വിഡിയോ ഗെയിമുകൾ ചില കുട്ടികളിൽ മാരകമായേക്കാം -പഠനം
text_fieldsമെൽബൺ: വിഡിയോ ഗെയിം കളിക്കുന്നത് ഹൃദ്രോഗസാധ്യതയുള്ള കുട്ടികളുടെ ജീവൻതന്നെ അപകടത്തിലാക്കിയേക്കാമെന്ന് പുതിയ പഠനം. ഇലക്ട്രോണിക് വിഡിയോ ഗെയിമുകൾ ഹൃദയതാളം തെറ്റിക്കുകയോ ക്രമരഹിതമായ ഹൃദയമിടിപ്പിനോ ഇടയാക്കിയേക്കാം. അതിനാൽ, അപകടകരമായ വേഗത്തിൽ ഹൃദയതാളമുള്ള കുട്ടികൾക്ക് കായിക വിനോദങ്ങൾക്ക് പകരമുള്ള വിനോദോപാധിയല്ല വിഡിയോ ഗെയിമെന്നും ഗവേഷണം വ്യക്തമാക്കുന്നു.
ആസ്ട്രേലിയയിലെ സിഡ്നി ചിൽഡ്രൻസ് ഹോസ്പിറ്റൽസ് നെറ്റ്വർക്കിലെ ദ ഹെൽത്ത് സെന്റർ ഫോർ ചിൽഡ്രനിൽ നിന്നുള്ള ക്ലെയർ എം. ലോലിയുടെ നേതൃത്വത്തിൽ നടത്തിയ പഠനം അടുത്തിടെ ഹാർട്ട് റിഥം ജേണലിലാണ് പ്രസിദ്ധീകരിച്ചത്.
ഇലക്ട്രോണിക് ഗെയിമിനിടെ പെട്ടെന്ന് ബോധം നഷ്ടപ്പെടുന്ന കുട്ടികളെ ഹൃദ്രോഗ വിദഗ്ധൻ വിലയിരുത്തണം. കാരണം ഇത് ഗുരുതരമായ ഹൃദയ പ്രശ്നത്തിന്റെ ആദ്യ ലക്ഷണമാകാം -ലോലി പറഞ്ഞു. കുടുംബങ്ങളും ആരോഗ്യവിദഗ്ധരും അപകടകരമായ വേഗത്തിൽ ഹൃദയമിടിപ്പുള്ള കുട്ടികളുടെ ഗെയിം സംബന്ധിച്ച് സുരക്ഷ മുൻകരുതലുകളെടുക്കണം. പഠനവിധേയമാക്കിയ 22 സംഭവങ്ങളിൽ പലർ ചേർന്ന് കളിക്കുന്ന വാർ ഗെയിമുകളാണ് ഏറ്റവും അപകടകാരിയെന്ന് കണ്ടെത്തി. ഏഴിനും പതിനാറിനും ഇടയിൽ പ്രായമുള്ള രോഗികളെ ഉൾപ്പെടുത്തിയാണ് പഠനം നടത്തിയത്. ചില കുട്ടികൾ ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചതായും വ്യക്തമാക്കുന്നു. വിഡിയോ ഗെയിമിനിടെ ബോധം നഷ്ടപ്പെട്ട കുട്ടികളിൽ നടത്തിയ ഗവേഷണത്തിൽ പല കുടുംബാംഗങ്ങൾക്കും രോഗമുള്ളതായി തെളിഞ്ഞു. ഹൃദ്രോഗ സമയത്ത്, രോഗികളിൽ പലരും ആവേശഭരിതരായിരുന്നു. ഇലക്ട്രോണിക് ഗെയിമുകൾ വൈകാരികമായി നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതാണ് ഇതിന് കാരണമെന്നും വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.