യുദ്ധം അവസാനിച്ചിട്ടും കംബോഡിയയിൽ രക്തമൊഴുകുന്നു; പതിറ്റാണ്ടുകൾ പഴക്കമുള്ള ഗ്രനേഡ് പൊട്ടിത്തെറിച്ച് രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു
text_fieldsകമ്പൂച്ചിയ: കംബോഡിയയിലെ ഗ്രാമപ്രദേശത്ത് വീടിന് സമീപം 25 വർഷത്തിലേറെ പഴക്കമുള്ളതായി കരുതുന്ന ഗ്രനേഡ് പൊട്ടിത്തെറിച്ച് രണ്ട് കുട്ടികൾ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. 1980 കളിലും 90 കളിലും കംബോഡിയൻ സർക്കാർ സൈന്യവും കമ്യൂണിസ്റ്റ് ഖമർറൂഷിലെ വിമതരും തമ്മിൽ കനത്ത പോരാട്ടം നടന്നിരുന്ന സീം റീപ്പ് പ്രവിശ്യയിലെ സ്വായ് ല്യൂ ജില്ലയിലാണ് അപകടം.
മുവോ ലിസയും ബന്ധുവായ തും യെനും വിദൂര ഗ്രാമമായ ക്രൻഹുവോങ്ങിലെ അയൽ വീടുകളിലാണ് താമസിച്ചിരുന്നത്. ഇവരുടെ മാതാപിതാക്കൾ കൃഷിപ്പണികൾ ചെയ്യുന്നതിനിടെ കുട്ടികൾ ഗ്രനേഡിനടുത്തെത്തുകയും അത് പൊട്ടിത്തെറിക്കുകയും ചെയ്യുകയായിരുന്നു.
‘കുട്ടികളുടെ മാതാപിതാക്കൾ മുൻ യുദ്ധക്കളമായിരുന്ന ഭൂമിയിൽ താമസിക്കാൻ പോയി. അവരുടെ വീടുകൾക്ക് സമീപം കുഴിബോംബുകളോ പൊട്ടിത്തെറിക്കാത്ത ആയുധങ്ങളോ കുഴിച്ചിട്ടിട്ടുണ്ടെന്ന കാര്യം അവർക്ക് അറിയില്ലായിരുന്നു’- കംബോഡിയൻ മൈൻ ആക്ഷൻ സെന്റർ ഡയറക്ടർ ജനറൽ ഹെങ് രതന പറഞ്ഞു. ‘ഇത് ഏറെ ദയനീയമാണ്. അവർ വളരെ ചെറുപ്പമായിരുന്നു’വെന്നും അദ്ദേഹം പറഞ്ഞു.
1970ൽ ആരംഭിച്ച് 1998ൽ അവസാനിച്ച ആഭ്യന്തര യുദ്ധത്തിൽ കംബോഡിയയുടെ ഗ്രാമപ്രദേശങ്ങളിലുടനീളം കുഴിബോംബുകളും പൊട്ടിത്തെറിക്കാത്ത മറ്റ് യുദ്ധോപകരണങ്ങളും നിറഞ്ഞിരുന്നു. പൊട്ടിത്തെറിക്കാത്ത പഴയ യുദ്ധസാമഗ്രികൾ അപകടകരമാണ്.
പോരാട്ടം അവസാനിച്ചിട്ടും ശേഷിച്ച സ്‌ഫോടകവസ്തുക്കൾ മൂലം 20,000 ത്തോളം പേർ കൊല്ലപ്പെടുകയും 45,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കാലക്രമേണ മരിക്കുന്നവരുടെ എണ്ണം കുറഞ്ഞു. കഴിഞ്ഞ വർഷം 49 മരണങ്ങളുണ്ടായി.
‘യുദ്ധം പൂർണ്ണമായും അവസാനിച്ചു. 25 വർഷത്തിലേറെയായി പൂർണ്ണ സമാധാനമുണ്ട്. പക്ഷേ കുഴിബോംബുകളുടെയും വെടിക്കോപ്പുകളുടെയും അവശിഷ്ടങ്ങൾ കാരണം ഖമർ (കംബോഡിയൻ) ജനതയുടെ രക്തം ഒഴുകുന്നത് തുടരുകയാണ്’ -ഹെങ് രതന തന്റെ ഫേസ്ബുക്ക് പേജിൽ പറഞ്ഞു.
കംബോഡിയയിൽ കുഴിബോംബ് കുഴിച്ചെടുക്കുന്നവർ ലോകത്തിലെ ഏറ്റവും പരിചയസമ്പന്നരാണ്. ആഫ്രിക്കയിലും പശ്ചിമേഷ്യയിലുമായി ഇതിനായി പ്രവർത്തിക്കാൻ യു.എൻ ആഭിമുഖ്യത്തിൽ ആയിരക്കണക്കിന് ആളുകളെ വിന്യസിച്ചിട്ടുണ്ട്. എന്നാൽ, യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ വിദേശ സഹായം മരവിപ്പിച്ചതിനെത്തുടർന്ന് കമ്പോഡിയയുടെ എട്ട് പ്രവിശ്യകളിൽ ഈ കുഴിബോംബ് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ മാസം ആദ്യം തടസ്സപ്പെട്ടിരുന്നു.
2022 മാർച്ച് മുതൽ 2025 നവംബർ വരെയുള്ള കാലയളവിൽ 6.36 മില്യൺ ഡോളർ സഹായം പുനഃരാരംഭിക്കുന്നതിന് ഇളവ് നൽകിയെന്ന് വാഷിംങ്ടൺ അറിയിച്ചതായി ഹെങ് രതന പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.