നിർഭാഗ്യവശാൽ ഞങ്ങളുടെ രക്തത്തിന് വിലയില്ല... -ഫലസ്തീൻ നോവലിസ്റ്റ് യുസ്രി അൽ ഗൗൾ
text_fieldsഗസ്സസിറ്റി: ഗസ്സയിൽ ഭക്ഷണ വിതരണത്തിനായി കാത്തുനിന്നവർക്ക് നേരെ ഇസ്രായേൽ നടത്തിയ കൂട്ടക്കുരുതിയിൽ പ്രതികരിച്ച് ഫലസ്തീൻ നോവലിസ്റ്റും പ്രഭാഷകനും ഡോക്ടറുമായ യുസ്രി അൽ ഗൗൾ. നിർഭാഗ്യവശാൽ ഞങ്ങളുടെ രക്തത്തിന് വിലയില്ലെന്ന് യുസ്രി അൽ ഗൗൾ പറഞ്ഞു.
‘ആയിരക്കണക്കിന് ഫലസ്തീനികൾ ഭക്ഷണം വാങ്ങുന്നിടത്ത് ഞാൻ പോയി. എന്നാൽ, നിർഭാഗ്യവശാൽ ഞങ്ങൾ രക്തസാക്ഷികളുമായാണ് മടങ്ങിയത്. ഇസ്രായേൽ ടാങ്കുകളുടെയും സ്നൈപറുകളുടെയും ആക്രമണത്തിൽ നിരപരാധികൾ കൊല്ലപ്പെട്ടു. എന്‍റെ മുന്നിൽ വച്ചാണ് ഫലസ്തീനികൾക്ക് നേരെ അവർ വെടിവച്ചത്. തല, കൈമുട്ടുകൾ, കാൽമുട്ടുകൾ എന്നിവ അവർ ലക്ഷ്യമാക്കുന്നു’ -യുസ്രി അൽ ഗൗൾ ചൂണ്ടിക്കാട്ടി.
പട്ടിണിയായതിനാൽ എല്ലാ ദിവസവും ഇസ്രായേൽ ടാങ്കുകൾക്ക് സമീപമുള്ള സ്ഥലത്തേക്ക് പോകും. ഞങ്ങളുടെ കുട്ടികൾ പട്ടിണിയിലാണ്. രണ്ട് മാസമായി ഞങ്ങൾക്കും ഞങ്ങളുടെ മൃഗങ്ങൾക്കും ഭക്ഷണം ലഭിക്കുന്നില്ലെന്നും യുസ്രി അൽ ഗൗൾ വ്യക്തമാക്കി.
ഗസ്സയിൽ ഭക്ഷണ വിതരണത്തിനായി കാത്തുനിന്നവർക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 104 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 760ലേറെ പേർക്ക് പരിക്കേറ്റു. അതിനിടെ ഗസ്സയിലെ നുസെറാത്ത്, ബുറൈജ്, ഖാൻ യൂനിസ് ക്യാമ്പുകളിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലും ഷെല്ലാക്രമണത്തിലും 30 പേർ കൂടി കൊല്ലപ്പെട്ടിരുന്നു.
ഇതോടെ, ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 30,000 കവിഞ്ഞു. യുദ്ധക്കുറ്റങ്ങളുടെ ചരിത്രത്തിലെ അഭൂതപൂർവമായ കൂട്ടക്കൊല എന്നാണ് ഇസ്രായേൽ ആക്രമണത്തോട് ഹമാസ് പ്രതികരിച്ചത്.
ഫലസ്തീനികളെ അവരുടെ ഭൂമിയിൽ നിന്ന് സമ്പൂർണമായി മാറ്റിപ്പാർപ്പിക്കാനും ഫലസ്തീൻ രാഷ്ട്രം എന്ന ലക്ഷ്യം ഇല്ലാതാക്കാനുമുള്ള ഇസ്രായേലിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ആക്രമണമെന്നും ഹമാസ് ചൂണ്ടിക്കാട്ടി.
ഇസ്രായേലിന്റെ ഗസ്സയിലെ വംശീയ ഉൻമൂലനം കൂട്ടക്കൊലയും തടയാൻ അറബ് ലീഗും യു.എൻ രക്ഷാസമിതിയും യോഗം ചേരണമെന്നും ഹമാസ് ആവശ്യപ്പെട്ടു. ഗസ്സയിലേക്ക് ഭക്ഷണമെത്തിക്കാൻ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്നും ഹമാസ് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.