മരിയുപോളിൽ കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാൻ യുക്രെയ്ൻ നടപടി തുടങ്ങി
text_fieldsയുക്രെയ്നിലെ മരിയുപോളിലേക്ക് സഹായം എത്തിക്കാനൊരുങ്ങുന്ന സന്നദ്ധംസംഘം
കിയവ്: റഷ്യൻ സൈന്യം വളഞ്ഞ മരിയുപോളിൽ ഒരുദിവസത്തെ പ്രാദേശിക വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാനായി യുക്രെയ്ൻ നടപടി തുടങ്ങി. ആളുകളെ ഒഴിപ്പിക്കാനും മാനുഷികസഹായം എത്തിക്കാനുമായി നിരവധി ബസുകളാണ് സർക്കാർ ഇവിടേക്ക് അയച്ചത്.
വിവിധ നഗരങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാൻ 45 ബസുകൾ അയക്കുമെന്ന് യുക്രെയ്ൻ ഉപ പ്രധാനമന്ത്രി ഇറിന വെറെഷ്ചുക് അറിയിച്ചു. കിഴക്കൻ മേഖലയിൽ ആക്രമണം ശക്തമാക്കുമെന്നും ഡൊൺബസ് മോചിപ്പിക്കുകയാണ് പുതിയ ലക്ഷ്യമെന്നും റഷ്യ പറഞ്ഞു. കിഴക്കൻ മേഖലയിൽ കനത്ത പ്രതിരോധം തീർക്കുകയാണ് യുക്രെയ്ൻ സൈന്യമെന്ന് പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയും വ്യക്തമാക്കി.
ഡൊണെട്സ്കിൽ ഷെല്ലാക്രമണത്തിൽ 13 പേർക്ക് പരിക്കേറ്റു. മരിയിങ്ക, ക്രാസ്നോഹൊറിവ്ക, നൊവോമിഖെയ്ലിവ്ക എന്നീ നഗരങ്ങളിൽ റഷ്യ ഫോസ്ഫറസ് ബോംബുകൾ ഉപയോഗിച്ചതായും ആരോപണമുണ്ട്. ചെർണിവിൽ അർധരാത്രിയും ഷെല്ലാക്രമണം നടന്നതായി തദ്ദേശവാസികൾ അറിയിച്ചു. ചെർണിവിൽ ആക്രമണം നിർത്തിവെച്ചതായി റഷ്യ പ്രഖ്യാപിച്ചിരുന്നു. റഷ്യൻ സേന ചെർണോബിൽ ആവണനിലയം വിട്ട് ബെലറൂസ് അതിർത്തിയിലേക്ക് നീങ്ങിയതായും റിപ്പോർട്ടുണ്ട്. മാധ്യമ-സൈനിക മേഖലകളിൽ നിന്നടക്കമുള്ള റഷ്യയിലെ ഉന്നത വ്യക്തികൾക്ക് ബ്രിട്ടൻ പുതിയ ഉപരോധം പ്രഖ്യാപിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.