പതിനായിരങ്ങൾ സാക്ഷി; ഹസൻ നസ്റുല്ലയെ ഖബറടക്കി ഹിസ്ബുല്ല
text_fieldsഹിസ്ബുല്ല തലവനായിരുന്ന ഹസൻ നസ്റുല്ലയുടെ മൃതദേഹം ഖബറടക്കത്തിന് മുന്നോടിയായി ൈബറൂത്തിലെ കാമിൽ ചാമൗൺ സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ എത്തിച്ചപ്പോൾ
ബൈറൂത്: ഹിസ്ബുല്ല തലവനായിരുന്ന ഹസൻ നസ്റുല്ലയുടെ ഖബറടക്ക ചടങ്ങിൽ പങ്കെടുത്ത് പതിനായിരങ്ങൾ. ലബനാന്റെ തലസ്ഥാനമായ ബൈറൂത്തിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിട്ട് അഞ്ച് മാസങ്ങൾക്കു ശേഷമാണ് നസ്റുല്ലയുടെ ഖബറടക്കം നടന്നത്.
കറുത്ത വസ്ത്രം ധരിച്ചും ഹിസ്ബുല്ലയുടെ പതാകയും നസ്റുല്ലയുടെ ചിത്രങ്ങളും ഉയർത്തിപ്പിടിച്ചാണ് അനുയായികൾ ഖബറടക്കത്തിന് മുന്നോടിയായുള്ള ചടങ്ങിലേക്ക് ഒഴുകിയെത്തിയത്. തിങ്ങിനിറഞ്ഞ കാമിൽ ചാമൗൺ സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലായിരുന്നു ചടങ്ങുകൾ. കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേർ വിദൂര ദേശങ്ങളിൽനിന്നും കൊടും തണുപ്പിൽ കാൽനടയായി ചടങ്ങിനെത്തി.
നസ്റുല്ലയുടെയും പിൻഗാമിയായി നിശ്ചയിക്കപ്പെട്ടതിന് പിന്നാലെ കൊല്ലപ്പെട്ട ഹാശിം സഫിയുദ്ദീന്റെയും ഛായാചിത്രങ്ങൾ തെക്കൻ ബൈറൂത്തിലുടനീളമുള്ള ചുവരുകളിലും പാലങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. 30 വർഷത്തിലേറെ ഹിസ്ബുല്ലയെ നയിച്ച നസ്റുല്ല കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇസ്രായേൽ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഹിസ്ബുല്ലയുടെ ആസ്ഥാനവും ഓപറേഷൻസ് കേന്ദ്രവുമായ കെട്ടിടത്തിൽ 80ലേറെ ബോംബുകളിട്ടായിരുന്നു ഇസ്രായേൽ ആക്രമണം.
സുരക്ഷ കാരണങ്ങളാൽ അന്ന് മാറ്റിവെച്ച ഖബറടക്ക ചടങ്ങാണ് ഞായറാഴ്ച നടത്തിയത്. ചടങ്ങുകൾക്കിടെ സ്റ്റേഡിയത്തിന് മുകളിലൂടെ ഇസ്രായേലി വ്യോമസേന എഫ് -15, എഫ് -35 യുദ്ധവിമാനങ്ങൾ പറത്തി.
അതേസമയം, ഖബറടക്ക ചടങ്ങുകൾ നടക്കുന്നതിന്റെ 20 കിലോമീറ്റർ അകലെ ഇസ്രായേൽ വ്യോമാക്രമണം നടത്തിയതായി ലബനാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രായേൽ സൈന്യം പ്രതികരിച്ചു. വെടിനിർത്തൽ കരാർ നിലവിലിരിക്കെ ലബനാനിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.