പാകിസ്താനിൽ ട്രെയിനിൽ ഭീകരരുടെ വെടിവെപ്പ്; 500 യാത്രക്കാരെ ബന്ദികളാക്കി
text_fieldsലാഹോർ: പാകിസ്താനിൽ പാസഞ്ചർ ട്രെയിനിന് നേരെ ഭീകരരുടെ ആക്രമണം. തെക്ക്-പടിഞ്ഞാറൻ പ്രവിശ്യയിലാണ് സംഭവം. 500ഓളം യാത്രക്കാരെ ഭീകരർ ബന്ദികളാക്കിയെന്നാണ് വിവരം.
ക്വറ്റയിൽ നിന്നും പെഷവാറിലേക്കുള്ള യാത്ര തീവണ്ടിയിലാണ് സംഭവം. പെഹ്റോ കുനാരിക്കും ഗാദ്‍ലറിനും ഇടയിലാണ് സംഭവമുണ്ടായതെന്ന് ബലൂചിസ്താൻ സർക്കാർ വക്താവ് ഷാഹിദ് റിന്ദ് പറഞ്ഞു. ആയുധധാരികളുടെ സംഘം എട്ടാം നമ്പർ ടണിൽവെച്ച് ട്രെയിൻ തടയുകയായിരുന്നു. ട്രെയിനിലുള്ള യാത്രക്കാരുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പാകിസ്താൻ റെയിൽവേ അറിയിച്ചു. എൻജിൻ റൂമിൽ കയറിയാണ് ഭീകരർ വെടിവെച്ചതെന്നാണ് വിവരം.
പാറകൾ നിറഞ്ഞ പ്രദേശമായതിനാൽ ട്രെയിൻ നിർത്തിയിട്ട സ്ഥലത്തേക്ക് എത്താൻ ബുദ്ധിമുട്ട് നേരിടുണ്ടെന്ന് ബലൂചിസ്താൻ ഭരണകൂടം അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി പ്രദേശത്തേക്ക് കൂടുതൽ ട്രെയിനുകൾ അയച്ചുവെന്ന് പാകിസ്താൻ ഭരണകൂടം അറിയിച്ചു. സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ ക്വറ്റ സിവിൽ ആശുപത്രിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
കഴിഞ്ഞ ഒരു വർഷത്തിനിടെ ബലൂചിസ്താൻ പ്രവിശ്യയിൽ നിരവധി ഭീകരാക്രമണങ്ങളുണ്ടായിരുന്നു. നവംബറിലുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെടുകയും 62 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ക്വറ്റ റെയിൽവേ സ്റ്റേഷന് സമീപമാണ് അന്ന് ഭീകരാക്രമണമുണ്ടായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.