കൊച്ചി: മാലിന്യനിർമ്മാർജ്ജനത്തിന്റെ പേരിൽ ഭീമമായ നികുതി അടിച്ചേൽപ്പിച്ചിട്ടുള്ള കൊച്ചി നഗരസഭ ജനങ്ങളുടെ ആരോഗ്യത്തെ വെച്ച് പന്താടരുതെന്ന് ജനകീയ പ്രതിരോധ സമിതി. വിഷവായു ശ്വസിച്ച് പതിനായിരക്കണക്കിന് ആളുകളാണ് ശ്വാസകോശ അസുഖങ്ങൾക്ക് കീഴ്പ്പെടുന്നത്. പൊതുവിൽ തൊഴിലില്ലായ്മയുടെയും സാമ്പത്തിക മാന്ദ്യത്തിന്റെയും പിടിയിൽ അമർന്ന ജനവിഭാഗങ്ങൾക്ക് ചികിത്സ പോലും താങ്ങാൻ പറ്റുന്നതല്ല.
അതിനാൽ അസുഖബാധിതരായ മുഴുവൻ ആളുകളുടെയും ചികിത്സയുടെ സാമ്പത്തിക ഭാരം സർക്കാർ ഏറ്റെടുക്കണം. ജില്ലാ ഭരണകൂടം ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന തട്ടിക്കൂട്ട് പരിപാടികൾ കൊണ്ട് പ്രശ്നം പരിഹരിക്കപ്പെടില്ല. തിരുവനന്തപുരം വിളപ്പിൽശാലയിലെ ജനങ്ങൾ സൃഷ്ടിച്ച പ്രതിരോധത്തെ തുടർന്നാണ് നഗരസഭാ ഡിവിഷനുകൾ അടിസ്ഥാനത്തിൽ ഉറവിടത്തിൽ തന്നെ മാലിന്യം കാര്യക്ഷമമായി സംസ്കരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. അത് പിന്നീട് ഫലംകണ്ടു.
കൊച്ചി നഗരത്തിലെ മാലിന്യങ്ങളും സമാനമായ രീതിയിൽ വായു മലിനീകരണം ഇല്ലാതെ തന്നെ സംസ്കരിക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ജനകീയ പ്രതിരോധ സമിതിക്ക് വേണ്ടി പുറപ്പെടുവിച്ച പ്രസ്താവനയിൽ ജസ്റ്റിസ് പി.കെ.ഷംസുദ്ദീൻ, പ്രഫ. കെ. അരവിന്ദാക്ഷൻ, പ്രൊഫ. എം.പി. മത്തായി, പ്രൊഫ. വിൻസെന്റ് മാളിയേക്കൽ, സി.ആർ.നീലകണ്ഠൻ, ഹാഷിം ചേന്ദമ്പള്ളി, ഫ്രാൻസിസ് കളത്തിങ്കൽ തുടങ്ങിയവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.