കാബൂളിൽ വീണ്ടും ഭീകരാക്രമണമുണ്ടായേക്കാമെന്ന് യു.എസ് മുന്നറിയിപ്പ്
text_fieldsവാഷിങ്ടൺ: കാബൂളിൽ വീണ്ടും ഭീകരാക്രമണമുണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി അമേരിക്ക. പ്രസിഡൻറ് ജോ ബൈഡനും വൈസ് പ്രസിഡൻറ് കമല ഹാരിസുമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ പസ്കി പറഞ്ഞു. കാബൂളിലെ സുരക്ഷാദൗത്യത്തിൽ ജാഗ്രത പുലർത്തണമെന്ന് ഇരുവരും നിർദേശിച്ചു.
വരും ദിവസങ്ങളിൽ അമേരിക്കയുടെ കാബൂൾ ഒഴിപ്പിക്കൽ ദുഷ്കരമാകാനാണ് സാധ്യത. ഏറ്റവും നല്ല സുരക്ഷ കാബൂളിൽ ഒരുക്കാൻ ശ്രദ്ധിക്കുന്നുണ്ട്. ആയിരക്കണക്കിനാളുകളെ പ്രതിദിനം അഫ്ഗാനിൽ നിന്ന് വ്യോമമാർഗം യു.എസ് പുറത്തെത്തിക്കുന്നുണ്ടെന്നും പ്രസ് സെക്രട്ടറി പറഞ്ഞു. എത്രയും പെട്ടെന്ന് മുഴുവൻ യു.എസ് പൗരൻമാരേയും അഫ്ഗാനിൽ നിന്ന് പുറത്തെത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എയർപോർട്ട് ഗേറ്റുകളിൽ നിന്ന് മാറിനിൽക്കാൻ പൗരൻമാരോട് യു.എസ് നിർദേശിച്ചിട്ടുണ്ട്. വിമാനത്താവളത്തിലേക്കുള്ള യാത്ര ഒഴിവാക്കാനും നിർദേശമുണ്ട്. ഭീകരാക്രമണമുണ്ടാവാനുള്ള സാധ്യത മുന്നിൽകണ്ടാണ് പൗരൻമാർക്ക് യു.എസ് വീണ്ടും മുന്നറിയിപ്പ് നൽകിയത്. നിലവിൽ 12ഓളം യു.എസ് വിമാനങ്ങളാണ് കാബൂളിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. നേരത്തെ കാബൂളിൽ ഐ.എസ് നടത്തിയ ഭീകരാക്രമണത്തിൽ കുട്ടികൾ ഉൾപ്പടെ 100ലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു. 13ഓളം യു.എസ് സൈനികർക്കും ആക്രമണത്തിൽ ജീവൻ നഷ്ടമായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.