നൂതന സംവേദനം പകർന്ന് ബിനാലെ അഞ്ചാം പതിപ്പിന് വിട

കൊച്ചി: കൊച്ചി മുസ്രിസ് ബിനാലെയുടെ അഞ്ചാം പതിപ്പിന് തിരശ്ശീല വീണു. ലോകത്തിന്‍റെ നാനാഭാഗത്തുനിന്നായി ഒമ്പത് ലക്ഷത്തിലേറെ ആളുകൾ സന്ദർശിച്ചെന്ന് സംഘാടകർ പറഞ്ഞു. ‘നമ്മുടെ സിരകളില്‍ ഒഴുകുന്ന മഷിയും തീയും’ എന്ന പ്രമേയത്തിലൂന്നി ഇന്ത്യൻ വംശജയായ സിംഗപ്പൂരിയൻ ആർട്ടിസ്റ്റ് ഷുബിഗി റാവു ക്യുറേറ്റ് ചെയ്‌ത ബിനാലെയുടെ അഞ്ചാം പതിപ്പ് 16 വേദിയിലായി 4.5 ചതുരശ്ര കിലോമീറ്റർ പ്രദേശത്താണ് 120 ദിവസമായി നടന്നത്. 40 രാജ്യത്ത്നിന്നുള്ള 88 സമകാലീന ആർട്ടിസ്റ്റുകളുടെ അവതരണങ്ങൾ പുതുസംവേദനവും അവബോധവും പ്രകാശിപ്പിച്ചു.

ഫോർട്ട്‌കൊച്ചിയിൽ ആസ്‌പിൻവാൾ ഹൗസ്, പെപ്പർ ഹൗസ്, ആനന്ദ് വെയർഹൗസ്, കബ്രാൾ യാർഡ്, ടി.കെ.എം വെയർഹൗസ്, ഡച്ച് വെയർഹൗസ്, കാശി ടൗൺഹൗസ്, ഡേവിഡ് ഹാൾ, കാശി ആർട്ട് കഫെ എന്നിവിടങ്ങൾ വേദിയായി. എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറിയിലെ ‘ഇടം’ വേദിയിൽ പ്രദർശിപ്പിച്ച മികച്ച 34 മലയാളി ആർട്ടിസ്റ്റുകളുടെ ഇരുന്നൂറോളം രചനകൾ അന്താരാഷ്ട്ര കലാനിരൂപകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ജിജി സ്‌കറിയ, പി.എസ്‌. ജലജ, രാധ ഗോമതി എന്നിവരാണ്‌ ഇവിടെ ക്യുറേറ്റർമാരായത്.

മട്ടാഞ്ചേരി വി.കെ.എൽ വെയർഹൗസ്, അർമാൻ ബിൽഡിങ്, കെ.വി.എൻ ആർക്കേഡ്, ട്രിവാൻഡ്രം വെയർഹൗസ് എന്നിവിടങ്ങളിലായി 22 സംസ്ഥാനത്തെ സർക്കാർ കലാപഠന സ്ഥാപനങ്ങളിൽനിന്നുള്ള 51 അവതരണങ്ങളുണ്ടായിരുന്നു. പ്രശസ്‌തരായ ഏഴ് ക്യുറേറ്റർമാർ അണിയിച്ചൊരുക്കിയ ‘ഇൻ ദ മേക്കിങ്’ എന്ന പ്രമേയത്തിലൂന്നിയ പ്രദർശനത്തിൽ ഭാഗഭാക്കായത് 196 കലാവിദ്യാർഥികളാണ്.

