ഇസ്രായേൽ നടപടികൾ ദ്വിരാഷ്ട്ര പരിഹാരത്തിന് തടസ്സം; വിമർശനവുമായി യു.എൻ മേധാവി
text_fieldsവാഷിങ്ടൺ: അധിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ പിന്തുടരുന്ന നയം ഫലസ്തീൻ സംഘർഷം പരിഹരിക്കാനുള്ള ദ്വിരാഷ്ട്ര സിദ്ധാന്തത്തിന് എതിരാണെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഗുട്ടറസ് ഇസ്രായേൽ നയത്തെ വിമർശിച്ച് രംഗത്തെത്തിയത്.
നിരന്തരമായി വെസ്റ്റ്ബാങ്കിന്റെ ഘടനയിൽ മാറ്റം വരുത്തുകയാണ് ഇസ്രായേലെന്നും ഗുട്ടറസ് കുറ്റപ്പെടുത്തി. ബുധനാഴ്ച നടന്ന യു.എൻ സെക്യൂരിറ്റി കൗൺസിൽ യോഗത്തിനിടെയാണ് ഗുട്ടറസിന്റെ പ്രസ്താവന പുറത്ത് വന്നത്.
വെസ്റ്റ് ബാങ്കിലെ കുടിയേറ്റം ഇസ്രായേൽ വലിയ രീതിയിൽ വർധിപ്പിക്കുകയാണ്. പ്രധാനപ്പെട്ട മേഖലകളിൽ ഭൂമി ഏറ്റെടുത്തുകൊണ്ടാണ് ഇത് ചെയ്യുന്നത്. ഇത് ദ്വിരാഷ്ട്ര സിദ്ധാന്തത്തിന് എതിരാകുമെന്ന ആശങ്കയാണ് ഗുട്ടറസ് പ്രകടിപ്പിക്കുന്നത്.
ഫലസ്തീനിയൻ അതോറിറ്റിക്കെതിരെ ശിക്ഷാർഹമായ നടപടികളാണ് ഇസ്രായേൽ സ്വീകരിക്കുന്നത്. വെസ്റ്റ് ബാങ്കിൽ അഞ്ച് ഇസ്രായേലി ഔട്ട്പോസ്റ്റുകൾ നിയമപരമാക്കിയത് ഇതിന്റെ ഭാഗമാണ്. വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ നടത്തുന്ന കുടിയേറ്റ പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് നിർത്തണം. ഗസ്സയിൽ എത്രയും പെട്ടെന്ന് വെടിനിർത്തൽ പ്രാബല്യത്തിൽ വരുത്തണം. മുഴുവൻ ബന്ദികളേയും വിട്ടയക്കണമെന്നും ഗുട്ടറസ് ആവശ്യപ്പെട്ടു.
നേരത്തെ അധിനവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണങ്ങൾ വർധിച്ചിരുന്നു. പ്രദേശത്തെ ഇസ്രായേലി കുടിയേറ്റക്കാരും ഫലസ്തീനികൾക്കെതിരെ ആക്രമണങ്ങൾ നടത്തിയിരുന്നു. ഗസ്സയിൽ ഒക്ടോബറിൽ യുദ്ധം തുടങ്ങിയതിന് ശേഷമാണ് ഫലസ്തീനികൾക്കെതിരെ വെസ്റ്റ് ബാങ്കിലും ഇസ്രായേൽ ആക്രമണങ്ങൾ കടുപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.