‘ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ നിങ്ങൾ തീർന്നു’; ഹമാസിന് ട്രംപിന്‍റെ അന്ത്യശാസനം
text_fieldsവാഷിങ്ടൺ: ശേഷിക്കുന്ന ബന്ദികളെക്കൂടി വിട്ടയിച്ചില്ലെങ്കിൽ ഹമാസിനെ നശിപ്പിക്കുമെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അന്ത്യശാസനം. ഹമാസ് വഴങ്ങിയില്ലെങ്കിൽ ഇസ്രായേലിന് ആവശ്യമായ ആയുധങ്ങളുൾപ്പെടെ എല്ലാ സഹായങ്ങളും നൽകുമെന്നും ഗസ്സ വിടാനുള്ള അവസാന അവസരമാണെന്നും ട്രംപ് സമൂഹമാധ്യമത്തിലെ കുറിപ്പിൽ വ്യക്തമാക്കി. ഹമാസുമായി നേരിട്ട് ചർച്ച നടത്തിയതിനു പിന്നാലെയാണ് ട്രംപിന്‍റെ ഭീഷണി.
“ഹലോ ഹമാസ്, എല്ലാ ബന്ദികളെയും ഉടൻ വിട്ടയക്കണം. നിങ്ങൾ കൊലപ്പെടുത്തിയവരുടെ മൃതദേഹങ്ങൾ വിട്ടുനൽകണം. അല്ലെങ്കിൽ നിങ്ങൾ തീർന്നെന്നു കരുതിയാൽ മതി. മാനസിക പ്രശ്നമുള്ളവർ മാത്രമേ മൃതദേഹം സൂക്ഷിച്ചുവെക്കാറുള്ളൂ. നിങ്ങൾ അതാണ് ചെയ്യുന്നത്. ഇസ്രായേലിന് അവരുടെ ജോലി ചെയ്തു തീർക്കാനുള്ളതെല്ലാം ഞാൻ അയക്കുകയാണ്.
ഞാൻ പറഞ്ഞത് അനുസരിക്കാത്ത ഒരു ഹമാസ് നേതാവും സുരക്ഷിതനല്ല. നിങ്ങൾ ജീവിതം നശിപ്പിച്ച പഴയ ബന്ദികളെ ഞാൻ കണ്ടിരുന്നു. നിങ്ങൾക്കുള്ള അവസാന മുന്നറിയിപ്പാണിത്. ഗസ്സ വിടാൻ അവസാന അവസരമാണിത്. ബന്ദികളെ വിട്ടയച്ചാൽ ഗസ്സയിലെ ജനങ്ങൾക്ക് മനോഹരമായ ഒരു ഭാവി വരുന്നുണ്ട്. ബന്ദികളെ ഉടൻ വിട്ടയക്കുക, അല്ലെങ്കിൽ നരകമാകും നിങ്ങളെ കാത്തിരിക്കുന്നത്” -ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു.
1997-ന് ശേഷം ആദ്യമായാണ് ഹമാസുമായി യു.എസ്. നേരിട്ട് ചര്‍ച്ച നടത്തിയത്. ഹമാസിന്റെ പിടിയിലുള്ള യു.എസ്. ബന്ദി ഇദാന്‍ അലക്‌സാണ്ടറിന്റെ മോചനത്തിനും കൊല്ലപ്പെട്ട നാല് പേരുടെ മൃതദേഹം വിട്ടുകിട്ടുന്നതിനുമായിരുന്നു ചര്‍ച്ച. നേരത്തെ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവും ഹമാസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപും അന്ത്യശാസനം നല്‍കിയത്.
ഒക്ടോബര്‍ ഏഴിലെ ആക്രമണത്തില്‍ പിടിച്ചെടുത്ത ബന്ദികളില്‍ അവശേഷിക്കുന്നവരെ കൈമാറിയില്ലെങ്കില്‍ സങ്കല്‍പിക്കാന്‍ പോലുമാകാത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നായിരുന്നു നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ആറാഴ്ച നീണ്ടുനിന്ന വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടം ഫെബ്രുവരി അവസാനത്തോടെ കഴിഞ്ഞിരുന്നു. തുടര്‍ന്ന് ഈജിപ്ത് തലസ്ഥാനമായ കയ്‌റോയിൽ രണ്ടാംഘട്ട വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട് മധ്യസ്ഥ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതില്‍ തീരുമാനങ്ങളൊന്നുമുണ്ടായില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.