ഈ വർഷം ഇന്ത്യൻ ബഹിരാകാശ യാത്രികനെ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് അയക്കുമെന്ന് യുഎസ്
text_fieldsഎറിക് ഗാർസെറ്റി (PTI Photo)
മുംബൈ: ഈ വർഷം അവസാനത്തോടെ ഇന്ത്യയിൽനിന്നുള്ള ബഹിരാകാശ യാത്രികനെ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് അയക്കുമെന്ന് ഇന്ത്യയിലെ യു.എസ് അംബാസഡർ എറിക് ഗാർസെറ്റി. നാസയും ഐ.എസ്.ആർ.ഒയും ചേർന്നുള്ള സിന്തറ്റിക് അപർച്ചർ റഡാർ മിഷൻ (നിസാർ) പദ്ധതിക്കും ഈ വർഷം തുടക്കമാകുമെന്ന് ഗാർസെറ്റി പറഞ്ഞു. പ്രധാനമന്ത്രി കഴിഞ്ഞ വർഷം യു.എസിൽ എത്തിയപ്പോൾ ഇരു രാജ്യങ്ങളും ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് ധാരണയിൽ എത്തിയിരുന്നുവെന്നും ഗാർസെറ്റി വ്യക്തമാക്കി.
“കഴിഞ്ഞ വർഷം വളരെ കുറഞ്ഞ ചെലവിലാണ് ഇന്ത്യ ചന്ദ്രയാൻ - 3 ദൗത്യം പൂർത്തിയാക്കിയത്. ബഹിരാകാശ ഗവേഷണ രംഗത്ത് വളരെ മികച്ച മുന്നേറ്റമാണ് ഇന്ത്യ കാഴ്ചവെക്കുന്നത്. എന്നിരുന്നാലും ഇന്ത്യക്ക് ഇതുവരെ വികസിപ്പിക്കാനാകാത്ത പല നേട്ടങ്ങളും നാസക്ക് സ്വന്തമായുണ്ട്. ഒരുമിച്ച് പ്രവർത്തിക്കാനായാൽ ഇവ പരസ്പരം പങ്കുവെക്കാനാകും” -ഗാർസെറ്റി പറഞ്ഞു.
ആണവോർജ മേഖലയിലെ സഹകരണം ശക്തിപ്പെടുത്താനായുള്ള പദ്ധതികളിൽ തെരഞ്ഞെടുപ്പിനു ശേഷം ചർച്ച നടത്തുമെന്നും ഗാർസെറ്റി വ്യക്തമാക്കി. ഗുജറാത്തിലെ മിതിവിർധി, ആന്ധ്രപ്രദേശിലെ കൊവ്വാഡ എന്നിവിടങ്ങളിൽ ആണവ റിയാക്ടറുകൾ തുടങ്ങാനായി യു.എസ് കമ്പനികളുമായി ഇന്ത്യ ധാരണയിലെത്തിയിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.