യു.എസ് സഹായം നിർത്തിയതോടെ യുക്രെയ്നിൽ ആക്രമണം ശക്തമാക്കി റഷ്യ
text_fieldsന്യൂഡൽഹി: യു.എസ് സഹായം നിർത്തിയതോടെ യുക്രെയ്നിൽ ആക്രമണം ശക്തമാക്കി റഷ്യ. ആക്രമണങ്ങളിൽ 14 പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. നേരത്തെ റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനെ പിന്തുണച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. ഏതൊരു രാഷ്ട്രനേതാവും ചെയ്യുന്നത് മാത്രമേ പുടിനും ചെയ്തുള്ളുവെന്നായിരുന്നു ട്രംപിന്റെ പരാമർശം. ഇതിന് പിന്നാലെയാണ് റഷ്യ യുക്രെയ്നിൽ ആക്രമണം ശക്തമാക്കുന്നത്.
യുക്രെയ്നിന്റെ കിഴക്കൻ മേഖലയായ ഡോണെസ്റ്റിനെ ലക്ഷ്യമിട്ട് രണ്ട് ആക്രമണങ്ങൾ നടന്നുവെന്നാണ് റിപ്പോർട്ട്.ബലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് അഞ്ച് നിലകെട്ടടത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഇതിൽ 11 പേർ കൊല്ലപ്പെടുകയും അഞ്ച് കുട്ടികൾ ഉൾപ്പടെ 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മറ്റൊരു ആക്രമണം കൂടി മേഖലയിൽ ഉണ്ടായതായി റിപ്പോർട്ടുണ്ടെങ്കിലും ഇതിന്റെ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
നേരത്തെ ഡോണൾഡ് ട്രംപും സെലൻസ്കിയും തമ്മിൽ വൈറ്റ്ഹൗസിലെ ചർച്ച അലസിപ്പിരിഞ്ഞിരുന്നു. തുടർന്ന് ധാതുകൈമാറ്റ കരാറിൽ ഒപ്പിടാതെ സെലൻസ്കി മടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് യുക്രെയ്നുള്ള സഹായങ്ങൾ പിൻവലിക്കുകയാണെന്ന് ട്രംപ് പറഞ്ഞത്.
യുക്രെയ്ൻ യുദ്ധം തീർക്കാൻ ഇടപെടുമെന്ന് ട്രംപ് നേരത്തെ അറിയിച്ചിരുന്നു. നാറ്റോ അംഗത്വത്തിലടക്കം വിട്ടുവീഴ്ച ചെയ്ത് യുക്രെയ്ൻ യുദ്ധം തീർക്കണമെന്നായിരുന്നു ട്രംപിന്റെ നിർദേശം. എന്നാൽ, ഇത് അംഗീകരിക്കാൻ സെലൻസ്കി തയാറായില്ല. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ഭിന്നതക്ക് കാരണമാവുകയായിരുന്നു. എന്നാൽ, ഒടുവിൽ സെലൻസ്കി ട്രംപിന്റെ വ്യവസ്ഥകൾ അംഗീകരിക്കാൻ തീരുമാനിക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.