സൈനിക ഭരണകൂടം ജയിലിലടച്ച മാധ്യമപ്രവർത്തകൻ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നുവെന്ന് മ്യാൻമർ വാർത്താ ഏജൻസി
text_fieldsബാങ്കോക്ക്: രാജ്യദ്രോഹമടക്കം ചുമത്തി രണ്ടു വർഷം മുമ്പ് അറസ്റ്റ് ചെയ്ത് ജയിലിലിട്ട തങ്ങളുടെ മാധ്യമപ്രവർത്തകനെ ക്രൂരമായ പീഡനത്തിനിരയാക്കുവെന്ന് മ്യാൻമറിലെ സ്വതന്ത്ര ഓൺലൈൻ വാർത്താ ഏജൻസിയായ ‘മ്യാൻമർ നൗ’. രാജ്യത്തെ പ്രധാന ജയിലിലെ കൊടിയ മനുഷ്യാവകാശ ലംഘനങ്ങൾ തുറന്നുകാട്ടിയതിന് ജയിലിനകത്ത് ശാരീരികവും മാനസികവുമായ പീഡനത്തിന് വിധേയമാക്കുന്നുവെന്ന് മ്യാൻമർ നൗ പുറത്തുവിട്ടു. ഫോട്ടോ ജേർണലിസ്റ്റായ സായ് സോ തായ്‌ക്കെതിരെ ഭരണത്തിലുള്ള സൈനിക സർക്കാർ പകയോടെ പെരുമാറുന്നുവെന്നും അദ്ദേഹത്തിന്റെ തൊഴിലുടമ ‘മ്യാൻമർ നൗ’ എഡിറ്റർ ഇൻ ചീഫ് സ്വീ വിൻ പറഞ്ഞു.
2021 ഫെബ്രുവരിയിൽ ആങ് സാൻ സൂചിയുടെ തെരഞ്ഞെടുക്കപ്പെട്ട സർക്കാറിൽനിന്ന് അധികാരം പിടിച്ചെടുത്തതിനുശേഷം സൈനിക സർക്കാർ മാധ്യമസ്വാതന്ത്ര്യത്തെ ശക്തമായി തകർത്തുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട്.
മ്യാൻമർ നാഷണൽ ഹ്യൂമൻ റൈറ്റ്‌സ് കമീഷൻ ഉദ്യോഗസ്ഥർ യാംഗൂണിലെ ഇൻസെയിൻ ജയിലിൽ നടത്തിയ പരിശോധനയിൽ, സഹ രാഷ്ട്രീയ തടവുകാരുടെ മനുഷ്യാവകാശ ലംഘനങ്ങൾ തുറന്നുകാട്ടിയതിന് സായ് സോ തായ്‌കെയോട് മോശമായി പെരുമാറിയതെന്ന് മ്യാൻമർ നൗവിന്റെ റിപ്പോർട്ട് വിശദീകരിച്ചുകൊണ്ട് സ്വീ വിൻ നോട് പറഞ്ഞു.
2023 മെയിൽ, ദശാബ്ദത്തിനിടയിലെ രാജ്യത്തുണ്ടായ ഏറ്റവും വിനാശകരമായ കൊടുങ്കാറ്റായ ‘മോച്ച’ മൂലമുണ്ടായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് 41 കാരനായ സായ് സാവ് തൈകെയെ റാഖൈനിൽ അറസ്റ്റ് ചെയ്തത്.
ടെലികമ്യൂണിക്കേഷൻ നിയമം, പ്രകൃതി ദുരന്ത നിവാരണ നിയമം എന്നിവ പ്രകാരം വാർത്തകൾ കവർ ചെയ്യുന്ന ചട്ടങ്ങൾ ലംഘിച്ചുവെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചുവെന്നും കാണിച്ച് രാജ്യദ്രോഹക്കുറ്റമടക്കം ചുമത്തിയതിനുശേഷം സൈനിക ട്രൈബ്യൂണൽ സായിയെ 20 വർഷത്തെ തടവിന് ശിക്ഷിക്കുകയായിരുന്നു.
