'ചുണ്ടങ്ങ കൊടുക്കാതെ കഴിഞ്ഞ 79 വർഷമായി വഴുതനങ്ങ വാങ്ങുന്നവരാണ് ഫലസ്തീനികൾ; ഒരു വർഷം കൊണ്ട് ഇസ്രായേൽ കൊന്നൊടുക്കിയത് 45,000ൽ പരം മനുഷ്യരെയാണ്..!'
text_fields2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ഇസ്രായേൽ ആക്രമണമാണ് ഫലസ്തീൻ ജനതയുടെ ജീവിതം ഇത്രയേറെ ദുരന്തമാക്കിയതെന്ന വാദത്തെ തള്ളി കളയുകയാണ് എഴുത്തുകാരനും സഞ്ചാരിയുമായ സജി മാർക്കോസ്.
2023 ഒക്ടോബറിലെ 'തൂഫാൻ അൽ അഖ്സ' നടക്കുന്നതിന് മുൻപെ ഫലസ്തീനികൾക്ക് നേരെ ഇസ്രായേൽ നടത്തിയ അതിക്രമങ്ങളുടേയും കൊലപാതകങ്ങളുടേയും കണക്കുകൾ നിരത്തിയാണ് അദ്ദേഹം ഈ വാദത്തെ ഖണ്ഡിക്കുന്നത്.
'ചുണ്ടങ്ങ കൊടുത്തിട്ട് വഴുതനങ്ങ വാങ്ങിയതല്ലേ' എന്ന വാദമാണ് ഇസ്രായേൽ അനുകൂലികൾ പതിവായി ഉന്നയിക്കുന്നത്. 2023 ജനുവരി മുതൽ ഒക്ടോബർ ഏഴു വരെ വെസ്റ്റ് ബാങ്കിൽ മാത്രം 42 കുട്ടികൾ ഉൾപ്പെടെ 208 പേർ കൊല്ലപ്പെട്ടുവെന്നും ചുണ്ടങ്ങ കൊടുക്കാതെ കഴിഞ്ഞ 79 വർഷമായി വഴുതനങ്ങ വാങ്ങുന്നവരാണ് ഫലസ്തീനികളെന്നും സജി മാർക്കോസ് പറഞ്ഞു.
ഒരു വർഷം കൊണ്ട് 16,000 കുഞ്ഞുങ്ങൾ ഉൾപ്പടെ 45,000ൽ പരം മനുഷ്യരെയാണ് ഇസ്രായേൽ കൊന്നുകളഞ്ഞത്. ആക്രമണം നടത്തുന്നത് ഇസ്രായേൽ ആണെന്നും ഫലസ്തീനികളുടേത് പ്രത്യാക്രമണം മാത്രമാണെന്നും അദ്ദേഹം കണക്കുകൾ നിരത്തി വ്യക്തമാക്കുന്നു.
ഒരു കാരണവശാലും ഇന്നത്തെ സയണിസ്റ്റ് വംശീയ ഇസ്രായേൽ നിലനിൽക്കാൻ പാടില്ലെന്നും ദ്വിരാഷ്ട്ര വാദം ഒരു പരിഹാരമല്ലെന്നും ഒരൊറ്റ ജനാധിപത്യ രാജ്യമായി (ഒ.ഡി.സി) മാറുകയാണ് ശാശ്വതമെന്നും സജി മാർക്കോസ് പറഞ്ഞു.
യുറോപ്പിന്റെയും അമേരിക്കയുടെയും ഇടപെടലിനു മുൻപ് സമാധാനത്തോടെ കഴിഞ്ഞ ജനതയാണ് ഫലസ്തീനിലേത്. യഹൂദന് ഈ ലോകത്തിൽ ഒരുമിച്ച് കഴിയാവുന്നതിൽ അറബുകാരോളം ആരും വരില്ല. ജൂതന്മാർക്കും അറബികൾക്കും തുല്യതയും അവസരസമത്വവുമുള്ള ജനാധിപത്യ രാജ്യം വന്നാൽ മാത്രമേ പ്രശ്നം പരിഹരികൂവെന്നും അദ്ദേഹം പറയുന്നു.
സജി മാർക്കോസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
നയം വ്യക്തമാക്കുന്നു
ഇസ്രായേൽ - പാലസ്തീൻ പ്രശ്നത്തിന് ദ്വിരാഷ്ട്ര വാദം ( Two-State-Solution ) ഒരു പരിഹാരം ആയി കാണുന്ന ആൾ അല്ല ഞാൻ എന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. വീണ്ടും ആവർത്തിക്കുന്നു.
