നങ്കൂരമിട്ട് യു.എസ് ആണവ അന്തർവാഹിനി; പ്രകോപിപ്പിച്ചാൽ മടിച്ചുനിൽക്കില്ല –ഉത്തര കൊറിയ
text_fieldsസോൾ: ദക്ഷിണ കൊറിയൻ തുറമുഖത്ത് യു.എസിന്റെ ആണവ അന്തർവാഹിനി നങ്കൂരമിട്ടതിൽ മുന്നറിയിപ്പുമായി ഉത്തര കൊറിയ. രാജ്യത്തിന്റെ സുരക്ഷക്ക് യു.എസ് ഗുരുതര ഭീഷണിയാണ് ഉയർത്തുന്നതെന്ന് ഉത്തര കൊറിയൻ പ്രതിരോധ മന്ത്രാലയം ചൂണ്ടിക്കാട്ടി.
കൊറിയൻ ഉപഭൂഖണ്ഡത്തിൽ യു.എസ് ആണവ അന്തർ വാഹിനിയുടെ സാന്നിധ്യം ഏറ്റുമുട്ടാനുള്ള അമേരിക്കൻ ഭ്രാന്തിന്റെ വ്യക്തമായ പ്രകടനമാണ്. അപകടകരവും ശത്രുതപരവുമായ യു.എസ് സൈനിക നടപടിയിൽ കടുത്ത ആശങ്കയുണ്ട്. ഈ നീക്കം മേഖലയിൽ ഏറ്റുമുട്ടലിനും യുദ്ധത്തിനും വഴിവെക്കും. പ്രകോപിപ്പിക്കുന്നവരെ ശിക്ഷിക്കാൻ ഉത്തര കൊറിയ ഒരു മടിയും കാണിക്കില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. യു.എസ് ഏകാധിപത്യ രാജ്യമാണെന്ന് ആരോപിച്ച ഉത്തര കൊറിയ, അധികാരത്തിലൂടെ ആധിപത്യം നേടാമെന്നത് അവരുടെ അന്തമായ വിശ്വാസമാണെന്നും പറഞ്ഞു.
യു.എസ് നാവിക സേനയുടെ അതിവേഗ ആക്രമണ ശേഷിയുള്ള യു.എസ്.എസ് അലക്സാൻഡ്രിയ അന്തർവാഹിനിയാണ് തിങ്കളാഴ്ച ബുസാൻ തുറമുഖത്ത് നങ്കൂരമിട്ടത്. സാധനങ്ങൾ വാങ്ങുന്നതിനും ജീവനക്കാർക്ക് വിശ്രമിക്കാനുമാണ് അന്തർവാഹിനി നങ്കൂരമിട്ടതെന്ന് ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യു.എസ്, ദക്ഷിണ കൊറിയൻ നാവിക സേനകൾക്ക് വിവരങ്ങൾ കൈമാറുന്നതിനും സംയുക്ത പ്രതിരോധ പദ്ധതി തയാറാക്കുന്നതിനും നടപടി അവസരം നൽകുമെന്നും അവർ വിശദീകരിച്ചു. തൊമഹോക് ക്രൂസ് മിസൈലുകൾ പ്രയോഗിക്കാൻ ശേഷിയുള്ളതാണ് പസഫിക് സേനയുടെ ഭാഗമായ യു.എസ്.എസ് അലക്സാൻഡ്രിയ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.