അഫ്ര ഷെഫീഖ്, അംശു ചുക്കി, ആരുഷി വാട്‍സ്, പ്രേംജിഷ് ആചാരി, സുവാനി സുരി, സാവിയ ലോപസ്, യോഗേഷ് ബാർവെ എന്നിവരാണ് സ്റ്റുഡന്‍റ്സ് ബിനാലെ വിഭാവനം ചെയ്‌ത ക്യുറേറ്റർമാർ. ബിനാലെയുടെ കാലത്ത് മറ്റ് സംസ്ഥാനങ്ങളിലെ കലാപഠന സ്ഥാപനങ്ങളിൽ ശിൽപശാലകളും ചർച്ചകളും സംഘടിപ്പിച്ചു. അതിജീവനം സാധ്യമാകുന്നതിന്‍റെ ആവിഷ്‌കാരമാണ് കോവിഡ് സൃഷ്‌ടിച്ച ഇടവേളക്കുശേഷം സാധ്യമാക്കിയ അഞ്ചാം ബിനാലെയെന്ന് ക്യുറേറ്റർ ഷുബിഗി റാവു പറഞ്ഞു. അസാധ്യമെന്ന് കരുതിയ കലയുടെ സാമൂഹികവത്കരണത്തിനും ജനകീയവത്കരണത്തിനും കൊച്ചി മുസ്രിസ് ബിനാലെക്ക് സാധ്യമാകുന്നു എന്നതാണ് വർധിതമായ ജനപങ്കാളിത്തം തെളിയിക്കുന്നതെന്ന് ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്‍റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു.

ബിനാലെയുടെ ചെറുപതിപ്പുകള്‍ വ്യാപിപ്പിക്കുമെന്ന് മന്ത്രി റിയാസ്

കൊച്ചി: ബിനാലെയുടെ ചെറിയ പതിപ്പുകള്‍ വ്യാപിപ്പിക്കാന്‍ ടൂറിസം വകുപ്പ് ആലോചിക്കുന്നതായി മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്. കൊച്ചി മുസ്രിസ് ബിനാലെയുടെ അഞ്ചാം പതിപ്പിന്‍റെ സമാപന സമ്മേളനം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വെനീസ് ബിനാലെക്കൊപ്പം കിടപിടിക്കുന്നതായിരുന്നു കൊച്ചി മുസ്രിസ് ബിനാലെയെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ചടങ്ങില്‍ അഞ്ചാം പതിപ്പിന്‍റെ ക്യുറേറ്റര്‍ ഷുബിഗി റാവുവിനെ മുന്‍ മന്ത്രി എം.എ. ബേബി പൊന്നാടയണിയിച്ചു. ഇടം പ്രദര്‍ശനത്തിന്‍റെ ക്യുറേറ്റര്‍മാരായ ജിജി സ്‌കറിയ, പി.എസ്. ജലജ, രാധാ ഗോമതി എന്നിവരെയും ആദരിച്ചു. സമാപനദിനമായ തിങ്കളാഴ്ച വൈകീട്ട് അേഞ്ചാടെ കൊച്ചി മുസ്രിസ് ബിനാലെ പ്രസിഡന്‍റ് ബോസ് കൃഷ്ണമാചാരി മുഖ്യവേദിയായിരുന്ന ആസ്പിന്‍വാള്‍ ഹൗസില്‍ പതാക താഴ്ത്തി.

സ്റ്റുഡന്‍റ്സ് ബിനാലെ അവാര്‍ഡുകള്‍ മന്ത്രി പി. രാജീവ് പ്രഖ്യാപിച്ചു. ഇന്‍റര്‍നാഷനല്‍ അവാര്‍ഡിന് ആര്‍ട്ടിസ്റ്റുകളായ എം. താങ്ഷങ്പ, ആശിഷ് ഫല്‍ദേശായി, സെലിന്‍ ജേക്കബ്. വി എന്നിവര്‍ അര്‍ഹരായി. മാലിക് ഇര്‍തിസ, ലക്ഷ്യ ഭാര്‍ഗവ എന്നിവര്‍ ദേശീയ അവാര്‍ഡിനും മായ മിമ, രോകേഷ് പാട്ടീല്‍ എന്നിവര്‍ പ്രത്യേക പരാമര്‍ശത്തിനും അര്‍ഹരായി. 

Tags:    
News Summary - Farewell to the 5th edition of the biennale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.