കാമറമാന്‍റെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ റഷ്യൻ മന്ത്രി മലമുകളിൽ നിന്ന് വീണുമരിച്ചു
text_fieldsമോസ്‌കോ: കാമറമാന്‍റെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ റഷ്യൻ മന്ത്രി മലമുകളിൽ നിന്ന് വീണുമരിച്ചു. അത്യാഹിതവകുപ്പു മന്ത്രി യെവ്ഗെനി സിനിചെവ് (55) ആണ് മരിച്ചത്. റഷ്യയിലെ നോറില്‍സ്‌ക് പട്ടണത്തിണ് സംഭവമുണ്ടായത്. അപകടത്തില്‍പ്പെട്ട ക്യാമറാമാനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മലഞ്ചെരുവില്‍നിന്ന് വീണ് മരിക്കുകയായിരുന്നു മന്ത്രി.
ആര്‍ട്ടിക് പ്രദേശത്ത് വിവിധ സേനാവിഭാഗങ്ങളുടെ അഭ്യാസപരിപാടി നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മലഞ്ചെരുവിന്‍റെ അരികില്‍ നില്‍ക്കുന്നതിനിടെ കാമറാമാന്‍ കാല്‍വഴുതി വീഴുകയായിരുന്നു. പെട്ടെന്ന് സിനിചെവ് കാമറാമാനെ രക്ഷിക്കാനായി എടുത്ത് ചാടി. ചാട്ടത്തിനടയില്‍ പാറയില്‍ ഇടിച്ച് മരിക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് കൂടെയുള്ളവര്‍ക്ക് മനസ്സിലാകുന്നതിന് മുമ്പ് മന്ത്രി എടുത്തുചാടിയെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ചുകൊണ്ട് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സോവിയറ്റ് യൂണിയന്റെ അവസാന വര്‍ഷങ്ങളില്‍ കെ.ജി.ബി സുരക്ഷാ സര്‍വീസില്‍ അംഗമായിരുന്നു സിനിചേവ്. 2006 നും 2015 നും ഇടയില്‍ പുടിന്‍റെ സുരക്ഷാ വിഭാഗത്തിലും സേവനം അനുഷ്ഠിച്ചു. നിരവധി ഉന്നത സ്ഥാനങ്ങൾ അലങ്കരിച്ച വ്യക്തിയാണ് സിനിചേവ്. കാലിനിന്‍ഗ്രാഡിന്റെ ആക്ടിംഗ് ഗവര്‍ണറായും ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസിന്റെ (എഫ്എസ്ബി) ഡെപ്യൂട്ടി ഹെഡ്ഡായും സേവനമനുഷ്ഠിച്ചിരുന്നു.
2018 മെയ് മാസത്തിലാണ് യെവ്ഗെനി സിനിചെവ് അത്യാഹിത മന്ത്രാലയത്തിന്‍റെ തലവനായി നിയമിതനായത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.