: ക്ലാസ് മുറികളിലെ തിങ്ങിഞെരുങ്ങിയ ബെഞ്ചുകളിൽ ഇനി രണ്ടുപേർ മാത്രം ഇരിക്കും. ഇത്രകാലം അറിയപ്പെട്ടിരുന്ന പേരുകൾക്കു പകരം വിദ്യാർഥികൾ നമ്പറുകളാകും. മോഡൽ പരീക്ഷയും പ്രാക്ടിക്കലും കഴിഞ്ഞു. ജീവിതത്തിലെ നിർണായകമായ പരീക്ഷയുടെ അവസാനവട്ടവും ഉറപ്പാക്കി ചുട്ടുപൊള്ളുന്ന വെയിലിലും ഉരുകിയൊലിക്കാത്ത ആത്മവിശ്വാസവുമായി പതിനായിരങ്ങൾ വ്യാഴാഴ്ച എസ്.എസ്.എൽ.സി പരീക്ഷ എഴുതിത്തുടങ്ങും.
ജില്ലയിൽ 43,137 വിദ്യാർഥികളാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്. ഇതിൽ 43,116 പേരും റെഗുലർ വിദ്യാർഥികളാണ്. 21 പേരാണ് പ്രൈവറ്റായി എഴുതുന്നത്. 205 പരീക്ഷ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ഏറ്റവും കൂടുതൽ കേന്ദ്രങ്ങൾ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലാണ്.
72 കേന്ദ്രങ്ങളിലായി 14,879 വിദ്യാർഥികൾ താമരശ്ശേ രി വിദ്യാഭ്യാസ ജില്ലയിൽ പരീക്ഷ എഴുതുന്നത്. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതുന്നത് വടകര വിദ്യാഭ്യാസ ജില്ലയിലാണ്. 62 കേന്ദ്രങ്ങളിലായി 15,706 വിദ്യാർഥികൾ പരീക്ഷ എഴുതും. കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽ 71 കേന്ദ്രങ്ങളിലായി 12,552 വിദ്യാർഥികൾ പരീക്ഷ എഴുതും.
പരീക്ഷ നടത്തിപ്പിനായി 10,000ത്തിലേറെ അധ്യാപക-അനധ്യാപക ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നതെന്ന് ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ മനോജ് മണിയൂർ പറഞ്ഞു. പ്രിൻസിപ്പൽ സെക്രട്ടറിയുടെയും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെയും ജില്ല വിദ്യാഭ്യാസ ഡയറക്ടറുടെയും ജില്ല വിദ്യാഭ്യാസ ഓഫിസറുടെയും ടീമുകളാണ് പരീക്ഷ നിരീക്ഷിക്കുക.
ക്ലാസ് മുറികളിൽ ഇൻവിജിലേറ്റർമാരായ അധ്യാപകർ ബുധനാഴ്ച സ്കൂളുകളിലെത്തി അന്തിമ ഒരുക്കം പൂർത്തിയാക്കും. ഇൻവിജിലേറ്റർമാർ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് കർശന വിലക്കുണ്ട്. സ്വിച്ച് ഓഫ് ചെയ്തുപോലും ഫോൺ കൈവശം വെക്കാൻ പാടില്ലെന്നാണ് നിർദേശം.
സ്കൂളിൽ എത്തിയാലുടൻ ഫോണുകൾ ചീഫുമാരെ ഏൽപിക്കണം. കനത്ത ചൂടു കാലമായതിനാൽ കുട്ടികൾക്ക് കുടിവെള്ളം കൊണ്ടുവരാം. സ്കൂളുകളിൽ കുടിവെള്ളം പ്രത്യേകമായി സജ്ജീകരിക്കും. കോവിഡ് ചട്ടം കർശനമല്ലെങ്കിലും വിദ്യാർഥികൾ കൂട്ടംകൂടി നിൽക്കാൻ പാടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.