യുദ്ധത്തടവുകാരുടെ ജയിൽ ആക്രമിച്ചതായി റഷ്യ, ഇല്ലെന്ന് യുക്രെയ്ൻ
text_fieldsകിയവ്: കിഴക്കൻ മേഖലയിലെ ജയിലിനുനേരെ യുക്രെയ്ൻ വെള്ളിയാഴ്ച മിസൈൽ ആക്രമണം നടത്തിയതായി റഷ്യൻ വിമതർ ആരോപിച്ചു. മേയിൽ മരിയുപോൾ റഷ്യ കൈവശപ്പെടുത്തിയതിനെ തുടർന്ന് അസോവ്സ്റ്റൽ ഉരുക്കുശാലയിൽനിന്ന് പിടികൂടിയ 53 യുക്രെയ്നിയൻ യുദ്ധത്തടവുകാർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും 75 പേർക്ക് പരിക്കേറ്റതായും റഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് ലഫ്റ്റനന്റ് ജനറൽ ഇഗോർ കൊണാഷെൻകോവ് പറഞ്ഞു.
റഷ്യൻ നിയന്ത്രണത്തിലുള്ള ഡൊനെറ്റ്സ്ക് മേഖലയിലെ ഒലെനിവ്കയിലെ ജയിലിനു നേരെയുണ്ടായ ആക്രമണത്തിൽ എട്ടു ജയിൽ ഗാർഡുകൾക്കും ഷെല്ലാക്രമണത്തിൽ പരിക്കേറ്റതായി അദ്ദേഹം പറഞ്ഞു.
എന്നാൽ, ഒലെനിവ്കയിൽ മിസൈൽ, പീരങ്കി ആക്രമണങ്ങൾ നടത്തിയെന്ന ആരോപണം യുക്രെയ്ൻ സൈന്യം തള്ളി. തങ്ങൾ സിവിലിയൻ പ്രദേശങ്ങളിൽ ഷെല്ലാക്രമണം നടത്തുന്നില്ലെന്നും റഷ്യൻ സൈനിക ലക്ഷ്യങ്ങൾ മാത്രമാണ് ആക്രമിക്കുന്നതെന്നും വ്യക്തമാക്കി.
യുക്രെയ്നെതിരെ യുദ്ധക്കുറ്റങ്ങൾ ആരോപിക്കാനും പീഡനങ്ങളും വധശിക്ഷകളും മറച്ചുവെക്കാനും ഒലെനിവ്കയിലെ ജയിലിൽ റഷ്യൻ സൈന്യം ബോധപൂർവം ഷെല്ലാക്രമണം നടത്തിയതായി യുക്രെയ്ൻ സൈന്യം ആരോപിച്ചു.
ജയിലിൽ 193 തടവുകാരുണ്ടെന്ന് റഷ്യൻ പിന്തുണയുള്ള വിഘടനവാദി നേതാവ് ഡെനിസ് പുഷിലിൻ പറഞ്ഞു. എത്ര പേർ യുക്രെയ്നിയൻ യുദ്ധത്തടവുകാരാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
അതിനിടെ, യുക്രെയ്നിയൻ അധീനതയിലുള്ള പ്രദേശങ്ങളിൽ സിവിലിയൻ പ്രദേശങ്ങൾക്കുനേരെ റഷ്യ ഷെല്ലാക്രമണം ശക്തമാക്കിയതായി ഡൊനെറ്റ്സ്ക് മേഖലയിലെ യുക്രെയ്ൻ അധികൃതർ പറഞ്ഞു.മേഖലയിലെ പോരാട്ടം ദിവസംതോറും രൂക്ഷമാവുന്നതായി ഡൊണെറ്റ്സ്ക് ഗവർണർ പാവ്ലോ കിറിലെങ്കോ പറഞ്ഞു. 24 മണിക്കൂറിനിടെ റഷ്യൻ ഷെല്ലാക്രമണത്തിൽ 13 സാധാരണക്കാർ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രെയ്നിയൻ പ്രസിഡൻഷ്യൽ ഓഫിസ് അറിയിച്ചു. തെക്കൻ നഗരമായ മൈക്കോലൈവിൽ ബസ് സ്റ്റോപ്പിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ നാലു പേർ കൊല്ലപ്പെടുകയും ഏഴു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഡൊനെറ്റ്സ്ക് മേഖലയിലെ കിഴക്കൻ പട്ടണമായ ബഖ്മുട്ടിൽ നാലു പേർ കൊല്ലപ്പെടുകയും അഞ്ചു പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രെയ്നിയൻ ഉദ്യോഗസ്ഥർ പറഞ്ഞു.
