ഞങ്ങളുടെ മണ്ണ് ഇന്ത്യക്കെതിരായി ഉപയോഗിക്കില്ല; നരേന്ദ്രമോദിക്ക് ശ്രീലങ്കൻ പ്രസിഡന്റിന്റെ ഉറപ്പ്
text_fieldsകൊളംബോ: ഇന്ത്യയുടെ സുരക്ഷക്ക് വിരുദ്ധമായി തങ്ങളുടെ മണ്ണ് ഉപയോഗിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉറപ്പുനൽകി ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ. മോദിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയായിരുന്നു ശ്രീലങ്കൻ പ്രസിഡന്റ് ഉറപ്പ്. സന്ദർശനത്തോടനുബന്ധിച്ച് ഇന്ത്യൻ മഹാസമുദ്രത്തിലുടനീളം ചൈനയുടെ വർധിച്ചുവരുന്ന സ്വാധീനത്തെ കുറിച്ചുള്ള ആശങ്കകൾക്കിടെ പ്രതിരോധം, ഊർജം, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യം, വ്യാപാരം എന്നീ മേഖലകളിലെ ഏഴ് പ്രധാന കരാറുകളിൽ ഇന്ത്യയും ശ്രീലങ്കയും ശനിയാഴ്ച ഒപ്പുവെച്ചു. മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയും ശ്രീലങ്ക മുൻ പ്രസിഡന്റ് ജയവർധനെയും 1987 ജൂലൈ 29ന് ഒപ്പിട്ട കരാറിനുശേഷം ഇതാദ്യമായാണ് ഇരുരാജ്യങ്ങളും പ്രതിരോധ കരാറുണ്ടാക്കുന്നത്. ഇപ്പോൾ ഒപ്പുവെച്ച പ്രതിരോധ ഉടമ്പടി രണ്ട് രാജ്യങ്ങളുടെയും തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിലെ നിർണായക ഘട്ടമാകുമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ സെപ്റ്റംബറിലാണ് ദിസനായകെ ലങ്കൻ പ്രസിഡന്റായി അധികാരമേറ്റത്. ഇന്ത്യയുടെ സുരക്ഷക്കും പ്രാദേശിക സ്ഥിരതക്കും ഹാനികരമായ രീതിയിൽ തങ്ങളുടെ പ്രദേശം ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന ശ്രീലങ്കയുടെ നിലപാട് താൻ ആവർത്തിച്ചതായി പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം ദിസനായകെ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയുടെ താൽപര്യങ്ങൾക്ക് അനുകൂലമായി പ്രതികരിച്ച ദിസനായകെക്ക് മോദി പ്രത്യേകം നന്ദി പറയുകയും ചെയ്തു. മൂന്നുദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി വെള്ളിയാഴ്ച ശ്രീലങ്കയിലെത്തിയത്. ശ്രീലങ്കയുടെ സാമ്പത്തിക വീണ്ടെടുക്കലിലും വളർച്ചയിലും
ഇന്ത്യ ഒപ്പമുണ്ടാകുമെന്ന് മോദി ഉറപ്പുനൽകി.
ബിംസ്റ്റെക് (ബേ ഓഫ് ബംഗാൾ ഇനിഷ്യേറ്റീവ് ഫോർ മൾട്ടി-സെക്ടറൽ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോഓപറേഷൻ) ഉച്ചകോടിയിൽ പങ്കെടുത്തതിനു ശേഷമാണ് മോദി ലങ്കൻ തലസ്ഥാനമായ കൊളംബോയിൽ എത്തിയത്.
പ്രതിരോധ കരാർ ഉൾപ്പെടെ ഏഴ് ഉടമ്പടികളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. ശ്രീലങ്കയിലെ ട്രിങ്കോമലിയെ ഊർജ കേന്ദ്രമാക്കി വികസിപ്പിക്കാനുള്ള ഉടമ്പടി ഇതിൽ പ്രധാനമാണ്. സമ്പൂർണ സൗരോർജ പദ്ധതി മോദിയും ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെയും ചേർന്ന് ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
ഗ്രിഡ് ഇന്റർകണക്റ്റിവിറ്റി ഉടമ്പടി ശ്രീലങ്കയിലേക്ക് വൈദ്യുതി കയറ്റുമതി ചെയ്യാനുള്ള വഴിതുറക്കും. ഇന്ത്യയുടെയും ശ്രീലങ്കയുടെയും സുരക്ഷ പരസ്പരം ബന്ധപ്പെട്ടതാണെന്ന് പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു. ‘അയൽക്കാർ ആദ്യം’ എന്ന ഇന്ത്യയുടെ നയത്തിൽ ശ്രീലങ്കക്ക് പ്രധാന സ്ഥാനമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.