നെതന്യാഹുവിനെതിരെ യു.എസ് ഹൗസിലും പ്രതിഷേധം; പ്ലക്കാർഡ് ഉയർത്തി കോൺഗ്രസിലെ ഏക ഫലസ്തീൻ വംശജ
text_fieldsവാഷിങ്ടൺ: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെതിരെ പരസ്യ പ്രതിഷേധവുമായി യു.എസ് കോൺഗ്രസിലെ ഏക ഫലസ്തീൻ വംശജയായ റാശിദ തുലൈബ്. യു.എസ് ഹൗസിൽ നെതന്യാഹു പ്രസംഗിക്കുന്നതിനിടെ വാർ ക്രിമിനൽ, വംശഹത്യയുടെ കുറ്റവാളി എന്നീ പ്ലക്കാർഡുകൾ ഉയർത്തി കഫിയ ധരിച്ചാണ് ഫലസ്തീനിലെ ഇസ്രായേൽ ക്രൂരതക്കെതിരെ റാശിദ പ്രതിഷേധിച്ചത്.
'അധികാരത്തോട് സത്യം പറയുന്നതിൽ ഞാൻ ഒരിക്കലും പിന്നോട്ടില്ല. ഇസ്രായേലിലെ വർണ വിവേചന സർക്കാർ ഫലസ്തീനികൾക്കെതിരെ വംശഹത്യ നടത്തുകയാണ്. ഫലസ്തീനികളെ മായ്ചുകളയാനാവില്ല. ഈ മതിലുകൾക്ക് പുറത്തുള്ള തെരുവുകളിൽ പ്രതിഷേധിക്കുകയും വിയോജിക്കാനുള്ള അവകാശം പ്രയോഗിക്കുകയും ചെയ്യുന്ന എല്ലാവരോടും ഐക്യദാർഢ്യം' -റാശിദ തുലൈബ് എക്സിൽ കുറിച്ചു.
അമേരിക്കയിലെത്തിയ നെതന്യാഹുവിനെതിരെ വൻ പ്രതിഷേധമാണ് അരങ്ങേറിയത്. പാർലമെന്റ് മന്ദിരത്തിനടുത്ത് യു.എസ് പതാക കത്തിച്ച പ്രതിഷേധക്കാർ ഫലസ്തീൻ പതാക ഉയർത്തുകയും ചെയ്തു. വാഷിങ്ടണിലെ ചരിത്രപ്രധാന റെയിൽവേ സ്റ്റേഷനായ യൂനിയൻ സ്റ്റേഷന്റെ മുന്നിലാണ് നൂറുകണക്കിന് ഫലസ്തീൻ അനുകൂലികൾ പ്രതിഷേധിച്ചത്.
സമ്പൂർണ വിജയം വരെ യുദ്ധം നിർത്തില്ലെന്നും ബന്ദികളെ മോചിപ്പിക്കാൻ തീവ്രശ്രമം നടത്തുകയാണെന്നുമാണ് നെതന്യാഹു പ്രസംഗത്തിൽ പറഞ്ഞത്. യുദ്ധത്തിനെതിരെ പ്രതിഷേധിക്കുന്നവരെ വിഡ്ഢികൾ എന്ന് വിളിച്ച് നെതന്യാഹു പരിഹസിക്കുകയും ചെയ്തു.
ചരിത്രത്തിലാദ്യമായി അമേരിക്കൻ ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുസ്ലിം വനിതകളിൽ ഒരാളാണ് ഫലസ്തീൻ വംശജയായ റാശിദ തുലൈബ്. റാശിദ മിഷിഗണിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഡെമോക്രാറ്റിക് അംഗമായ റാശിദ 2018ലാണ് ആദ്യമായി സഭയിലെത്തുന്നത്. ഫലസ്തീൻ വിഷയത്തിൽ എക്കാലത്തും അമേരിക്കയുടെ പൊതുനിലപാടിനെതിരെ സംസാരിക്കുന്ന ആളാണ് റാശിദ.
ഫലസ്തീനികളെ വംശഹത്യ ചെയ്യാനാണ് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ഇസ്രായേലിന് ധനസഹായം നൽകിയതെന്ന് ചൂണ്ടിക്കാട്ടി റാശിദ തുലൈബ് മുമ്പ് രംഗത്തു വന്നിരുന്നു. വെടിനിർത്തൽ ആവശ്യപ്പെട്ട് റാശിദ അടക്കമുള്ള ഡെമോക്രാറ്റിക് അംഗങ്ങൾ പ്രമേയം കൊണ്ടു വന്നിരുന്നു.
ഗസ്സയിലെ കുരുതികളെക്കുറിച്ച് തന്റെ നിലപാട് പരസ്യമാക്കിയതിന് റാശിദയെ റിപ്പബ്ലിക്കൻ നിയന്ത്രണമുള്ള യു.എസ് പ്രതിനിധി സഭ 2023 നവംബർ എട്ടിന് പരസ്യമായി ശാസിക്കുകയുണ്ടായി. സെമിറ്റിക് വിരുദ്ധ നടപടിയാണ് റാശിദ തുലൈബിന്റെയെന്നായിരുന്നു റിപ്പബ്ലിക്കൻ അംഗം റിച്ച് മക്കോർമിക് ആരോപിച്ചത്. എന്നാൽ, തന്നെ നിശ്ശബ്ദനാക്കാനാകില്ലെന്നും തന്റെ വാക്കുകളെ വളച്ചൊടിക്കാൻ അനുവദിക്കില്ലെന്നും റാശിദ തിരിച്ചടിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.