യുദ്ധക്കുറ്റം: റഷ്യൻ സൈനികന്ശി ക്ഷ ഇളവ്
കിയവ്: ഫെബ്രുവരിയിൽ റഷ്യ യുക്രെയ്ൻ അധിനിവേശം തുടങ്ങിയ ശേഷമുള്ള ആദ്യ യുദ്ധക്കുറ്റ വിചാരണയിൽ ശിക്ഷിക്കപ്പെട്ട റഷ്യൻ സൈനികന്റെ ശിക്ഷ ഇളവുചെയ്ത് യുക്രെയ്ൻ കോടതി. വെള്ളിയാഴ്ച കിയവിലെ അപ്പീൽ കോടതി ജീവപര്യന്തമായിരുന്ന ശിക്ഷ 15 വർഷമായി കുറച്ചു.യുക്രെയ്ൻ പൗരനെ കൊന്ന കുറ്റത്തിന് മേയിൽ ശിക്ഷിച്ച കരാർ സൈനികനായ വാദിം ഷിഷിമാരിന്റെ (21) ശിക്ഷയാണ് ഇളവുചെയ്തത്. ശിക്ഷ 10 വർഷമായി കുറക്കണമെന്ന് പ്രതിഭാഗം അഭിഭാഷകൻ വിക്ടർ ഒവ്സിനിക്കോവ് കോടതിയിൽ അപേക്ഷിച്ചിരുന്നു. തടവുകാരുടെ കൈമാറ്റത്തിൽ ഷിഷിമാരിൻ റഷ്യയിലേക്ക് മടങ്ങാൻ സാധ്യതയുണ്ട്.
ധാന്യ കയറ്റുമതി നിരീക്ഷിക്കാൻ സെലൻസ്കി ഒഡേസയിലെത്തി
ഒഡേസ: റഷ്യൻ അധിനിവേശം ആരംഭിച്ചതിനുശേഷമുള്ള ആദ്യ ധാന്യ കയറ്റുമതി വിലയിരുത്താൻ യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി വെള്ളിയാഴ്ച കരിങ്കടൽ തുറമുഖമായ ഒഡേസ സന്ദർശിച്ചു. ''ഞങ്ങളുടെ ഭാഗം സജ്ജമാണ്. പങ്കാളികളായ യു.എന്നിനും തുർക്കിക്കും സന്ദേശം കൈമാറി. സൈന്യം സുരക്ഷ ഉറപ്പുനൽകുന്നു'' -സെലൻസ്കി പറഞ്ഞു.
രാജ്യത്ത് കുടുങ്ങിയ ധാന്യങ്ങൾ കയറ്റുമതി ചെയ്യാൻ കപ്പലുകൾക്ക് സുരക്ഷിത ഇടനാഴികൾ ഒരുക്കാൻ തുർക്കി, ഐക്യരാഷ്ട്രസഭ എന്നിവയുടെ മധ്യസ്ഥതയിൽ റഷ്യയുമായി കരാറിലെത്തി ഒരാഴ്ചക്കുശേഷമാണ് സെലൻസ്കിയുടെ സന്ദർശനം. മൂന്ന് യുക്രെയ്നിയൻ തുറമുഖങ്ങളിലൂടെ നാലുമാസം കൊണ്ട് രണ്ടുകോടി ദശലക്ഷം ടൺ ധാന്യം കയറ്റുമതി ചെയ്യുകയാണ് ലക്ഷ്യം. സ്ഫോടകവസ്തുക്കൾ നിറഞ്ഞ കടലിലൂടെ കപ്പലുകൾക്ക് സഞ്ചരിക്കാനുള്ള സുരക്ഷിത പാത സംബന്ധിച്ച് യു.എന്നിന്റെ സ്ഥിരീകരണം കാത്തിരിക്കുകയാണെന്ന് അടിസ്ഥാന സൗകര്യ വികസന മന്ത്രി ഒലെക്സാണ്ടർ കുബ്രാക്കോവ് പറഞ്ഞു.
സുരക്ഷിതമായ പാതക്കായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി കരാറിന് മധ്യസ്ഥത വഹിച്ച യു.എൻ ഉദ്യോഗസ്ഥൻ മാർട്ടിൻ ഗ്രിഫിത്ത്സ് വ്യക്തമാക്കി. കരിങ്കടലിലൂടെ യുക്രെയ്നിയൻ തുറമുഖങ്ങളായ ഒഡേസ, ചെർണോമോർസ്ക്, യുഷ്നി എന്നിവിടങ്ങളിലേക്ക് സഞ്ചരിക്കുന്ന കപ്പലുകൾക്ക് റഷ്യയും യുക്രെയ്നും സുരക്ഷ ഉറപ്പുനൽകുമെന്ന് കരാർ വ്യവസ്ഥ ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.