റഷ്യൻ അധിനിവേശം: ആറു മാസത്തിനിടെ കൊല്ലപ്പെട്ടത് 9,000 യുക്രെയ്ൻ സൈനികർ
text_fieldsകിയവ്: ആറു മാസം പൂർത്തിയാകുന്ന റഷ്യൻ അധിനിവേശം 9000 യുക്രെയ്ൻ സൈനികരുടെ ജീവനെടുത്തു. 5,587 സിവിലിയന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്. 7,890 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതുവരെ 972 കുഞ്ഞുങ്ങളും കുരുതിക്കിരയായവരിൽപെടും. ഔദ്യോഗികമായി സ്ഥിരീകരിച്ച കണക്കുകളാണിതെന്നും സംഖ്യ എത്രയോ വർധിക്കാമെന്നും യുനിസെഫ് എക്സിക്യൂട്ടിവ് ഡയറക്ടർ കാതറീൻ റസൽ പറഞ്ഞു.
മറുവശത്ത്, 1351 റഷ്യൻ സൈനികർ മരിച്ചതായി ആദ്യ മാസത്തിൽ സ്ഥിരീകരിച്ചിരുന്നു. പിന്നീട് ഇതുസംബന്ധിച്ച വാർത്തകൾ റഷ്യ പുറത്തുവിട്ടിട്ടില്ല. കൊല്ലപ്പെട്ടോ പരിക്കുമൂലമോ 70,000 മുതൽ 80,000 വരെ സൈനികരുടെ സേവനം റഷ്യക്ക് ഇതുവരെ നഷ്ടമായിട്ടുണ്ടെന്ന് യു.എസ് ആരോപിക്കുന്നു.
അതിനിടെ, യുക്രെയ്നിൽ സഫോറിഷിയ ആണവ നിലയത്തിനു സമീപം സൈനികനീക്കം റഷ്യ അവസാനിപ്പിക്കണമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡനു പുറമെ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി രാജ്യത്തലവന്മാരും ആവശ്യപ്പെട്ടു. തിങ്കളാഴ്ചയും നിലയത്തിനു സമീപം റഷ്യൻ റോക്കറ്റുകൾ പതിച്ചിരുന്നു.
നാലു പേർക്ക് സംഭവത്തിൽ പരിക്കേറ്റു. ആണവ നിലയത്തിൽ ബോംബു പതിച്ചാൽ വൻ ദുരന്തമാകും ഫലമെന്നും നേതാക്കൾ വ്യക്തമാക്കി. ആറു മാസത്തിനിടെ, റഷ്യ 3500 ക്രൂസ് മിസൈലുകൾ വർഷിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.