പരീക്ഷണാടിസ്ഥാനത്തിൽ തണ്ണിമത്തൻ കൃഷി ചെയ്ത അമ്പായത്തോടിലെ ഷാജി തന്റെ കൃഷിയിടത്തിൽ
കേളകം: പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്ത തണ്ണിമത്തൻ കൃഷിയിൽ വിജയം കൈവരിച്ചിരിക്കുകയാണ് അമ്പായത്തോടിലെ ഷാജി ആലനാൽ എന്ന കർഷകൻ. പാട്ടത്തിനെടുത്ത 15 സെന്റ് സ്ഥലത്താണ് ഷാജിയുടെ കൃഷി. മലയോര മേഖലയിൽ തണ്ണിമത്തൻ കൃഷിയിൽ അധികമാരും കൈവെച്ചിട്ടില്ല. അതുകൊണ്ടുതന്നെ 15 സെന്റ് സ്ഥലത്ത് പരീക്ഷണാടിസ്ഥാനത്തിലായിരുന്നു കൃഷി.
വർഷങ്ങളായി കൃഷിഭൂമിയിൽ തൊട്ടതെല്ലാം പൊന്നാക്കിയ ഷാജിക്ക് ഇതിലും പിഴച്ചില്ല. ജൈവ രീതിയിലുള്ള കൃഷി പ്രതീക്ഷിച്ചതിലും വിജയമായി. കർണാടകത്തിൽ നിന്നും വിത്ത് എത്തിച്ച് പാകി മുളപ്പിച്ചശേഷം നട്ടതാണ് 260 ചുവട് തൈകൾ.
കഴിഞ്ഞ ഡിസംബർ ഒന്നിന് നട്ട തണ്ണിമത്തൻ അടുത്ത മാസം പകുതിയോടെ വിളവെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ്. ഷാജിയുടെ കൃഷിരീതികളും വ്യത്യസ്തമാണ്.
വെള്ളവും വളവും പൈപ്പിലൂടെ തൈകളുടെ ചുവട്ടിൽ എത്തിക്കുന്ന രീതിയാണ് അവംലംബിച്ചിരിക്കുന്നത്. തണ്ണിമത്തിന് ഇടവിളയായി ചീരയും കൃഷി ചെയ്യുന്നുണ്ട്. നിലവിൽ രണ്ട് ക്വിന്റലോളം ചീര വിറ്റു. വികസിപ്പിച്ചെടുത്ത ചീരയാണ് കൃഷി ചെയ്യുന്നത്. കടകളിൽ ഇവ വിൽക്കുന്നതിനു പകരം റോഡരികിൽ നിന്ന് വാഹന യാത്രക്കാർക്ക് വിൽക്കുകയാണ് ചെയ്യുന്നത്.
പഞ്ചായത്തിന്റെ മികച്ച കർഷകനുള്ള പുരസ്കാരവും ഷാജി നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.