ഒരൊറ്റ ജനാധിപത്യ രാജ്യമായി (One Democratic Country- ODC) മാറുകയാണ് ശാശ്വത പരിഹാരം. അതിനെ എന്ത് പേര് വേണമെങ്കിലും വിളിക്കാം, ഇസ്രായേൻ എന്നോ, പാലസ്തീൻ എന്നോ, മാക്കാസൂക്കി എന്നോ എന്തും. പക്ഷേ, ജൂതനും അറബും തുല്യതയും അവസരസമത്വവും ഉള്ള ഡെമോക്രാടിക് രാജ്യമാവണം അത് - പിന്നെ ഇന്നത്തെ സയണിസ്റ്റ്, അപ്പാർത്തിഡ്, ജൂവിഷ് സ്റ്റേറ്റ് ഉണ്ടാവില്ല/ ഉണ്ടാവരുത് . അതാണ് ശാശ്വത പരിഹാരം.
ചോദ്യം :ഇസ്രായേൽ എന്ന രാജ്യം നിലനിൽക്കാൻ പാടില്ല എന്നാണോ?
ഉത്തരം : ഒരു സംശയവും വേണ്ട, ഇന്നത്തെ സയണിസ്റ്റ്, ആപ്പാർത്തിഡ്, വംശീയ ഇസ്രായേൽ നിലനിൽക്കാൻ പാടില്ല.(ഈഭാഗം സ്‌ക്രീൻ ഷോട്ട് ആയി പോകാൻ സാധ്യതയുണ്ട്, കാരണം കൂടി കോപ്പി ചെയ്യുമല്ലോ )
ചോദ്യം : കാരണം?
ഉത്തരം : രണ്ടു പ്രധാന കാരണങ്ങളുണ്ട്. ഒന്ന് : 21% വരുന്ന അറബ് - ഇസ്രായേൽ സിറ്റിസനിനെതിരെ എതിരെ 65 ഓളം വിവേചന നിയമങ്ങൾ (Discriminatory laws ) ഉള്ള രാജ്യമാണ് സയണിസ്റ്റ് ഇസ്രായേൽ. (Including the Israel Basic law). സ്വന്തം പൗരന്മാർക് എതിരെ നിലനിൽക്കുന്ന അത്തരം നിയമങ്ങൾ പാടില്ല.
രണ്ട് : പലസ്തീനികളുടെ സ്ഥലം അധിനിവേശം ചെയ്ത് സെറ്റിലമെന്റുകൾ പണിത് യഹൂദർക്ക് ( വെസ്റ്റ് ബാങ്കിലെ Hill-Top സെറ്റലേഴ്‌സ് എന്ന ജൂത-ഗുണ്ടകൾ ഉൾപ്പെടെ) കോളനികൾ വച്ച് കൊടുക്കുന്നു. അതും നിർത്തണം. അതിനു ഇന്നത്തെ അപ്പാർതീഡ് ഇസ്രായേൽ ഭരണം അവസാനിക്കണം
ചോദ്യം : അപ്പാർത്തീഡ് ഭരണകൂടം എന്നത് ഒരു ആരോപണം അല്ലെ? ഇപ്പോഴും പാലസ്തീൻ അനുകൂലികൾ എടുത്തുപയോഗിക്കുന്ന അർത്ഥമില്ലാത്ത ആരോപണം?