ഈ വർഷമാദ്യം മ്യാൻമറിലെ ദേശീയ മനുഷ്യാവകാശ കമീഷനിലെ ഉദ്യോഗസ്ഥർ നടത്തിയ ജയിൽ സന്ദർശനത്തിൽ രണ്ടാഴ്ചയോളം സായ് സോ തായ്‌കെയെ ശാരീരികമായി മർദിക്കുകയും പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും മനുഷ്യവിസർജ്യം നിറച്ച പാത്രങ്ങൾ കൊണ്ടുപോകാൻ നിർബന്ധിക്കുകയും ചെയ്തതായി സ്വീ വിൻ പറഞ്ഞു.
ഇത്തരത്തിലുള്ള ദുരുപയോഗം ക്രൂരവും വിചിത്രവുമാണ്. മ്യാൻമറിലെ സൈനിക ഭരണകൂടം മാധ്യമപ്രവർത്തകരെ ജയിലിലടക്കുന്നതും ദുരുപയോഗം ചെയ്യുന്നതും അവസാനിപ്പിക്കണം -സി.പി.ജെയുടെ മുതിർന്ന തെക്കുകിഴക്കൻ ഏഷ്യ പ്രതിനിധി ഷോൺ ക്രിസ്പിൻ ബുധനാഴ്ച പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ, ആരോപണങ്ങളോട് സൈനിക സർക്കാർ പ്രതികരിച്ചിട്ടില്ല.
സൈനിക ഭരണകൂടം അധികാരമേറ്റ ശേഷം ‘മ്യാൻമർ നൗ’ ഉൾപ്പെടെ 15 മാധ്യമ സ്ഥാപനങ്ങളുടെയെങ്കിലും മീഡിയ ലൈസൻസുകൾ റദ്ദാക്കിയിട്ടുണ്ട്. 172 മാധ്യമപ്രവർത്തകരെയെങ്കിലും അറസ്റ്റ് ചെയ്തു. അവരിൽ 50 പേരെങ്കിലും തടങ്കലിൽ തുടരുന്നു. പ്രാദേശിക മോണിറ്ററിങ് ഗ്രൂപ്പായ ‘ഡിറ്റെയ്ൻഡ് ജേണലിസ്റ്റ്സ് ഇൻഫർമേഷൻ’ പ്രകാരം അഴികൾക്കുള്ളിൽ കഴിയുന്നവരിൽ ഭൂരിഭാഗവും രാജ്യത്തെ വിപുല സുരക്ഷാ നിയമങ്ങൾ പ്രകാരം ശിക്ഷിക്കപ്പെട്ടവരാണ്.
മരണങ്ങളും അറസ്റ്റുകളും നിരീക്ഷിക്കുന്ന രാഷ്ട്രീയ തടവുകാർക്കായുള്ള സ്വതന്ത്ര അസിസ്റ്റൻസ് അസോസിയേഷൻ പറയുന്നതനുസരിച്ച്, സൈനിക ഭരണത്തിൽ സുരക്ഷാ സേന 28,693 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ്. 21,937 പേർ ഇപ്പോഴും കസ്റ്റഡിയിൽ അവശേഷിക്കുന്നു.
സ്വാതന്ത്ര്യമില്ലായ്മ, മനുഷ്യാവകാശങ്ങളെ ഫലപ്രദമായി അഭിസംബോധന ചെയ്യാനുള്ള കഴിവില്ലായ്മ, സിവിൽ സമൂഹവുമായും അന്താരാഷ്ട്ര മനുഷ്യാവകാശ സംവിധാനവുമായുള്ള സഹകരണമില്ലായ്മ തുടങ്ങിയ നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. മ്യാൻമറിലെ ജുഡീഷ്യറിയും സൈന്യത്തിന്റെ കീഴിലാണെന്ന് യു.എന്നും മറ്റ് വിദഗ്ധരും പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.