മോൺട്രിയൽ: നാലു വർഷം നീണ്ട മാരത്തൺ ചർച്ചകൾക്കും വാഗ്വാദങ്ങൾക്കും ഒടുവിൽ ജൈവവൈവിധ്യ സംരക്ഷണത്തിനുള്ള കരാറിന് അംഗീകാരം. ആഗോളതാപനം കുറക്കുകയെന്ന ലക്ഷ്യത്തോടെ ഒപ്പുവെച്ച ചരിത്രപരമായ പാരിസ് ഉച്ചകോടിയോടാണ് ജൈവവൈവിധ്യ കരാറിനെ വിദഗ്ധർ താരതമ്യം ചെയ്യുന്നത്. കാനഡയിലെ മോൺട്രിയലിൽ ചേർന്ന 'കോപ് 15' ഉച്ചകോടിയിലാണ് ഇന്ത്യയടക്കം ലോകത്തിലെ 200ഓളം രാഷ്ട്രങ്ങൾ 'കുൻമിങ്-മോൺട്രിയൽ ഗ്ലോബൽ ബയോ ഡൈവേഴ്സിറ്റി ഫ്രയിംവർക്ക് (ജി.ബി.എഫ്)' എന്ന കരാർ ഒപ്പുവെച്ചത്. യു.എൻ ആഭിമുഖ്യത്തിൽ ചൈനയുടെ അധ്യക്ഷതയിൽ ഡിസംബർ ഏഴ് മുതലാണ് യു.എൻ ജൈവവൈവിധ്യ സമ്മേളനം (കോപ് 15) മോൺട്രിയലിൽ ചേർന്നത്. കോപ് 15 ഉച്ചകോടി പ്രസിഡന്റും ചൈനീസ് പരിസ്ഥിതി മന്ത്രിയുമായ ഹ്വാങ് റുൻക്യു കരാർ പ്രഖ്യാപിച്ചു.
കര, സമുദ്രം, ജീവജാലങ്ങൾ എന്നിവയെ മലിനീകരണം, തകർച്ച, കാലാവസ്ഥ വ്യതിയാനം എന്നിവയിൽനിന്ന് സംരക്ഷിക്കുകയാണ് ലക്ഷ്യം. 2030ഓടെ ജൈവവൈവിധ്യ സംരക്ഷണത്തിന് എല്ലാ സ്രോതസ്സുകളിൽനിന്നുമായി 200 ബില്യൺ ഡോളർ സമാഹരിക്കുമെന്നാണ് കരാർ പറയുന്നത്. വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്റെ ലിവിങ് പ്ലാനറ്റ് റിപ്പോർട്ട് 2022 പ്രകാരം 1970 മുതലുള്ള കാലയളവിൽ സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ, ഉഭയജീവികൾ, മത്സ്യം എന്നിവയുടെ എണ്ണത്തിൽ 69 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജൈവ വൈവിധ്യ സംരക്ഷണം സുപ്രധാനമാകുന്നതെന്നും പുതിയ ഉടമ്പടി ചരിത്രപരമായ ചുവടുവെപ്പാണെന്നും പരിസ്ഥിതി സംഘടനകൾ പറയുന്നു. പരിസ്ഥിതിക്ക് വിനാശകരമായ കാർഷിക സബ്സിഡികൾ കുറയ്ക്കുക, കീടനാശിനികളിൽനിന്നുള്ള അപകടസാധ്യത കുറക്കുക, ആക്രമണകാരികളായ ഇനങ്ങളെ നശിപ്പിക്കുക തുടങ്ങിയവയും കരാറിന്റെ ഭാഗമാണ്. കീടനാശിനി ഉപയോഗം കുറക്കാനുള്ള നിർദേശം ഓരോ രാജ്യങ്ങൾക്കും തീരുമാനിക്കാനുള്ള അവസരം നൽകണമെന്ന് കഴിഞ്ഞയാഴ്ച ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
കരാറിലെ പ്രധാന നിർദേശങ്ങൾ
ജീവജാലങ്ങളുടെ വംശനാശം തടയലും ജനിതക വൈവിധ്യം നിലനിർത്തലും ഉൾപ്പെടെ ആവാസവ്യവസ്ഥ പരിപാലനം, മെച്ചപ്പെടുത്തൽ, പുനഃസ്ഥാപിക്കൽ, ഭക്ഷണവും ശുദ്ധജലവും പോലുള്ള മനുഷ്യരാശിക്ക് നൽകുന്ന സേവനങ്ങൾ പരിഗണിച്ച് ജീവവർഗങ്ങളും ആവാസവ്യവസ്ഥയും ഉൾക്കൊള്ളുന്ന ജൈവവൈവിധ്യത്തിന്റെ സുസ്ഥിര ഉപയോഗം, പ്രകൃതിയിൽനിന്നുള്ള വിഭവങ്ങളുടെ പ്രയോജനങ്ങൾ, സസ്യങ്ങളിൽനിന്ന് ലഭിക്കുന്ന മരുന്നുകൾ പോലുള്ളവ ന്യായമായും തുല്യമായും പങ്കിടപ്പെടുന്നുവെന്നും തദ്ദേശവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്നും ഉറപ്പാക്കൽ
ജൈവവൈവിധ്യം ഉറപ്പാക്കാൻ പണം നൽകുകയും വിഭവങ്ങൾ നിക്ഷേപിക്കുകയും ചെയ്യുക. പണവും സംരക്ഷണ ശ്രമങ്ങളും ആവശ്യമുള്ളിടത്ത് എത്തുന്നുവെന്ന് ഉറപ്പാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.