റഷ്യൻ സൈന്യം യുക്രെയ്നിലേക്ക്; ഉപരോധവുമായി യു.എസും യൂറോപ്യൻ രാജ്യങ്ങളും
text_fieldsകിയവ്: സമ്പൂർണ യുദ്ധത്തിന്റെ ആശങ്കയുയർത്തി റഷ്യൻ പട യുക്രെയ്നിലേക്ക്. തിങ്കളാഴ്ച രാത്രി കിഴക്കൻ യുക്രെയ്നിലെ രണ്ട് പ്രവിശ്യകളെ സ്വതന്ത്ര റിപ്പബ്ലിക്കുകളായി റഷ്യ അംഗീകരിച്ചതിന് തൊട്ടു പിന്നാലെയാണ് സൈന്യം അതിർത്തിയിലേക്ക് നീങ്ങിയത്. യുക്രെയ്നിൽ റഷ്യൻ അനുകൂല വിമതരുടെ നിയന്ത്രണത്തിലുള്ള ലുഹാൻസ്ക്, ഡൊണെറ്റ്സ്ക് പ്രവിശ്യകൾക്കാണ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ സ്വതന്ത്ര പദവി പ്രഖ്യാപിച്ചത്. 2014 മുതൽ തങ്ങൾ പിന്തുണക്കുന്ന ഈ മേഖലകളിലേക്കുള്ള സൈനിക നീക്കം സമാധാന ദൗത്യത്തിന്റെ ഭാഗമാണെന്ന് റഷ്യ വിശദീകരിച്ചു. രാജ്യത്തിനു പുറത്ത് സൈനിക വിന്യാസത്തിന് പ്രസിഡന്റ് പുടിന് റഷ്യൻ ഉപരിസഭയായ ഫെഡറേഷൻ കൗൺസിൽ അനുമതി നൽകി.
റഷ്യ യുദ്ധമുഖം തുറക്കുകയാണെന്ന് യു.എസ് പ്രതികരിച്ചു. എന്ത് വന്നാലും ആരേയും തങ്ങൾക്ക് ഭയമില്ലെന്നും ഒന്നും അടിയറവെക്കില്ലെന്നും യുക്രേനിയൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി പ്രഖ്യാപിച്ചു. തങ്ങളുടെ സഖ്യരാജ്യങ്ങളോട് സഹായം അഭ്യർഥിച്ച അദ്ദേഹം, ആരാണ് യഥാർഥ സുഹൃത്തുക്കളെന്നും ആരാണ് റഷ്യയെ വെറും വാക്കുകൾകൊണ്ട് മാത്രം വിറപ്പിക്കുന്നതെന്നും വ്യക്തമാകുന്ന സാഹചര്യമാണ് വരാനിരിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
സൈനിക നീക്കത്തിൽ കടുത്ത വിയോജിപ്പറിയിച്ച അമേരിക്ക സഖ്യരാജ്യങ്ങളുമായിച്ചേർന്ന് ഉപരോധത്തിന് തയാറെടുക്കുകയാണ്. ആദ്യഘട്ടമായി റഷ്യ പിന്തുണക്കുന്ന പ്രവിശ്യകളിൽ പുതിയ നിക്ഷേപത്തിന് യു.എസ് വിലക്കേർപ്പെടുത്തി. യൂറോപ്യൻ യൂനിയനും ഉപരോധ നടപടികളിലാണ്. ബ്രിട്ടൻ അഞ്ച് റഷ്യൻ ബാങ്കുകൾക്ക് ഉപരോധമേർപ്പെടുത്തിയപ്പോൾ നോഡ് സ്ട്രീം രണ്ട് എന്ന റഷ്യയുടെ പ്രധാന വാതക പൈപ്പ് ലൈൻ പദ്ധതി ജർമനി മരവിപ്പിച്ചു. മറ്റ് നിരവധി രാജ്യങ്ങളും റഷ്യക്കെതിരെ ഉപരോധത്തിനുള്ള നടപടികളിലാണ്. സ്ത്രീകളും കുട്ടികളും അടക്കം 44 ദശലക്ഷം പേർ ഒരു നീതീകരണവുമില്ലാത്ത സമ്പൂർണ യുദ്ധത്തിന്റെ കെടുതികളിലേക്ക് വീഴുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ലുഹാൻസ്കിനേയും ഡൊണെറ്റ്സ്കിനേയും അംഗീകരിച്ച് യുക്രെയ്നിൽ സമ്പൂർണ അധിനിവേശത്തിനുള്ള കാരണം സൃഷ്ടിക്കുകയാണ് റഷ്യ ചെയ്തതെന്ന് ഐക്യരാഷ്ട്ര സഭാ രക്ഷാ സമിതിയിൽ യു.എസ് സ്ഥാനപതി ലിൻഡ തോമസ് ഗ്രീൻഫീൽഡ് പറഞ്ഞു. അതിനിടെ, യുക്രെയ്നിലെ രണ്ട് പ്രവിശ്യകളിലേയും വലിയൊരു വിഭാഗം ജനങ്ങൾക്ക് അടുത്തിടെ റഷ്യൻ പാസ്പോർട്ട് വിതരണം ചെയ്തിരുന്നു. ഇവിടത്തെ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ കഴിഞ്ഞ ഒരാഴ്ചയായി റഷ്യയിലേക്ക് മാറ്റിത്താമസിപ്പിച്ച് വരുകയാണ്. റഷ്യൻ ചരിത്രത്തിന്റെ അവിഭാജ്യ ഭാഗമാണ് യുക്രെയ്ൻ എന്നും കിഴക്കൻ യുക്രെയ്ൻ പ്രദേശങ്ങൾ പുരാതന റഷ്യയുടെ ഭാഗമാണെന്നും തിങ്കളാഴ്ച രാത്രി നടത്തിയ ടെലിവിഷൻ പ്രസംഗത്തിൽ പുടിൻ അവകാശപ്പെട്ടു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.