പുടിൻ എന്തുകൊണ്ട് യുക്രെയ്നിന് പിന്നാലെ?
text_fieldsഫ്രണ്ട് ലൈൻ യുെക്രയ്ൻ, പുടിൻ പാരഡോക്സ് തുടങ്ങി റഷ്യൻ മേഖലയുമായി ബന്ധപ്പെട്ട നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവായ ലേഖകൻ യു.കെയിലെ കെന്റ് സർവകലാശാലയിൽ റഷ്യൻ-യൂറോപ്യൻ പൊളിറ്റിക്സ് പ്രഫസറാണ്
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് യുക്രെയ്നിൽ ഇത്രമാത്രം താൽപര്യമെന്തുകൊണ്ടാണ്? ഉത്തരം അതിലളിതം: സകല റഷ്യൻ നേതാക്കൾക്കും സാമ്പത്തിക, ഗതാഗത കുടുംബ ബന്ധങ്ങളുള്ള ഈ അയൽപക്കത്തെച്ചൊല്ലി ഇത്തരത്തിൽ പലവിധ താൽപര്യങ്ങളുണ്ട്.
അയൽനാടുകളുമായി നിലനിന്ന പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണണമെന്ന ധാരണയോടെയാണ് പുടിൻ അധികാരത്തിൽ വരുന്നത്. സോവിയറ്റ് കാല അതിർത്തികൾ ഉടമ്പടികൾ വഴി അംഗീകരിക്കുന്നതുൾപ്പെടെ കാര്യപരിപാടികൾ അന്നുണ്ടായിരുന്നു. മറ്റൊരർഥത്തിൽ പറഞ്ഞാൽ സ്വതന്ത്രരാജ്യങ്ങളുടെ പരമാധികാരം അംഗീകരിച്ചുകൊണ്ട് മികച്ച ബന്ധങ്ങൾ സ്ഥാപിക്കാൻ ലക്ഷ്യമിട്ടിരുന്നു. യൂറോപ്പിലെ സുരക്ഷാ വിഷയങ്ങളിൽ പരിഹാരം കണ്ടെത്താനും മാർഗങ്ങൾ കണ്ടെത്താനുമാവുമെന്ന് പ്രത്യാശിച്ചു, എന്തിനേറെ ഒരുവേള റഷ്യ നാറ്റോയിൽ ചേരുന്ന ആശയംപോലും മുന്നോട്ടുവെച്ചു.
ആ ഘട്ടത്തിലാണ് യുക്രെയ്നും റഷ്യയും തമ്മിലെ ബന്ധങ്ങൾക്ക് കരിനിഴൽ വീഴ്ത്തുന്ന രണ്ടു ഘടകങ്ങൾ ഇടയിൽ വന്നത്. ഒന്നാമത് ഇരുരാജ്യവും തമ്മിലെ ബന്ധത്തെ ശീതയുദ്ധ കാലശേഷമുള്ള ഭൗമരാഷ്ട്രീയ പശ്ചാത്തലത്തിൽനിന്ന് വേർതിരിച്ച് കാണാനാവില്ല എന്നതുതന്നെ. ശീതയുദ്ധത്തിന്റെ അന്ത്യം പടിഞ്ഞാറൻ സമൂഹത്തിൽ റഷ്യക്ക് കൃത്യമായ ഇടമുള്ള ഒരു സമാധാനക്രമത്തിന് തുടക്കം കുറിച്ചിരിക്കുന്നു എന്നാണ് മോസ്കോയുടെ കാഴ്ചപ്പാട്. എൺപതുകളുടെ അവസാനത്തിൽ മിഖായേൽ ഗോർബച്ചേവ് മുന്നോട്ടുവെച്ച അതേ കാഴ്ചപ്പാടുതന്നെയാണ് പിൻഗാമികളായ യെൽസിനും പുടിനും പങ്കുവെക്കുന്നത്. എന്നാൽ, ഇത്തരത്തിൽ പരിവർത്തിതമായ യൂറോപ്യൻ സുരക്ഷാ സംവിധാനത്തിന് പകരം മോസ്കോ അഭിമുഖീകരിച്ചത് വികാസം പ്രാപിക്കുന്ന അത്ലാന്റിക് ശക്തി സംവിധാനത്തെയാണ്.
അത് അവസാനിപ്പിക്കാനാണ് പുടിൻ ഇപ്പോൾ ശ്രമിക്കുന്നത്. സൈനിക ഹുങ്ക് പ്രകടിപ്പിക്കലോ ബലാൽക്കാര നയതന്ത്രമോ ഫലപ്രാപ്തി നൽകുന്ന മാർഗങ്ങളല്ല. എന്നാൽ, തങ്ങളുടെ ആശയങ്ങളും ആകുലതകളും മുൻകാലങ്ങളിൽ അവഗണിക്കപ്പെട്ടെന്നും ഇക്കുറി അതിന് ഇടം നൽകില്ലെന്നുമുള്ളൊരു നിലപാടാണ് റഷ്യക്ക്. മറ്റൊരു വഴിയുമില്ലെന്ന് വന്നാലല്ലാതെ ഒരു സമ്പൂർണ അധിനിവേശത്തിന് സാധ്യതയില്ല. അതു സംഭവിച്ചാൽ റഷ്യക്കും യുെക്രയ്നിനും മുഴുലോകത്തിനും അതു കടുത്ത നാശമായിരിക്കും നൽകുക. ജർമനി ഏകീകരണത്തിന്റേതെന്ന പോലുള്ള മനോഭാവത്തിലേക്ക് തിരിയേണ്ട സമയമാണിത്. ഏവർക്കും സുരക്ഷ ഉറപ്പാക്കും വിധത്തിൽ ഏകീകൃത യൂറോപ് ആകണമായിരുന്നു ഇപ്പോഴത്തെ ലക്ഷ്യം.
ബഹുഭാഷകൾ മൊഴിയുന്ന നിഷ്പക്ഷമായ, സൗഹാർദ പൂർവമായ യുെക്രയ്ൻ എന്ന റഷ്യയുടെ അഭിലാഷം യുെക്രയ്നിനു പോലും യുക്തിക്ക് നിരക്കാത്തതൊന്നുമല്ല, ദൗർഭാഗ്യവശാൽ അതിനൊരു ബദൽ ഇനി അചിന്തനീയമാണ്. 1962ൽ ഒന്നാം ശീതയുദ്ധകാലത്ത് ക്യൂബൻ മിസൈൽ പ്രതിസന്ധിയിൽനിന്ന് കേടുപാടുകളേൽക്കാതെ നാം കടന്നുപോവുകയായിരുന്നു. ഇത്തവണ നമ്മുക്കത്ര ഭാഗ്യമുണ്ടാകുമെന്ന് തോന്നുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.