ഉത്തരം : അല്ല. ഇസ്രായേൽ ബേസിക് ലോയുടെ ദേശ -രാഷ്ട്രം എന്ന അനുബന്ധം 2018 ൽ ഭേദഗതി ചെയ്തിരുന്നു. ആ ഭേദഗതി വഴി ഇസ്രായേലിൽ സ്വയം നിർണ്ണയ അവകാരം ജൂതർക്ക് മാത്രമായി ചുരുക്കപ്പെട്ടു. ഇസ്രായേൽ ജൂതന്മാരുടെ രാഷ്ട്രമാണ് എന്നും ഭേദഗതിയിൽ പറയുന്നു. പക്ഷെ, ജൂതന്മാരല്ലാത്തവരുടെ പൗരത്വം റദ്ദ് ചെയ്യപ്പെടുന്നില്ല. ഇസ്രായേലിൽ നാഷ്‌നാലിറ്റിയും, സിറ്റിസണ്ഷിപ്പും ഒന്നല്ല. ജൂതന്മാർക്ക് മാത്രം നാഷ്‌നാലിറ്റി ഉണ്ടായിരിക്കുമ്പോൾ ബാക്കിയുള്ളവർ പൗരന്മാർ മാത്രമായിരിക്കും. അങ്ങിനത്തെ അപൂർവ്വം രാജ്യങ്ങളിൽ ഒന്നാണ് ഇസ്രായേൽ. അന്ന് ആ ബി ല്ലിനെ എതിർത്ത ജൂതന്മാരുൾപ്പടെ 55 കെന്നസ്സത്ത് അംഗങ്ങൾ ബില്ലിന്റെ കോപ്പി കെന്നെസ്സെറ്റിന്റെ തറയിൽ കീറിയെറിഞ്ഞു- ഇഅവർ പറഞ്ഞതാണ് "ഇസ്രായേൽ ഒരു അപ്പാർത്തീഡ് ഭരണകൂടം ആണെന്ന്." ആ ബില്ല് പാസാക്കിയത് 55 നെതിരെ വെറും 62 വോട്ടുകൾക്കാണ്. 120 അംഗങ്ങളിൽ മൂന്നു പേര് അന്ന് ഹാജരായിരുന്നില്ല. അതായത് പകുതിയോളം വരുന്ന ഇസ്രായേൽ പൗരന്മാർക്കു ഈ വിവേചനത്തോട് താല്പര്യമില്ല. അവരിൽ പ്രതീക്ഷയർപ്പിക്കാം.
ചോദ്യം : അപ്പോൾ അവിടെയുള്ള ജൂതന്മാർ എങ്ങോട്ട് പോകും?
ഉത്തരം : എങ്ങോട്ടും പോകേണ്ടതില്ല, മുൻ പോസ്റ്റുകളിൽ പറഞ്ഞതുപോലെ 1948 ന് മുൻപ് അവർ ഒരുമിച്ച് കഴിഞ്ഞവരാണ്. (അത് സാധ്യമാണ് എന്ന് പറയുന്നതിനായിരുന്നു മുൻ രണ്ടു പോസ്റ്റുകൾ).കുടിയേറ്റം നിമിത്തം ജൂത - അറബ് അനുപാതം മാറിയിട്ടുണ്ട്, അത് പരിഹരിക്കാവുന്നതേയുള്ളൂ. യുറോപ്പിന്റെയും അമേരിക്കയുടെയും ഇടപെടലിനു മുൻപ് ആ നാട്ടിൽ സമാധാനത്തോടെ സഹവർത്തിതം ചെയ്തവരാണ് അവർ. യഹൂദന് ഈ ലോകത്തിൽ ഒരുമിച്ച് കഴിയാവുന്നതിൽ അറബിനോളം ആരും വരില്ല എന്നത് ചരിത്രം. നരവംശ ശാസ്ത്രപ്രകാരവും ഒരേ മനുഷ്യരാണ്, ഒരപ്പന്റെ മക്കൾ. അതിനിയും സാധ്യമാണ്.
ചോദ്യം : ലോകരാജ്യങ്ങലിൽ ഭൂരിപക്ഷവും Two - State - Solution ആണല്ലോ മുന്നോട്ട് വയ്ക്കുന്നത്?
ഉത്തരം : ഇതിൽ ലോക രാജ്യങ്ങൾക്ക് ഒരു ഇടപാടും ഇല്ല. വെറുതെ അഭിപ്രായം പറയുന്നതിനപ്പുറം ആരും ഇടപെടുകയും ഇല്ല. അനുഭവിക്കുന്നത് അവർ അവിടെയുള്ള മനുഷ്യരാണ്. ഇതൊരു സ്വപ്നമായി ഇന്ന് തോന്നും. ഇന്നത്തെ സാഹചര്യത്തിൽ റ്റു സ്റ്റേറ്റ് സൊല്യൂഷൻ അതിലും വലിയ നടക്കാത്ത സ്വപ്നമാണ് എന്നത് മറ്റൊരു കാര്യം. വെസ്റ്റ് ബാങ്കിലെ ഛിന്നഭിന്നമാക്കി കളഞ്ഞ പാലസ്തീൻ എൻക്ലെവുകളും 90 മൈൽ അപ്പുറത്തുള്ള ജനസാന്ദ്രമായ ഗസ്സയും ഇടയ്ക്കുള്ള ഇടനാഴിയും ചേർത്ത് ഒരു രാജ്യമാക്കാൻ ആർക്കും കഴിയില്ല. പ്രശ്നപരിഹാരത്തെ ഗൗരവമായി കാണാത്തവരാണ് Two-State-Solution പറയുന്നത്. സുന്ദരമായ നടക്കാത്ത സ്വപ്നം.
