊരു കുറ്റകൃത്യമാണ് അഹ്മദിന്റെ മരണമെന്നും പ്രസ്താവന കൂട്ടിച്ചേർത്തു.
2025 മാർച്ച് 3ന് മെഗിദ്ദോ ജയിലിൽ കഠിന പീഡനം മൂലം കൊല്ലപ്പെട്ട ജെനിൻ അഭയാർഥി ക്യാമ്പിൽ നിന്നുള്ള
40 കാരനായ ഖാലിദ് മഹ്മൂദ് ഖാസിം
മെഗിദ്ദോ ജയിലിലെ പീഡനവും മനഃപൂർവമായ മെഡിക്കൽ അവഗണനയും മൂലമാണ് തടവുകാരൻ വാലിദ് ഖാലിദ് അഹമ്മദ് മരിച്ചതെന്ന് ഹമാസ് ഒരു ഔദ്യോഗിക പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഇത്തരം കൊലകൾ പൂർണ്ണമായ യുദ്ധക്കുറ്റകൃത്യം ആണെന്നും അന്താരാഷ്ട്ര മാനുഷിക കൺവെൻഷനുകൾ ലംഘിക്കുന്നുവെന്നും ഫലസ്തീൻ പ്രതിരോധ ഗ്രൂപ്പ് പ്രതികരിച്ചു.
ഗസ്സയിൽ വംശഹത്യ ആരംഭിച്ചതിനുശേഷം ഇസ്രായേലിന്റെ ജയിൽ സംവിധാനത്തിന്റെ വ്യവസ്ഥാപിത ക്രൂരത ഇത്തരം മരണങ്ങൾ എടുത്തുകാണിക്കുന്നു. മനുഷ്യത്വരഹിതമായ സാഹചര്യങ്ങളിൽ ആയിരക്കണക്കിന് പേർ ഇസ്രായേൽ ജയിലുകളിൽ തുടരുന്നതിനാൽ ഫലസ്തീൻ തടവുകാരുടെ മരണസംഖ്യ ഉയരുമെന്ന് സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പീഡനം, പട്ടിണി, ശാരീരിക ആക്രമണങ്ങൾ, വൈദ്യശാസ്ത്രപരമായ അവഗണന, ലൈംഗിക പീഡനം, ഗുരുതരവും പകർച്ചവ്യാധികളും വളർത്തുന്ന സാഹചര്യങ്ങൾ മനഃപൂർവ്വം അടിച്ചേൽപ്പിക്കൽ എന്നിവയും അവർ വിശദീകരിച്ചു.
2025 ജനുവരി 19ന് ഇസ്രായേൽ ജയിലിൽ കൊല്ലപ്പെട്ട 22 വയസ്സുള്ള മുഹമ്മദ് ജാബിർ
മാർച്ചിന്റെ തുടക്കത്തിൽ ഗസ്സ യുദ്ധസമയത്ത് തടവുകാരോടുള്ള പെരുമാറ്റത്തെക്കുറിച്ചുള്ള വാദം കേൾക്കുന്നതിനിടെ, ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള സ്വതന്ത്ര മനുഷ്യാവകാശ അന്വേഷകരോട് ഇസ്രായേൽ സേനയും കുടിയേറ്റക്കാരും നടത്തിയ പീഡനങ്ങൾ ഫലസ്തീനികൾ വെളിപ്പെടുത്തുകയുണ്ടായി. ജനനേന്ദ്രിയത്തിൽ ഇടിച്ചതും നഗ്നരായി ദിവസങ്ങളോളം തടങ്കലിൽ വെച്ചതും പട്ടിണിക്കിട്ടതും അവർ വിവരിച്ചു.
ഒക്ടോബർ 7 മുതൽ ഇസ്രായേൽ അധിനിവേശ സേന തട്ടിക്കൊണ്ടുപോയ ഫലസ്തീൻ തടവുകാർ വാട്ടർബോർഡിംഗ്, ഉറക്കം നശിപ്പിക്കൽ, വൈദ്യുതാഘാതം, മറ്റ് പീഡനങ്ങൾ, മോശം പെരുമാറ്റം എന്നിവ അനുഭവിച്ചിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന ഒരു റിപ്പോർട്ട് 2024 ൽ യു.എൻ മനുഷ്യാവകാശ ഓഫിസ് പുറത്തുവിട്ടിരുന്നു.
ജൂൺ അവസാനത്തോടെ ഇസ്രായേലിന്റെ ജയിൽ സർവിസ് 9,400 ൽ അധികം ‘സുരക്ഷാ തടവുകാരെ’ തടവിലാക്കിയിട്ടുണ്ടെന്നും നിയമപരമായ അവകാശങ്ങൾ നിഷേധിച്ചും അഭിഭാഷകരെ സമീപിക്കാനനുവദിക്കാതെയും നിരവധി പേരെ രഹസ്യമായി തടവിലാക്കിയിട്ടുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
2000 മുതൽ 12,000 ത്തിലധികം ഫലസ്തീൻ കുട്ടികളെയാണ് ഇസ്രായേൽ സൈന്യം കസ്റ്റഡിയിലെടുത്തത്
പുരുഷന്മാർ, സ്ത്രീകൾ, കുട്ടികൾ, മാധ്യമപ്രവർത്തകർ, മനുഷ്യാവകാശ സംരക്ഷകർ എന്നിവരുൾപ്പെടെ തടവുകാരുടെ ‘അമ്പരപ്പിക്കുന്ന’ എണ്ണം റിപ്പോർട്ടിന്റെ സംഗ്രഹത്തിൽ പരാമർശിക്കുന്നുണ്ട്. കൂടാതെ അത്തരം നടപടികൾ ഏകപക്ഷീയമായ തടങ്കലിൽ വെക്കലിനെക്കുറിച്ച് ആശങ്ക ഉയർത്തുന്നുണ്ടെന്നും പറഞ്ഞു.
റിപ്പോർട്ട് പുറത്തുവന്ന സമയത്ത്, ഇസ്രായേൽ സൈനികർ ഫലസ്തീൻ തടവുകാരെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടുകളെ ‘ഭയാനക’മെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വിശേഷിപ്പിച്ചിരുന്നു. ഇസ്രായേൽ വേഗത്തിലും സമഗ്രമായും അന്വേഷിക്കണമെന്നും പറഞ്ഞു. നെഗേവ് മരുഭൂമിയിലെ രഹസ്യ തടവറയായ സ്ഡെ ടെയ്മാനിൽനിന്ന് ഇസ്രായേൽ സൈനികർ ഒരു ഫലസ്തീൻ പുരുഷനെ ലൈംഗികമായി ആക്രമിക്കുന്നത് രേഖപ്പെടുത്തുന്ന ഒരു വിഡിയോ ചോർന്നതിനെ തുടർന്നായിരുന്നു അത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.