എല്ലാ സ്കൂളിലും നവംബർ 30 നുള്ളിൽ പച്ചക്കറി തോട്ടങ്ങൾ സജ്ജീകരിക്കണമെന്ന് വി.ശിവൻകുട്ടി

തിരുവനന്തപുരം :വിഷരഹിത പച്ചക്കറികൾ ഉച്ചഭക്ഷണ മെനുവിൽ ഉൾപ്പെടുത്താൻ എല്ലാ സ്കൂളിലും നവംബർ 30 നുള്ളിൽ പച്ചക്കറി തോട്ടങ്ങൾ സജ്ജീകരിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരത്ത് സംസ്ഥാനത്താകെയുള്ള 163 ഉച്ചഭക്ഷണ ഓഫീസർമാരുടെയും 14 ഉച്ചഭക്ഷണ സൂപ്പർവൈസർമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൃഷി വകുപ്പിന്റെ സഹായ സഹകരണത്തോടെ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും, ലഭ്യമായ സ്ഥല സൗകര്യം പ്രയോജനപ്പെടുത്തി, അടുക്കള പച്ചക്കറി തോട്ടങ്ങൾ സജ്ജീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിക്കണം. നവംബർ 30 നുള്ളിൽ പച്ചക്കറിത്തോട്ടം സജ്ജീകരിക്കപ്പെടുന്നുണ്ടെന്ന് ഉച്ചഭക്ഷണ സൂപ്പർവൈസർമാർ, ഉച്ചഭക്ഷണ ഓഫീസർമാർ എന്നിവർ ഉറപ്പ് വരുത്തണം.

എവിടെയെങ്കിലും വീഴ്ചകൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി ഉറപ്പാക്കണം. ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ മിഷൻ എന്നിവയുടെ സഹകരണത്തോടെ സ്കൂൾ ആരോഗ്യ പരിപാടിയുടെ ഭാഗമായി കൃത്യമായ ഇടവേളകളിൽ കുട്ടികളുടെ ആരോഗ്യ പരിശോധന നടത്തുവാനുള്ള സംവിധാനം ഏർപ്പെടുത്തന്നതോടൊപ്പം അയൺഫോളിക് ആസിഡ്, വിരനിവാരണ ഗുളികകളുടെ വിതരണം എന്നിവ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് അത് കാര്യക്ഷമമാക്കണം.

ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന മുഴുവൻ സ്കൂളുകളിലേയും ഭക്ഷണ സാമ്പിളുകൾ എൻ.എ.ബി.എൽ അക്രഡിറ്റേഷനുള്ള ലബോറട്ടറികളിൽ മൈക്രോ ബയോളജിക്കൽ-കെമിക്കൽ പരിശോധനകൾക്ക് വിധേയമാക്കുന്നതിനും കേരള വാട്ടർ അതോറിറ്റിയുടെ ലാബോറട്ടറികളിൽ കുടിവെള്ളം പരിശോധിക്കുന്നതിനുമാവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. സ്കൂൾ പരിശോധനകളിൽ വാട്ടർ ടാങ്കുകൾ, കിണറുകൾ എന്നിവ വീഴ്ച കൂടാതെ പരിശോധിക്കണം.

കേന്ദ്ര ധനസഹായത്തോടെ പദ്ധതിയുടെ ഫ്ലക്സി ഫണ്ട് വിനിയോഗിച്ച് വയനാട്, ഇടുക്കി ജില്ലകളിലെയും പാലക്കാട് ജില്ലയിലെ ട്രൈബൽ മേഖലകളിലേയും ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന കുട്ടികൾക്ക് ആഴ്ചയിൽ ഒരിക്കൽ 100 ഗ്രാം കപ്പലണ്ടി മിഠായി നൽകുന്ന പദ്ധതി ഈ അധ്യയന വർഷം നടപ്പിലാക്കുന്നതിന് ആലോചിക്കുന്നുണ്ട്. ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന മുഴുവൻ പാചകതൊഴിലാളികൾക്കും സ്റ്റേറ്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ സഹായത്തോടെ ഇക്കൊല്ലം പരിശീലനം നൽകും.

നല്ല രീതിയിൽ ഭക്ഷണ വിതരണം നടത്തുന്ന സ്കൂളുകൾക്ക് പ്രശംസയും വീഴ്ച വരുത്തുന്നവർക്കെതിരെ നടപടിയും കർശനമാക്കണമെന്നും മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ, അഡീഷണൽ ഡയറക്ടർ സന്തോഷ്‌ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Tags:    
News Summary - V. Shivankutty should set up vegetable gardens in all schools by November 30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.