ചോദ്യം : ഇതിനു മുൻ മാതൃകകൾ ഉണ്ടോ?
ഉത്തരം : രാഷ്ട്രീയമായി സൌത്ത് ആഫ്രിക്ക ആണ് ഏറ്റവും നല്ല ഉദാഹരണം. വംശീയമായി റുവാണ്ട നല്ല ഉദാഹരണമാണ്. റുവാണ്ടയിൽ ഹുടുവും ട്യൂട്സിയും തമ്മിൽ ഭിന്നിപ്പ് ഉണ്ടാക്കിയത് ബെൽജിയം എന്ന യൂറോപ്യൻ രാജ്യമാണ്. 1994 ൽ എട്ടു ലക്ഷം പേര് 100 ദിവസം കൊണ്ട് കൊല്ലപ്പെട്ടു. ബെൽജിയം പോയി - ഇന്ന് ഹുടുവും യുട്സിയും സഹകരണത്തിന്റെ പാതയിലാണ്. സമാനതകൾ കുറവാണെങ്കിലും ആസ്‌ത്രേലിയ കാനഡ തുടങ്ങിയ മാത്രകകളും നമ്മുടെ മുന്നിലുണ്ട്.
ചോദ്യം : ആരാണ് ODC യ്ക്ക് തടസ്സം ?
ഉത്തരം: ബാഹ്യമായ തടസ്സം അവഗണിച്ചാൽ ODC യ്ക്ക് ഏറ്റവും വലിയ തടസം അധിനിവേശമല്ല - ഇസ്രായേൽ സ്കൂൾ കുട്ടികൾ ആയിരിക്കുമ്പോഴേ പാലസ്തീനികൾക്ക് എതിരെ നടത്തുന്ന ഡി-ഹ്യുമനൈസെഷൻ ആണ്. പാലസ്തീനികളെ മനുഷ്യരായി പ്പോലും കാണാൻ സയണിസ്റ്റ് ഭരണകൂടം അനുവദിക്കുന്നില്ല. ജൂത പട്ടാളക്കാരുടെ ഇടയിലും ഇത്തരം പ്രൊപ്പഗണ്ടകൾ ഇറക്കുന്നുണ്ട്. ഉണ്ട്. അത് ചെയ്യുന്നത് സയണിസ്റ്റ്ഭരണകൂടം ആണ്. അതിനെതിരെ പ്രവർത്തിക്കുന്ന ധാരാളം സംഘടനകളുണ്ട് ഇസ്രായേലിൽ. അവർ വിജയം കാണും. അങ്ങിനെ വന്നാൽ അവർക്ക് ഒരുമിച്ച് താമസിക്കാനാകും,രണ്ടാമത്തെ വിഷയം അധിനിവേശമാണ്. ഒറ്റരാജ്യമായാൽ പിന്നെ അധിനിവേശം ആവശ്യമില്ലല്ലോ. (ബാഹ്യ ശക്തികളിൽ അമേരിക്കയിലെ ഇസ്രായേൽ ലോബിയും ക്രിസ്ത്യൻ സയണിസ്റ്റുകലും യൂറോപ്പും ആണ് )
ചോദ്യം : എന്തായിരിക്കും ODC യുടെ Political Structure ?
ഉത്തരം : അറിയില്ല. One Country - Two System ആകാം. ഒരു രാജ്യം രണ്ട് ഓട്ടോണമസ് ബോഡി ആകാം. ഒറ്റ പാർലമെന്റ് - ആകാം. അവർ ചർച്ച ചെയ്ത തീരുമാനം ഉണ്ടാക്കേണ്ടതാണ്.
ചോദ്യം : ഇത് ഇരു ഭാഗത്തും സജീവ പരിഗണയിലുണ്ടോ?
