റഫ അതിർത്തി അടച്ചാൽ ഭയാനകമായ പ്രത്യാഘാതം, ആളുകൾ മരിച്ചുവീഴും -മുസ്തഫ ബർഗൂതി
text_fieldsഗസ്സ: ഗസ്സയിലെ ലക്ഷക്കണക്കിന് മനുഷ്യർക്ക് ഭക്ഷ്യവസ്തുക്കളും മരുന്നും എത്തിക്കാനുള്ള ഏകവഴിയായ റഫ അതിർത്തി ഇസ്രായേൽ അടക്കുന്നത് ഭയാനകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ഫലസ്തീൻ നാഷണൽ ഇനിഷ്യേറ്റീവ്സെക്രട്ടറി ജനറൽ മുസ്തഫ ബർഗൂതി. അതിർത്തി അടച്ചാൽ ഭക്ഷണവും വെള്ളവും ലഭിക്കാതെ ആളുകൾ മരിച്ചുവീഴും എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇപ്പോൾ തന്നെ മുഴുപ്പട്ടിണിയിലായ മനുഷ്യർക്ക് അൽപമെങ്കിലും ആശ്രയം റഫ വഴി എത്തുന്ന സഹായങ്ങളാണ്. വിദേശത്ത് ചികിത്സ ആവശ്യമുള്ള കാൻസർ ബാധിതർ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് രോഗികളും പരിക്കേറ്റവരുമായ ഫലസ്തീനികൾക്ക് പുറത്തുകടക്കാനുള്ള ഏക വഴി ഇല്ലാതാക്കുമെന്നും അദ്ദേഹം അൽ ജസീറയോട് പറഞ്ഞു.
‘റഫയിൽ ഇസ്രായേൽ സൈനികർ നടത്താൻ പോകുന്ന കൂട്ടക്കൊലക്ക് പുറമേ പട്ടിണികൊണ്ടും ചികിത്സകിട്ടാതെയും നിരവധിപേർ ഇസ്രായേൽ നടപടി കാരണം മരിച്ചുവീഴും’ -ബർഗൂതി കൂട്ടിച്ചേർത്തു.
അതിനിടെ, കിഴക്കൻ റഫയിൽ നഗര മധ്യത്തിലുള്ള പള്ളിക്ക് നേരെ ഇസ്രായേൽ മിസൈൽ തൊടുത്തുവിട്ടു. ആളുകൾ തിങ്ങിക്കഴിയുന്ന മാർക്കറ്റിന് സമീപമുള്ള പള്ളിയാണ് ആക്രമിച്ചത്. റഫയിൽ നിന്ന് പലായനം ചെയ്യാനൊരുങ്ങുന്ന മനുഷ്യർ സാധനങ്ങൾ വാങ്ങാൻ തടിച്ചുകൂടിയപ്പോഴാണ് സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.