ഋഷി സുനകിന് ബ്രിട്ടന്റെ പ്രധാനമന്ത്രിയാകാം, മോർഡൗണ്ടിന് 100 എം.പിമാരുടെ പിന്തുണ കിട്ടിയില്ലെങ്കിൽ
text_fieldsലണ്ടൻ: ബ്രിട്ടന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയാകാൻ താത്പര്യം പ്രകടിപ്പിച്ച പെന്നി മോർഡൗണ്ട് 100 എം.പിമാരുടെ പിന്തുണ നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടാൽ മുൻ ധനമന്ത്രി ഋഷി സുനക് രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയാകും. ഇതിനകം തന്നെ പാർലമെന്റിലെ 142 അംഗങ്ങളുടെ പിന്തുണ ഋഷി സുനകിനുണ്ട്. പെന്നി മോർഡൗണ്ടിന് നിലവിൽ 29 എം.പിമാരുടെ പിന്തുണയാണുള്ളത്.
തിങ്കളാഴ്ച പ്രാദേശിക സമയം ഉച്ചക്ക് രണ്ടോടെ 100 എം.പിമാരുടെ പിന്തുണ നേടുന്നതിൽ മൊർഡോണ്ട് പരാജയപ്പെട്ടാലാണ് ഋഷി സുനക് പ്രധാനമന്ത്രിയാവുക.
വ്യാഴാഴ്ച പ്രഖ്യാപിച്ച നിയമങ്ങൾ പ്രകാരം, സ്ഥാനാർഥികൾക്ക് 100 എം.പിമാരുടെ പിന്തുണയുണ്ടെങ്കിൽ മാത്രമേ മത്സരിക്കാനാകൂ. പാർട്ടിയിൽ ആകെ 357 എം.പിമാരാണുള്ളത്. അതിനാൽ പരമാവധി മൂന്ന് ടോറി എം.പിമാർക്ക് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാൻ സാധിക്കും.
അതേസമയം, ജൂലൈയിൽ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കപ്പെടുകയും സെപ്റ്റംബറിൽ സ്ഥാനമൊഴിയുകയും ചെയ്ത ബോറിസ് ജോൺസൺ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മത്സരത്തിൽ നിന്ന് പിന്മാറി.
100 പേരുടെ പിന്തുണ നേടുന്ന അവസാന രണ്ട് സ്ഥാനാർഥികൾ 1,70,000 ടോറി അംഗങ്ങളുടെ ഓൺലൈൻ വോട്ടിനെ അഭിമുഖീകരിക്കണം. അടുത്ത വെള്ളിയാഴ്ചയോടെ പുതിയ നേതാവിനെ തിരഞ്ഞെടുക്കും.
സമ്പദ്‌വ്യവസ്ഥ പിടിച്ചു നിർത്താനും പാർട്ടിയെ ഒന്നിപ്പിച്ച് രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് ഋഷി സുനക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസനും ഋഷി സുനകും കഴിഞ്ഞ ദിവസം രാത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.