മ്യാൻമർ ഭൂകമ്പം: മരണ സംഖ്യ 3471, ദുരിതാശ്വാസ പ്രവർത്തനങ്ങളെ വലച്ച് ശക്തമായ മഴ
text_fieldsയാങ്കോൺ: മ്യാൻമറിനെ പിടിച്ച് കുലുക്കിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 3,471 ആയി. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കൂടുതൽ സങ്കീർണമാക്കി. ശക്തമായ കാറ്റും മഴയും മണ്ടാലെയിൽ ദുരിതാശ്വാസ പ്രവർത്തകരെയും ടെന്റ് ക്യാമ്പുകളെയും മോശമായി ബാധിച്ചു. കാലാവസ്ഥ വ്യതിയാനം മ്യാൻമറിലെ ഭൂകമ്പ ബാധിതരിൽ കോളറ പോലുള്ള രോഗങ്ങൾ പടരാൻ കാരണമാകുമെന്ന് ദുരിതാശ്വാസ ഏജൻസികൾ ആശങ്ക പ്രകടിപ്പിച്ചു.
50 ദശലക്ഷം ജനസംഖ്യയുള്ള മ്യാൻമറിൽ ഭൂകമ്പം വലിയ നഷ്ടങ്ങളാണ് ഉണ്ടാക്കിയത്. നാശത്തിന്റെ പൂർണ വ്യാപ്തി ഇതുവരെ വിലയിരുത്താൻ സാധിച്ചിട്ടില്ല. ഇതിനകം മൂന്ന് ദശലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ഏകദേശം 20 ദശലക്ഷത്തോളം പേർക്ക് സഹായം നൽകുകയും ചെയ്തിട്ടുണ്ട്.
ഭൂകമ്പത്തിൽ 3,471 പേർ മരണപ്പെടുകയും 4,671 പേർക്ക് പരിക്കേൽക്കുകയും 214 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ടെന്ന് മാധ്യമങ്ങൾ സ്ഥിരീകരിച്ചു.
5,200ലധികം കെട്ടിടങ്ങൾ, 1800 സ്കൂളുകൾ, 4800 പഗോഡകൾ, ക്ഷേത്രങ്ങൾ, 167 ആശുപത്രികൾ, ക്ലിനിക്കുകൾ, 169 പാലങ്ങൾ, 198 അണക്കെട്ടുകൾ, രാജ്യത്തെ പ്രധാന പാതയുടെ 184 ഭാഗങ്ങൾ എന്നിവക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഓപ്പറേഷൻ ബ്രഹ്മയുടെ കീഴിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഞായറാഴ്ച വരെ 800 രോഗികളെ ചികിത്സിച്ചതായി മ്യാൻമറിലെ ഇന്ത്യൻ എംബസി അറിയിച്ചു.
ഇന്ത്യ 442 ടൺ ഭക്ഷണം മ്യാൻമറിൽ എത്തിച്ചു. ഓപ്പറേഷൻ ബ്രഹ്മയുടെ ഭാഗമായി, ഇന്ത്യ നേരത്തെ 625 മെട്രിക് ടൺ ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചിരുന്നു. 80 ഉദ്യോഗസ്ഥരുൾപ്പെടുന്ന ദേശീയ ദുരന്ത നിവാരണ സേന (എൻ.ഡി.ആർ.എഫ്) രക്ഷാപ്രവർത്തനങ്ങൾക്കായി സജ്ജരായി പ്രവർത്തിക്കുന്നുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.