സ്വന്തം മകളെ പോലെ ആണെന്ന് പറഞ്ഞ സംവിധായകൻ 18ാം വയസിൽ ബലാത്സംഗം ചെയ്തു; ലൈംഗിക അടിമയാക്കി വെച്ചു -വെളിപ്പെടുത്തി നടി സൗമ്യ

18 വയസുമുതൽ നേരിട്ട അതിക്രൂരമായ ലൈംഗികാതിക്രമത്തിന്റെ വേദന പങ്കുവെച്ച് നടി സൗമ്യ. സുജാതയെന്ന് വിളിക്കുന്ന നടി അറിയപ്പെട്ടത് സൗമ്യ എന്ന് പേരിലായിരുന്നു. ഒരുവർഷക്കാലം തമിഴ് സംവിധായകൻ​ ലൈംഗിക അടിമയാക്കിയതായും അവർ വെളിപ്പെടുത്തി. എൻ.ഡി.ടി.വിക്കു നൽകിയ അഭിമുഖത്തിൽ സംവിധായകന്റെ പേര് അവർ വെളിപ്പെടുത്തിയില്ല. പൊലീസിനു നൽകിയ പരാതിയിൽ സംവിധായകന്റെ പേര് വ്യക്തമാക്കിയിട്ടുണ്ടെന്നും അവർ പറഞ്ഞു.

തിയേറ്റർ ഗ്രൂപ്പിൽ പ്രവർത്തിച്ചതിന്റെ പരിചയം വെച്ചാണ് സൗമ്യ 18ാം വയസിൽ സിനിമയിലെത്തിയത്. മകളെ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് തമിഴ് സംവിധായകൻ സൗമ്യയുടെ പിതാവിനെ സമീപിക്കുകയായിരുന്നു. വളരെ ദരിദ്രമായ ചുറ്റുപാടായിരുന്നു അവരുടേത്. അതിൽ നിന്ന് രക്ഷപ്പെടാമെന്നായിരുന്നു സംവിധായകൻ നൽകിയ മോഹന വാഗ്ദാനം. രേവതി സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയമാണ്. അവരുടെ വീടിനടുത്തായിരുന്നു സൗമ്യയുടെ വീട്. സിനിമ എന്ന മായിക ലോകത്തിലേക്ക് വഴി തുറന്നപ്പോൾ സൗമ്യയും മറ്റൊന്നും ആലോചിച്ചില്ല.

എന്നാൽ ആദ്യ കൂടിക്കാഴ്ചയിൽ തന്നെ സംവിധായകന്റെ പെരുമാറ്റത്തിൽ സൗമ്യക്ക് പന്തികേട് തോന്നി. സിനിമയിലെ റോളിനായി താൻ നിരന്തരം പണം മുടക്കിയിട്ടുണ്ടെന്ന് അയാൾ പറഞ്ഞു​കൊണ്ടിരുന്നു. കടം വീട്ടാൻ അഭിനയിക്കുക അല്ലാതെ മറ്റ് വഴിയില്ലായിരുന്നു. മാത്രമല്ല, ചെറിയ പ്രായമാണ്. സിനിമയിലെ ചതിക്കുഴികളെ കുറിച്ച് ആരും ബോധ്യപ്പെടുത്താനുമില്ല. ഒരിക്കൽ ​സെറ്റിലെത്തിയപ്പോൾ സംവിധായകൻ സൗമ്യക്കു നേരെ രോഷത്തോടെ പ്രതികരിച്ചു. അതിൽ പിന്നെ ഭയമായി. അയാളുടെ അത്തരം പെരുമാറ്റങ്ങൾ ഒഴിവാക്കാൻ ശ്രമിച്ചു. സ്വന്തം മകളെ പോലെയാണ് കാണുന്നതെന്ന് ഒരിക്കൽ സംവിധായകൻ പറഞ്ഞു. സ്വന്തം മകൾ അവരെ വിട്ടു പോയ കഥയും വിവരിച്ചു. എന്നാൽ അതൊക്കെ കള്ളമായിരുന്നു എന്ന് അന്ന് മനസിലാക്കാൻ കഴിഞ്ഞില്ല.  സ്വന്തം മകൾ അയാൾക്കു നേരെ ബലാത്സംഗ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ അത് കള്ളമാണെന്ന് പറഞ്ഞ് അയാൾ തള്ളി. 

പിന്നീട് സംവിധായകനും ഭാര്യയും നടിയെ വീട്ടിലേക്ക് കൊണ്ടുപോയി. നല്ല ഭക്ഷണം നൽകി സൽകരിച്ചു. വിശ്വാസം പിടിച്ചു പറ്റി. ഒരുദിവസം വീട്ടിൽ ഭാര്യയില്ലാതിരുന്നപ്പോൾ മോളേ എന്ന് മാത്രം വിളിച്ചിരുന്ന സംവിധായകൻ ചുംബിക്കാൻ ശ്രമിച്ചു. ആ സമയത്ത് ഞെട്ടിപ്പോയെന്നും ഇക്കാര്യം സുഹൃത്തുക്കളോട് പോലും പറയാനുള്ള ധൈര്യമുണ്ടായിരുന്നില്ലെന്നും നടി പറയുന്നു. സിനിമയുടെ റിഹേഴ്സലിനായി നിരവധി തവണ അയാളുടെ വീട് സന്ദർശിക്കേണ്ടി വന്നു. ആ കാലത്തൊക്കെ അയാളുടെ പെരുമാറ്റം ദുസ്സഹമായി മാറി. പല തവണ ശ്രമം നടത്തി ഒടുവിൽ ബലാത്സംഗം ചെയ്തു. പിന്നീട് ഒരു വർഷത്തോളം അയാളുടെ ലൈംഗിക അടിമയായി കഴിയേണ്ടി വന്നു. അതിനായുള്ള തന്ത്രങ്ങളായിരുന്നു അയാൾ നിരന്തരം പ്രയോഗിച്ചത്. മകളെന്ന് അഭിസംബോധന ചെയ്ത നടിയിൽ തനിക്കൊരു മകൾ വേണമെന്നും അയാൾ ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പേര് പരാമർശിച്ച സഹതാരം ബലാത്സംഗം ചെയ്തതായും അവർ പറഞ്ഞു. നിരവധി സംവിധായകരും നടൻമാരും ടെക്നീഷ്യൻമാരും ലൈംഗികമായി ദുരുപയോഗം ചെയ്തതതായും അവർ സൂചിപ്പിച്ചു.

30 വർഷമെടുത്തു അനുഭവിച്ച ട്രോമയിൽ നിന്ന് കരകയറാൻ. സ്വന്തം സുരക്ഷ കണക്കിലെടുത്താണ് സംവിധായകന്റെ പേര് പുറത്തു പറയാത്തതെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Actress Sowmya Claims Tamil Director Groomed Her To Be Sex Slave

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.