നാലു കോടി ജനം കൊടും പട്ടിണിയിലേക്ക്; സ്ഥിതി അതിഗുരുതരമെന്ന് യു.എൻ മുന്നറിയിപ്പ്
text_fieldsലണ്ടൻ: കോവിഡ് ലോകത്തെ ഏറെ പിറകോട്ടുനടത്തിയെന്ന മുന്നറിയിപ്പുമായി യു.എൻ ഭക്ഷ്യ സമിതി. ലോകത്തുടനീളം 43 രാജ്യങ്ങളിലായി 4.1 കോടി പേർ കൊടുംപട്ടിണിയുടെ പിടിയിലമരാൻ ഏറെ വൈകില്ലെന്നാണ് യു.എൻ വേൾഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യു.എഫ്.പി) നൽകുന്ന സൂചന. ആറു ലക്ഷം പേർ ഇതിനകം പുതുതായി ക്ഷാമവും വറുതിയും പിടികൂടിയവരാണ്.
യുദ്ധങ്ങൾ, കാലാവസ്ഥ മാറ്റങ്ങൾ, സാമ്പത്തിക ആഘാതങ്ങൾ തുടങ്ങിയവക്കൊപ്പം അവശ്യ വസ്തുക്കൾക്ക് വില കുത്തനെ ഉയരുന്നതും ഭീഷണിയാവുന്നതായി ഡബ്ല്യു.എഫ്.പി റിപ്പോർട്ട് പറയുന്നു. എത്യോപ്യ, മഡഗാസ്കർ, ദക്ഷിണ സുഡാൻ, യെമൻ എന്നിവിടങ്ങളിലാണ് കൊടുംവറുതി ഇതിനകം പിടികൂടിയത്. നൈജീരിയ, ബുർകിന ഫാസോ എന്നീ രാജ്യങ്ങളിലെ ചിലയിടങ്ങളിലും പട്ടിണി രൂക്ഷമാണ്. ചില രാജ്യങ്ങളിൽ പട്ടിണി തിരിച്ചറിയാൻ അധികൃതർ വൈകുന്നത് 2011ൽ സുഡാനിലുണ്ടായ കൂട്ടമരണത്തിെൻറ അതേ അനുഭവം ആവർത്തിക്കാനിടയാക്കുമെന്നും യു.എൻ മുന്നറിയിപ്പ് നൽകുന്നു. 130,000 പേർ മരിച്ച ശേഷമായിരുന്നു സുഡാനിൽ ലോകം നടപടിയുമായി രംഗത്തെത്തിയത്.
പതിറ്റാണ്ടുകൾക്കു ശേഷം 2016 മുതൽ ലോകത്തെ വിവിധ രാജ്യങ്ങളിൽ പട്ടിണി അതിവേഗം വർധിക്കുകയാണ്. 2019ൽ 2.7 കോടി പേർ പട്ടിണിക്ക് അരികിലായിരുന്നുവെങ്കിൽ കോവിഡ് കൂടി എത്തിയതോടെ എണ്ണം കുത്തനെ കൂടി. കഴിഞ്ഞ മേയ് മാസത്തിനുശേഷം ആഗോള വ്യാപകമായി ഭക്ഷ്യ വസ്തുക്കൾക്ക് വില കുടിയതും വില്ലനായി. ധാന്യങ്ങൾ, എണ്ണക്കുരുക്കൾ, പാലുൽപന്നങ്ങൾ, മാംസം, പഞ്ചസാര എന്നിവക്ക് 40 ശതമാനം വരെയാണ് വില ഉയർന്നത്. ചോളത്തിന് 90 ശതമാനം വില കൂടിയതായും സംഘടന പറയുന്നു. ഗോതമ്പിന് കൂടിയത് 30 ശതമാനം. വെനസ്വേല, നൈജീരിയ, സുഡാൻ, സിംബാബ്വെ എന്നീ രാജ്യങ്ങളിൽ നാണയത്തിെൻറ മൂല്യം ഇടിയുന്നതും വില്ലനാകും.
നിലവിൽ മൊത്തം ജനസംഖ്യയുടെ ഒമ്പതു ശതമാനം- അഥവാ 69 കോടി പേർ ഓരോ ദിവസവും അന്തിയുറങ്ങുന്നത് വിശന്നാണെന്നും ഡബ്ല്യു.എഫ്.പി വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.