മുഴുവൻ അനധികൃത തോക്കുകളും ആഗസ്റ്റ് 19നകം ഹാജരാക്കണമെന്ന് മുന്നറിയിപ്പ്
text_fieldsധാക്ക: ബംഗ്ലാദേശിൽ നടന്ന സംഘർഷങ്ങളിൽ പൊലീസുകാരിൽ നിന്ന് കൊള്ളയടിച്ചതടക്കം നിയമവിരുദ്ധവും അനധികൃതവുമായ എല്ലാ തോക്കുകളും ആഗസ്റ്റ് 19നകം അധികൃതർക്കു മുന്നിൽ സമർപ്പിക്കണമെന്ന് ഇടക്കാല ബംഗ്ലാദേശ് സർക്കാറിന്റെ ആഭ്യന്തരകാര്യ ഉപദേഷ്ടാവ് ബ്രിഗേഡിയർ ജനറൽ എം. സഖാവത് ഹുസൈൻ പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടു.
തോക്കുകൾ പൊലീസ് സ്റ്റേഷനുകളിൽ സമർപ്പിച്ചില്ലെങ്കിൽ തിരച്ചിൽ നടത്തുമെന്നും ആയുധങ്ങൾ കണ്ടെത്തിയാൽ കുറ്റം ചുമത്തുമെന്നും അദ്ദേഹം പറഞ്ഞതായി ദി ഡെയ്‌ലി സ്റ്റാർ പത്രം റിപ്പോർട്ട് ചെയ്തു.
ബഹുജന പ്രതിഷേധത്തിനിടെ പരിക്കേറ്റ അർദ്ധസൈനികരായ ബംഗ്ലാദേശ് അൻസാർ അംഗങ്ങളെ സന്ദർശിച്ച ശേഷം സംയുക്ത സൈനിക ആശുപത്രിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഹുസൈൻ. പ്രതിഷേധത്തിനിടെ പൊലീസുകാരും വിദ്യാർത്ഥികളുമടക്കം 500 ഓളം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
ഭയം കൊണ്ട് തോക്കുകൾ കൈമാറാൻ കഴിയാത്തവർ മറ്റാരെങ്കിലും മുഖേന ഏൽപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വാർത്തകൾ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്താൽ മാധ്യമ സ്ഥാപനങ്ങൾ നിയമനടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.