ഗസ്സയിൽ 25 ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടു
text_fieldsഗസ്സയിലെ ദൈർ അൽ ബലാഹിലെ നുസൈറാത് അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ മൃതദേഹം കൊണ്ടുപോകുന്ന ബന്ധുക്കൾ
ഗസ്സ: ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ 24 മണിക്കൂറിനിടെ 25 ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടു. ഇതുവരെ 39,897 ഫലസ്തീനികളാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. 92,152 പേർക്ക് പരിക്കേറ്റു. ഇസ്രായേൽ മുന്നറിയിപ്പിനെ തുടർന്ന് പതിനായിരങ്ങൾ ഒഴിയുന്ന ഖാൻ യൂനിസിൽ അതീവ ദയനീയമാണ് സ്ഥിതി. പോകാൻ ഇടമില്ലാതെ നടപ്പാതകളിലും തെരുവുകളിലുമാണ് ആളുകൾ അന്തിയുറങ്ങുന്നത്.
ഭക്ഷണവും വെള്ളവുമില്ലാതെയും ഗുരുതര പരിക്കേറ്റവർക്കുപോലും ചികിത്സാ സൗകര്യമില്ലാതെയും ദുരിതത്തിലാണ് ഗസ്സക്കാർ. അതിനിടെ യു.എസും ഖത്തറും ഈജിപ്തും ആഗസ്റ്റ് 15ന് വെടിനിർത്തൽ ചർച്ച പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ്.
പുതിയ വെടിനിർത്തൽ നിർദേശങ്ങൾക്കുപകരം മേയ് 31ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവെച്ച നിർദേശങ്ങൾ നടപ്പാക്കണമെന്ന് ഹമാസ് നിലപാടറിയിച്ചു. ഫ്രാൻസ്, ജർമനി, യു.കെ തുടങ്ങി വിവിധ രാജ്യങ്ങൾ ഗസ്സയിൽ അടിയന്തരമായി വെടിനിർത്തൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.
ഇസ്രായേലിനെ ഉലച്ച് ബന്ദിമോചന റാലികൾ
തെൽഅവീവ്: ബന്ദിമോചനം ഉടൻ സാധ്യമാക്കണമെന്നാവശ്യപ്പെട്ട് ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളിൽ വൻ പ്രതിഷേധ റാലികൾ അരങ്ങേറി. ബന്ദികൾക്ക് അധികകാലം അതിജീവിക്കാനാവില്ലെന്ന് മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ‘ചാനൽ 12’ വാർത്ത നൽകിയതിന് പിന്നാലെയായിരുന്നു പടുകൂറ്റൻ റാലികൾ. തെൽഅവീവിലെ ഹോസ്റ്റേജ് സ്ക്വയറിലും ജറൂസലം, ഹൈഫ, അമിയാദ് ജങ്ഷൻ, കെഫാർ സബ, ബീർഷെബ എന്നിവിടങ്ങളിലും പ്രകടനം നടന്നു.
വെടിനിർത്തലിനും ബന്ദിമോചനത്തിനും ഹമാസ് മുന്നോട്ടുവെച്ച നിബന്ധനകൾ അംഗീകരിക്കണമെന്ന് ഹോസ്റ്റേജ് സ്ക്വയറിൽ നടന്ന പ്രതിഷേധ റാലിയിൽ സംസാരിച്ചവർ ആവശ്യപ്പെട്ടു. ഹമാസ് തട്ടിക്കൊണ്ടുപോയ 251 ബന്ദികളിൽ 111 പേർ ഗസ്സയിൽ അവശേഷിക്കുന്നുണ്ടെന്നാണ് ഇസ്രായേൽ പ്രതിരോധ സേന പറയുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.