വെസ്റ്റ് ബാങ്കിലും ലബനാനിലും ഇസ്രായേൽ ആക്രമണം; 12 മരണം
text_fieldsജറൂസലം: മേഖലയിൽ നിലനിൽക്കുന്ന യുദ്ധഭീതി അവസാനിപ്പിക്കാൻ ലോകരാജ്യങ്ങൾ ശ്രമിക്കവെ, ഫലസ്തീനികൾക്കെതിരെയും ലബനാനിലും ആക്രമണം ശക്തമാക്കി ഇസ്രായേൽ സേന. ചൊവ്വാഴ്ച അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ നടത്തിയ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ എട്ടുപേർ കൊല്ലപ്പെട്ടു. ഏഴുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ നാലുപേർ കൗമാരക്കാരാണ്. വടക്കൻ വെസ്റ്റ് ബാങ്കിലെ അഖാബ ഗ്രാമത്തിൽ വെടിവെപ്പും ജെനിനിൽ വാഹനത്തിന് ഡ്രോൺ ആക്രമണവുമാണ് നടന്നത്. ആക്രമണത്തെക്കുറിച്ച് ഇസ്രായേൽ സൈന്യം പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ഒമ്പത് മാസത്തിനിടെ 600 ഫലസ്തീനികൾ അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ കൊല്ലപ്പെട്ടതായാണ് കണക്ക്. പ്രതിഷേധത്തിനിടയിലും റെയ്ഡിനിടയിലും ഇസ്രായേൽ സേനയുടെ വെടിയേറ്റാണ് ഭൂരിഭാഗവും കൊല്ലപ്പെട്ടത്. 1967ലെ അറബ് -ഇസ്രായേൽ യുദ്ധത്തിൽ ഇസ്രായേൽ പിടിച്ചെടുത്ത പ്രദേശങ്ങളാണ് വെസ്റ്റ് ബാങ്കും ഗസ്സയും കിഴക്കൻ ജറൂസലമും. വെസ്റ്റ് ബാങ്കിലെ മൂന്ന് ദശലക്ഷം ഫലസ്തീനികൾ ഇസ്രായേലി സൈനിക ഭരണത്തിൻ കീഴിലാണ് ജീവിക്കുന്നത്. ഇസ്രായേൽ പൗരത്വമുള്ള അഞ്ച് ലക്ഷത്തിലധികം ജൂത കുടിയേറ്റക്കാർ അധിനിവിഷ്ട മേഖലകളിലുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രായേൽ ആക്രമണങ്ങളിൽ 40 പേർ കൊല്ലപ്പെടുകയും 71 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടങ്ങിയ ശേഷം കൊല്ലപ്പെട്ടവരുടെ എണ്ണം 39,653 കവിഞ്ഞു. 91,535 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അതേസമയം, ലബനാന്റെ തെക്കൻ ഗ്രാമത്തിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടതായി രാജ്യത്തെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നബാതിയെ മാർക്കറ്റ് ടൗണിന് സമീപമുള്ള മൈഫാദൗൺ ഗ്രാമത്തിലാണ് ആക്രമണം നടന്നത്. ഹിസ്ബുല്ല പോരാളികളാണോ കൊല്ലപ്പെട്ടതെന്ന കാര്യം വ്യക്തമല്ല. വടക്കൻ ഇസ്രായേലിൽ തിങ്കളാഴ്ച പുലർച്ചെ ഹിസ്ബുല്ല നടത്തിയ ഡ്രോൺ ആക്രമണത്തിനുള്ള തിരിച്ചടിയാണിത്. ഹിസ്ബുല്ല ആക്രമണത്തിൽ രണ്ട് ഇസ്രായേൽ സൈനികർക്ക് പരിക്കേറ്റിരുന്നു. ഗസ്സ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹിസ്ബുല്ല കഴിഞ്ഞ ഒക്ടോബർ മുതൽ ഇസ്രായേലുമായി ഏറ്റുമുട്ടലിലാണ്. ഇതുവരെ 500 ലബനാൻകാരും 46 ഇസ്രായേലികളും കൊല്ലപ്പെട്ടു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.