പി.ടി.ഐയുടെ മുതിർന്ന നേതാക്കൾ അറസ്റ്റിൽ
text_fieldsഇസ്ലാമാബാദ്: മുൻ പാക് പ്രധാനമന്ത്രി ഇംറാൻ ഖാെന്റ അറസ്റ്റിനെത്തുടർന്ന് രാജ്യമാകെ അരങ്ങേറിയ അക്രമാസക്തമായ പ്രതിഷേധങ്ങൾക്ക് പിറകെ പാകിസ്താൻ തഹ്രീകെ ഇൻസാഫ് (പി.ടി.ഐ) പാർട്ടിയുടെ മുതിർന്ന നേതാക്കൾ അറസ്റ്റിൽ. മുൻ വിദേശകാര്യ മന്ത്രിയും ഇംറാൻ ഖാെന്റ അടുത്ത അനുയായിയുമായ ഷാ മുഹമ്മദ് ഖുറൈശി ഉൾപ്പെടെയുള്ള നേതാക്കളെയാണ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച പുലർച്ചെ ഇസ്ലാമാബാദ് പൊലീസ് അറസ്റ്റ് ചെയ്ത 66കാരനായ ഷാ മുഹമ്മദ് ഖുറൈശിയെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായി പി.ടി.ഐ ആരോപിച്ചു. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിെന്റ വിഡിയോയും പാർട്ടി ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
പി.ടി.ഐ സീനിയർ വൈസ് പ്രസിഡന്റ് ഫവാദ് ചൗധരി, സെക്രട്ടറി ജനറൽ അസദ് ഉമർ, ജംഷാദ് ഇഖ്ബാൽ ചീമ, ഫലക്നാസ് ചിത്രാലി, മുസാറത്ത് ജംഷീദ് ചീമ, മലീക ബുഖാരി എന്നിവരാണ് കസ്റ്റഡിയിലുള്ള മറ്റ് നേതാക്കളെന്ന് ഇസ്ലാമാബാദ് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. സമാധാനം തകർക്കുന്നതിനുവേണ്ടി ആസൂത്രണം ചെയ്ത കലാപത്തിന് പ്രേരണ നൽകിയെന്ന കുറ്റം ചുമത്തിയാണ് നേതാക്കളെ അറസ്റ്റ് ചെയ്തത്. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് അറസ്റ്റ് ചെയ്തതെന്നും കൂടുതൽ അറസ്റ്റുകൾ പ്രതീക്ഷിക്കാമെന്നും പൊലീസ് പറഞ്ഞു.
പാർട്ടിപ്രവർത്തകർ സമാധാനപരമായി നിലകൊള്ളണമെന്നും ഇംറാൻ ഖാനെ മോചിപ്പിക്കുന്നതുവരെ സമരം തുടരണമെന്നും ആഹ്വാനം ചെയ്യുന്ന ഖുറൈശിയുടെ വിഡിയോ സന്ദേശം പുറത്തുവന്നു. അറസ്റ്റിലാകുന്നതിന് മുമ്പ് റെക്കോഡ് ചെയ്ത സന്ദേശമാണ് പുറത്തു വന്നിരിക്കുന്നത്.
ഇംറാൻ ഖാന്റെ അറസ്റ്റിന് പിറകെ ആരംഭിച്ച കലാപത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. 290ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അതേസമയം, പ്രശ്നം കൂടുതൽ വഷളാക്കരുതെന്നും അക്രമാസക്തമായ പ്രതിഷേധ പരിപാടികൾ ഉടൻ അവസാനിപ്പിക്കണമെന്നും വിദേശകാര്യ മന്ത്രി ബിലാവൽ ഭുട്ടോ സർദാരി പി.ടി.ഐയോട് ആവശ്യപ്പെട്ടു. രാഷ്ട്രീയ പാർട്ടിയായി തുടരണോ വേണ്ടേ എന്ന് തീരുമാനിക്കേണ്ടത് അവരാണ്. രാഷ്ട്രീയ പ്രവർത്തനം നടത്താനാണോ രാഷ്ട്രത്തിനെതിരെ സായുധപോരാട്ടം നടത്താനാണോ താൽപര്യമെന്നും അവർ തീരുമാനിക്കണം.
ഏതെങ്കിലും രാഷ്ട്രീയക്കാരന്റെ അറസ്റ്റിനെ പാകിസ്താൻ പീപ്ൾസ് പാർട്ടി (പി.പി.പി) ആഘോഷിച്ചിട്ടില്ല. എന്നാൽ, ഇംറാൻ ഖാനെതിരായ ആരോപണങ്ങൾ വളരെ ഗുരുതരമാണ്. നിയമപ്രകാരമാണ് മുൻ പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
പി.ടി.ഐക്ക് പുറമെ നിരോധിക്കപ്പെട്ട തഹ്രീകെ താലിബാൻ പാകിസ്താൻ (ടി.ടി.പി) മാത്രമാണ് റാവൽപിണ്ടിയിലെ ആർമി ജനറൽ ആസ്ഥാനം ആക്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഒരു രാഷ്ട്രീയ പാർട്ടിയെ നിരോധിക്കണമെന്ന ആവശ്യത്തെ പിന്തുണക്കുന്ന ഏറ്റവും അവസാനത്തെയാളായിരിക്കും താനെന്ന് അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. രാഷ്ട്രീയ പാർട്ടിയായി തുടരാൻ തീരുമാനിക്കുകയും ഭീകരപ്രവർത്തനത്തിൽ ഏർപ്പെട്ടവരെ തള്ളിപ്പറയുകയും ചെയ്താൽ പി.ടി.ഐയെ നിരോധിക്കുന്നതിന് കാരണമില്ല. എന്നാൽ, രാജ്യത്തിനെതിരെ സായുധകലാപം തുടർന്നാൽ അത്തരം സംഘടനയെ നിരോധിക്കാൻ തങ്ങൾ നിർബന്ധിതരാകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.