സീവെറോഡൊണറ്റ്സ്കിൽ കനത്ത പോരാട്ടം; പതിനായിരത്തോളം പേർ കുടുങ്ങിക്കിടക്കുന്നു
text_fieldsകിയവ്: റഷ്യൻ സൈന്യവും ചെറുത്തുനിൽക്കുന്ന യുക്രെയ്ൻകാരും തമ്മിലുള്ള പോരാട്ടം രൂക്ഷമായ സീവെറോഡൊണറ്റ്സ്ക് നഗരത്തിൽ 10,000 ഓളം സിവിലിയന്മാർ പുറത്തുകടക്കാനാവത്തവിധം കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. ഇവരെ ഒഴിപ്പിക്കൽ അസാധ്യമായ അവസ്ഥയിലാണെന്ന് മേയർ ഒലക്സാണ്ടർ സ്ട്രയൂക് പറഞ്ഞു.
ലുഹാൻസ്ക് പ്രവിശ്യയിലെ തന്ത്രപ്രധാനമായ സീവെറോഡൊണറ്റ്സ്ക് നഗരത്തിൽ റഷ്യ കനത്ത ആക്രമണമാണ് അഴിച്ചുവിടുന്നത്.
യുക്രെയ്ന്റെ തെക്കുകിഴക്കൻ മേഖലയായ ഡോൺബാസിലെ പ്രധാന വാണിജ്യ നഗരമായ സീവെറോഡൊണറ്റ്സ്കിന്റെ വിധി രാജ്യത്തിന്റെ ഗതി നിർണയിക്കുന്നതാവുമെന്ന് പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി അഭിപ്രായപ്പെട്ടിരുന്നു.
രാജ്യം രൂക്ഷമായ പട്ടിണിയിലേക്ക് -സെലൻസ്കി
റഷ്യൻ അധിനിവേശത്തിൽ അമർന്ന യുക്രെയ്ൻ കനത്ത ദാരിദ്ര്യത്തിലേക്ക് നീങ്ങുകയാണെന്ന് പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി. രാജ്യത്തെ തുറമുഖങ്ങൾ റഷ്യ ഉപരോധിച്ചതോടെ ഇറക്കുമതിയും കയറ്റുമതിയും പ്രതിസന്ധിയിലായി. രാജ്യത്ത് പ്രധാനമായും ഉൽപാദിപ്പിക്കുന്ന ഗോതമ്പ്, ചോളം, പച്ചക്കറി തുടങ്ങിയവ കയറ്റി അയക്കാനാവാത്തത് യുക്രെയ്നിന്റെ സാമ്പത്തിക മേഖലക്ക് കനത്ത ആഘാതമാണ് ഏൽപിക്കുന്നത്.
മരിയുപോളിൽ 'മരണത്തിന്റെ വാഹനവ്യൂഹങ്ങൾ'
കഴിഞ്ഞദിവസങ്ങളിൽ കനത്ത പോരാട്ടം അരങ്ങേറിയ മരിയുപോളിൽ തകർന്ന കെട്ടിടങ്ങൾക്കുള്ളിൽനിന്ന് മൃതദേഹങ്ങൾ കൂട്ടത്തോടെ കണ്ടെടുക്കുകയാണെന്ന് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മേഖലയിൽ 21,000 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് കണക്ക്. ഒരോ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്നും 50 മുതൽ 100 വരെ മൃതദേഹങ്ങൾ കണ്ടെടുത്ത് കുഴിമാടങ്ങളിലേക്ക് നീങ്ങുന്ന കാഴ്ച 'മരണത്തിന്റെ വാഹനവ്യൂഹങ്ങൾ' ആണെന്ന് ദൃക്സാക്ഷികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.