അറബ് മേഖലയിലെ ഗവേഷണം: യു.എ.ഇ സർവകലാശാലകൾ മുന്നിൽ
text_fieldsയു.എ.ഇയിലെ മികച്ച സർവകലാശാലയായ യുനൈറ്റഡ് അറബ് എമിറേറ്റ്സ് യൂനിവേഴ്സിറ്റി
ദുബൈ: അറബ് മേഖലയിലെ ഏറ്റവും മികച്ച ഗവേഷണ സ്ഥാപനങ്ങളുടെ ആസ്ഥാനമാണ് യു.എ.ഇയെന്ന് പുതിയ ആഗോള പഠനത്തിൽ കണ്ടെത്തി. ക്യു.എസ് വേൾഡ് യൂനിവേഴ്സിറ്റി റാങ്കിങ്ങിലാണ് ഗൾഫ് മേഖലയിലെ ഉന്നത ഗവേഷണത്തെ മുന്നിൽ നയിക്കുന്നത് വെളിപ്പെടുത്തിയത്. ഖലീഫ യൂനിവേഴ്‌സിറ്റിയും ദുബൈയിലെ ബ്രിട്ടീഷ് യൂനിവേഴ്‌സിറ്റിയുമാണ് ഗവേഷണരംഗത്ത് കൂടുതൽ നേട്ടങ്ങൾ കൈവരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 18 രാജ്യങ്ങളിലെ 199 സർവകലാശാലകളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയാറാക്കിയത്.
യുനൈറ്റഡ് അറബ് എമിറേറ്റ്സ് യൂനിവേഴ്സിറ്റിയാണ് രാജ്യത്തെ ഏറ്റവും ഉയർന്ന റാങ്കുള്ള സ്ഥാപനമായി ബുധനാഴ്ച പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, കഴിഞ്ഞവർഷത്തേതിൽനിന്ന് ഒരു റാങ്ക് താഴെയായി പട്ടികയിൽ ആറാം സ്ഥാനത്താണ് സർവകലാശാല ഇടംപിടിച്ചത്. സൗദി അറേബ്യയിലെ കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി തുടർച്ചയായ നാലാം വർഷവും മേഖലയിലെ മികച്ച സർവകലാശാലയായി.
ഖത്തർ യൂനിവേഴ്സിറ്റി രണ്ടാം സ്ഥാനവും സൗദിയിലെ കിങ് ഫഹദ് യൂനിവേഴ്സിറ്റി ഓഫ് പെട്രോളിയം ആൻഡ് മിനറൽസ് മൂന്നാം സ്ഥാനവും നേടി. യു.എ.ഇയിലെ മൂന്നു സർവകലാശാലകൾ അറബ് മേഖലയിലെ ആദ്യ പത്തിൽ ഇടം നേടിയപ്പോൾ 10 സർവകലാശാലകൾ ആദ്യ 50ൽ ഇടംപിടിച്ചിട്ടുണ്ട്. ഖലീഫ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി 2022ലെ റാങ്കിങ്ങായ ഒമ്പതാം സ്ഥാനത്തുനിന്ന് ഏഴാം റാങ്കിലേക്ക് മെച്ചപ്പെട്ടു.
എന്നാൽ, കഴിഞ്ഞവർഷം എട്ടാം സ്ഥാനത്തായിരുന്ന ഷാർജയിലെ അമേരിക്കൻ യൂനിവേഴ്സിറ്റി ഏറ്റവും പുതിയ പട്ടികയിൽ ഒമ്പതാം സ്ഥാനത്താണുള്ളത്.അന്താരാഷ്‌ട്ര തലത്തിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും ഒരുപോലെ ആകർഷകമായ ഉന്നത വിദ്യാഭ്യാസ ലക്ഷ്യസ്ഥാനമായി യു.എ.ഇ മാറിയിട്ടുണ്ടെന്ന് റിപ്പോർട്ട് തയാറാക്കുന്നതിന് നേതൃത്വം വഹിച്ച ക്യു.എസ് സീനിയർ വൈസ് പ്രസിഡന്‍റ് ബെൻ സൗട്ടർ പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.