ഉത്തരം : ഉണ്ട്. അടുത്ത കാലത്ത് ODC വേണ്ടി പ്രവർത്തിക്കുന്ന ധാരാളം സംഘടനകൾ ഇസ്രായേലിൽ ഉണ്ട്. Matzpen (The Socialist Organization in Israel), Zochrot എന്ന NGO , Alternative Information Center (AIC), The One Democratic State Campaign (ODSC) തുടങ്ങിയ പല സംഘടനളുമുണ്ട്. Ilan Pappé, Oren Yiftachel, ഗിദെയോൻ ലേവി തുടങ്ങിയ ധാരാളം ബുദ്ധിജീവികൾ, അക്കാദമിഷ്യൻസ് ഉണ്ട്.
പാലസ്തീനിൽ The One Democratic State Campaign (ODSC), Popular Front for the Liberation of Palestine (PFLP) എന്ന ഇടതു പക്ഷ സംഘടന, Palestinian Civil Society Movements, തുടങ്ങിയ സംഘടനകളും മരണം വരെ Edward Said ഉം Ali Abunimah ഉം ODC സപ്പോർട്ട് ചെയ്യുന്നു.
അവസാനത്തെ ചോദ്യം : വ്യക്തിപരമാണ്, താങ്കൾ പൂർണ്ണമായും പാലസ്‌തീന് അനുകൂലമാണല്ലോ. ഇസ്രായേലിന്റെ പ്രവർത്തനങ്ങളിൽ ഒരു ശരിയും ഇല്ലേ? അവർക്ക് Existence നും Self-Defence നും അവകാശമില്ലേ?
ഉത്തരം : ഞാൻ ഈ വിഷയത്തിൽ പാലസ്തീൻ ജനതയ്ക്ക് ഒപ്പം മാത്രമാണ്. അതുകൊണ്ട് അവര്ക് വേണ്ടി പ്രതിരോധം തീർക്കുന്ന ഹമാസിനൊപ്പം ആണെ ന്ന് പറയേണ്ടതില്ലല്ലോ. ആശയപരമായി ഹമാസിന്റെ വിരുദ്ധ ധ്രുവത്തിൽ നിൽക്കുന്ന ഹൂത്തികളും മനുഷ്യത്തതിന്റെ പേരിൽ പാലസ്തീനൊപ്പമാണ് എന്നത് പോലെ തന്നെ. ഹിസ് ബൊള്ളയും ഇറാനും പാലസ്തീനൊപ്പം ആണ്. അതുകൊണ്ട് ഞാൻ വ്യക്തിപരമായി ഈ വിഷയത്തിൽ അവരെയെല്ലാം അനുകൂലിക്കുന്നു. മറ്റു പല വിഷയങ്ങളിലും വിയോജിപ്പുകളുണ്ട്- പ്രത്യേകിച്ച് ഞാൻ ഒരു മത/ ദൈവ വിശ്വാസി അല്ലാത്തതിനാൽ. അതൊന്നും ഈ വിഷയത്തിൽ ഇപ്പോൾ പ്രസക്തമല്ല.
16,000 കുഞ്ഞുങ്ങൾ ഉൾപ്പടെ 45,000 ൽ പരം മനുഷ്യരെ ഇസ്രായേൽ കൊന്നു കളഞ്ഞു ഒരു വര്ഷം കൊണ്ട്.ചുണ്ടങ്ങ കൊടുത്തിട്ട് വഴുതനങ്ങാ വാങ്ങിയതല്ലേ എന്ന വാദം തള്ളിക്കളയുന്നു.
2023 ജനുവരി മുതൽ ഒക്ടോബർ 7 വരെ മാത്രം 208 Palestinians, including 42 children വെസ്റ്റ് ബാങ്കിൽ കൊല്ലപ്പെട്ടു. ഗസ്സയിലെ എണ്ണം ഇതിലും കൂടും. ഇവർ ചുണ്ടങ്ങാ കൊടുക്കാതെ വഴുതനങ്ങാ വാങ്ങിയവർ ആണ്. ചുണ്ടങ്ങാ കൊടുക്കാതെ കഴിഞ്ഞ 79 വർഷമായി വഴുതനങ്ങാ വാങ്ങുന്നവർ ആണ് പാലസ്തീനികൾ.
ആക്രമണം നടത്തുന്നത് ഇസ്രായേൽ ആണ്, പാലസ്തീനികൾ നടത്തുന്നത് പ്രത്യാക്രമണമാണ്. അതുകൊണ്ട്, പാലസ്തീനികളുടെ കൂടെ മാത്രമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.